ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അടൂർ: കോൺഗ്രസിന്റെ വനിതാ നേതാവിനെതിരെ സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ച കേസിൽ വിവാദ യൂട്യൂബർ വീണ്ടും അറസ്റ്റിൽ. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാ ദേവി കുഞ്ഞമ്മ നൽകിയ പരാതിയിലാണ് യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് വ്യാഴാഴ്ച രാത്രി കൊച്ചിയിൽ നിന്ന് വീണ്ടും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച ഇതേ കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ വ്യവസ്ഥകൾ ലംഘിച്ച് വീണ്ടും അപകീർത്തി വീഡിയോകൾ പോസ്റ്റ് ചെയ്തതിനെത്തുടർന്നാണ് നടപടി.

ഇതേ കേസിൽ കഴിഞ്ഞ ആഴ്ച കൊച്ചിയിൽ വെച്ചായിരുന്നു രാജൻ ജോസഫിനെ പൊലീസ് ആദ്യമായി അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് എന്ന കർശന വ്യവസ്ഥയിലായിരുന്നു അന്ന് ജാമ്യം ലഭിച്ചത്. എന്നാൽ, ജാമ്യം കിട്ടി പുറത്തിറങ്ങിയ അന്നുതന്നെ രാജൻ ജോസഫ് കോൺഗ്രസ് നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പുതിയ വീഡിയോ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
പുതിയ വീഡിയോ പുറത്തുവന്നതും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതും ശ്രദ്ധയിൽപ്പെട്ടതോടെ അടൂർ പൊലീസ് ഇയാൾക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ വീഡിയോയിൽ രാജൻ ജോസഫിനൊപ്പം പ്രത്യക്ഷപ്പെട്ട സിബി എന്നയാൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ രാജൻ ജോസഫിനെ സൈബർ സെല്ലിന്റെ സഹായത്തോടെ കൊച്ചിയിൽ വെച്ച് പിടികൂടി അടൂർ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഈ കേസിൽ രണ്ടാം പ്രതിയായ സിബിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സിപിഐ നേതാവായിരുന്ന ശ്രീനാ ദേവി കുഞ്ഞമ്മ കഴിഞ്ഞ വർഷമാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. തുടർന്ന് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ഇവർ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
താൻ സി.പി.ഐയിൽ ആയിരുന്ന കാലം മുതൽ രാജൻ ജോസഫ് ഇരുപതിലധികം അപകീർത്തികരമായ വീഡിയോകൾ നിർമ്മിച്ച് തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്ന് ശ്രീനാ ദേവി കുഞ്ഞമ്മ പറഞ്ഞു. തനിക്കെതിരെ മാത്രമല്ല, മറ്റ് നിരവധി രാഷ്ട്രീയ നേതാക്കൾക്കെതിരെയും ഇടത് പക്ഷത്തെ പ്രമുഖർക്കെതിരെയും ഇയാൾ സമാനമായ രീതിയിൽ അധിക്ഷേപ വീഡിയോകൾ യൂട്യൂബ് വഴി പ്രചരിപ്പിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
