‘റാമിനും റഹിമിനും റോബിനും തുല്യ അവകാശങ്ങള്‍’ ; ഏകീകൃത സിവില്‍ കോഡ് ബില്ലിന് അംഗീകാരം നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍


ഭോപ്പാല്‍: ഏകീകൃത സിവില്‍ കോഡ് (യുസിസി) ബില്ലിന്റെ കരട് മധ്യപ്രദേശ് മന്ത്രിസഭ അംഗീകരിച്ചു. ജഗദീഷ്പൂരില്‍ മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാന നിയമസഭയുടെ നാളെ ആരംഭിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

മന്ത്രിസഭ ഏകകണ്ഠമായാണ് കരട് ബില്ലിന് അംഗീകാരം നല്‍കിയതെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് വ്യക്തമാക്കി. ഭരണഘടന മുന്നോട്ടുവെക്കുന്ന സമത്വത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ മുഖ്യമന്ത്രി, ബില്‍ ചരിത്രപരമായ ഇന്ത്യന്‍ മൂല്യങ്ങളും പ്രതിനിധാനം ചെയ്യുന്നുവെന്ന് മോഹന്‍ യാദവ് പറഞ്ഞു. ഏകീകൃത സിവില്‍ കോഡിന് സംസ്ഥാനത്ത് വലിയ ജനപിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

സംസ്ഥാനത്തെ ജനസംഖ്യയുടെ 93 ശതമാനത്തിലധികം പേരും ഈ നിയമത്തെ പിന്തുണയ്ക്കുന്നുണ്ട്. ഭൂരിഭാഗം സ്ത്രീകളും ഈ നിയമനിര്‍മ്മാണത്തിന് അനുകൂലമാണ്. 80% മുസ്ലിം സഹോദരിമാരും 40% മുസ്ലിം സഹോദരന്മാരും ഏകീകൃത നിയമം വേണമെന്ന് വിശ്വസിക്കുന്നു. ബില്ലിനെ അനുകൂലിച്ച് മൂന്നു കോടി എസ്എംഎസ് സന്ദേശങ്ങളും, കൂടാതെ അച്ചടി, സാമൂഹ്യ, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയും പിന്തുണ ലഭിച്ചിരുന്നു.

ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കാനായി ഏപ്രില്‍ 27-ന് ഒരു ഏഴംഗ സമിതി രൂപീകരിക്കുകയും എല്ലാവരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുകയും ചെയ്തു. ആകെ 9,58,000 (9.58 ലക്ഷം) നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. യൂണിഫോം സിവില്‍ കോഡ് നിലവില്‍ നടപ്പിലാക്കിയിട്ടുള്ള സംസ്ഥാനങ്ങളെക്കുറിച്ചും പഠിച്ചു. വിവേചനം ഇല്ലാതാക്കാനും എല്ലാ സമുദായങ്ങളെയും ഒരൊറ്റ നിയമക്കുടക്കീഴില്‍ കൊണ്ടുവരാനുമാണ് ശ്രമം. അത് റാമായാലും റഹീമായാലും രവീന്ദറായാലും റോബിനായാലുംഎല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ ലഭിക്കണം. അത് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് കൂട്ടിച്ചേര്‍ത്തു.


Read Previous

കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യസഭാ എം.പിമാർക്കായി ചിലവഴിച്ചത് 262 കോടി രൂപ; വിവരാവകാശ രേഖകൾ പുറത്ത്

Read Next

സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് പ്രവാസി സമൂഹത്തിന്റെ ഹൃദ്യമായ യാത്രയയപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »