ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പേരാമ്പ്ര(കോഴിക്കോട്): വാളൂരിലെ അനു കൊലപാതകക്കേസിൽ പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെ(49) സംഭവത്തിലെ പ്രധാന സാക്ഷി തിരിച്ചറിഞ്ഞു. വാളൂരിൽ ബൈക്ക് നിർത്തി ഹെൽമറ്റ് ഊരിമാറ്റി ബൈക്കിൽ ഇരിക്കുന്നതുകണ്ട പ്രദേശവാസിയാണ് മുജീബിനെ തിരിച്ചറിഞ്ഞത്. കൊയിലാണ്ടി സബ്ജയിലിൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു ബുധനാഴ്ച ഉച്ചയോടെ തിരിച്ചറിയൽ പരേഡ് നടന്നത്. ഇത് കേസിൽ നിർണായകതെളിവാകും.
അനുവിനെ ബൈക്കിൽ കയറ്റുന്നതിന് തൊട്ടുമുമ്പ് പ്രദേശത്ത് ചുറ്റിസഞ്ചരിക്കുന്ന വഴിയിലാണ് ബൈക്ക് നിർത്തി പ്രതി അതിലിരുന്നത്. തിരിച്ചറിയൽ പരേഡിന്റെ തുടർച്ചയായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും ബാക്കിയുള്ള സ്വർണം കണ്ടെടുക്കുന്നതിനുമായി 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
നേരത്തേ പ്രതിയെ നാലുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പോലീസ് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു.
സംഭവസ്ഥലത്തും കൊലപാതകസമയം ഉപയോഗിച്ച ബൈക്ക്, കണ്ണൂരിൽനിന്ന് മോഷ്ടിച്ച സ്ഥലത്തും പ്രതിയുടെ വീട്ടിലും മോഷ്ടിച്ച സ്വർണാഭരണം വിറ്റ കടയിലുമെല്ലാമാണ് തെളിവെടുപ്പ് നടന്നത്.
അതിനുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരികെ കോടതിയിൽ ഹാജരാക്കിയത്. മോഷ്ടിച്ച സ്വർണത്തിൽ മാലയും മോതിരവും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. മറ്റ് സ്വർണാഭരണം വിൽപ്പനനടത്തി ലഭിച്ച പണവും കണ്ടെടുക്കാനായിട്ടില്ല. അതൊക്കെ ചീട്ടുകളിക്കാനായി ഉപയോഗിച്ചെന്നാണ് പോലീസിനോട് പറഞ്ഞത്.
മാർച്ച് 11-നാണ് വാളൂരിലെ വീട്ടിൽനിന്ന് കാൽനടയായി റോഡിലൂടെ പോവുകയായിരുന്ന അനുവിനെ പ്രതി ബൈക്കിൽ ലിഫ്റ്റ് നൽകി കയറ്റി വാളൂരിലെ തോട്ടിൽ തള്ളിയിട്ട് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. 16-ന് കൊണ്ടോട്ടിയിലെ വീട്ടിൽവെച്ച് പ്രതി പോലീസ് പിടിയിലാവുകയായിരുന്നു.
