ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജിദ്ദ: കാലത്തിൻറെ സൗന്ദര്യബോധത്തെ ഉണർത്തി മലയാളി ജീവിതത്തെയും പ്രകൃതിയെയും സംസ്കാരത്തെയും പ്രകാശമാനമാക്കിയ എം.ടി കാലത്തോട് പ്രതികരിച്ച മഹാനായ സർഗപ്രതിഭ യായിരുന്നുവെന്ന് പ്രശസ്‌ത എഴുത്തുകാരൻ ഡോ.ജോർജ് ഓണക്കൂർ അനുസ്‌മരിച്ചു. മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ സംഘടിപ്പിച്ച “എം.ടി. സ്‌മൃതി – കാലത്തിനപ്പുറം” എന്ന വെർച്വൽ അനുസ്‌മരണ പരിപാടി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിള പോലെ സ്വച്ഛ സുന്ദരമായി ഒഴുകുന്ന വേറിട്ട ഒരു സാഹിത്യ ഭാഷ മലയാളത്തിന് സംഭാവന ചെയ്‌ത എം.ടിയുടെ ലളിതവും സുന്ദരവും കാവ്യാത്മകവുമായ ഭാഷയിലുള്ള മഹത്തായ രചനകൾ മനുഷ്യ സ്നേഹവും മാനവികതയും നിറഞ്ഞൊഴുകുന്ന മഹാനദിയാണ്. എം.ടി. എന്നത് രണ്ടക്ഷരമല്ല; ഗുരുത്വം എന്ന മൂന്നക്ഷരമാണെന്നും താനടക്കമുള്ള എഴുത്തുകാരുടെ പല തലമുറകളെ വളർത്തിയെടുത്ത ഗുരുവും വഴികാട്ടിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യകാരൻ, സാംസ്‌കാരിക നായകൻ, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, പത്രാധിപർ എന്നീ നിലകളിളെല്ലാം ബഹുമുഖപ്രതിഭയായി സൂര്യനെപ്പോലെ ജ്വലിച്ചുനിന്ന എം.ടി നമ്മുടെ സർഗമണ്ഡലത്തിൽ എക്കാലവും പ്രകാശനക്ഷത്രമായി തെളിഞ്ഞു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ പ്രസിഡൻറ് പ്രദീപ് കൊട്ടിയം അധ്യക്ഷത വഹിച്ചു. വിദഗ്‌ധ സമിതി ചെയർപേഴ്‌സൺ ഷാഹിദ ഷാനവാസ് ആമുഖ പ്രഭാഷണം നടത്തി. മലയാളം മിഷൻ സൗദി ചാപ്റ്ററിനു വേണ്ടി എം.ടി ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ചാപ്റ്റർ ചെയർമാൻ താഹ കൊല്ലേത്ത് സംസാരിച്ചു. എഴുത്തുകാരായ ജോസഫ് അതിരുങ്കൽ, റെജിയ വീരാൻ, ഇഖ്ബാൽ വെളിയങ്കോട്, കെ.എം.സി.സി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി എന്നിവർ അനുസ്‌മരണ പ്രഭാഷങ്ങൾ നടത്തി.
മലയാളം മിഷൻ റിയാദ് മേഖല കോ-ഓർഡിനേറ്റർ വി.ആർ. ഷഹീബ പരിപാടിയുടെ അവതാരക യായിരുന്നു. മലയാളം മിഷൻ ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്‌റ്റീഫൻ സ്വാഗതവും പ്രവർത്തക സമിതി അംഗം സീബ കൂവോട് നന്ദിയും പറഞ്ഞു. എഴുത്തുകാരായ ബീന, എം.ഫൈസൽ, നജിം കൊച്ചുകലുങ്ക്, ആർ.ഷഹിന, സോഫിയ ഷാജഹാൻ, ലതിക അങ്ങേപ്പാട്ട്, മനോജ് കാലടി എന്നിവരും സൗദിയിലെ വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കളും മലയാളം മിഷൻ പ്രവർത്തകരും അനുസ്‌മരണ പരിപാടിയിൽ പങ്കെടുത്തു. മലയാളം മിഷൻ ചാപ്റ്റർ ഭാരവാഹികളായ ഡോ. രമേശ് മൂച്ചിക്കൽ, റഫീഖ് പത്തനാപുരം, ഉബൈസ് മുസ്‌തഫ, അനുജ രാജേഷ്, കെ.ഉണ്ണിക്കൃഷ്ണൻ, പി.കെ.ജുനൈസ് എന്നിവർ നേതൃത്വം നൽകി.
