1974 ജൂണ്‍ എട്ടിന് ഒപ്പുവച്ച 50 വര്‍ഷമായി തുടരുന്ന യുഎസ്- സൗദി ‘പെട്രോ ഡോളര്‍ കരാര്‍’ റദ്ദായി


റിയാദ്: അമേരിക്കയുമായി 50 വര്‍ഷമായി തുടരുന്ന പെട്രോഡോളര്‍ കരാര്‍ അവസാനിപ്പിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 1974 ജൂണ്‍ 8 ന് ഒപ്പുവച്ച കരാര്‍ ഈ വര്‍ഷം ജൂണ്‍ 9 ന് അവസാനിച്ചതായും അത് പുതുക്കേണ്ടതില്ലെന്ന് സൗദി തീരുമാനിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവും നയതന്ത്രപരവുമായ ബന്ധങ്ങളിലെ ചരിത്രപരമായ വഴിത്തിരിവാണിതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ആഗോള ക്രൂഡ് ഓയില്‍ ഇടപാടുകള്‍ക്കുള്ള കറന്‍സിയായി യുഎസ് ഡോളര്‍ ഉപയോഗിക്കുമെന്നതാണ് ‘പെട്രോഡോളര്‍’ കരാറിന്റെ ഉള്ളടക്കം.

യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണിന്റെയും സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിഞ്ചറിന്റെയും നേതൃത്വത്തില്‍ യുഎസ് ഗവണ്‍മെന്റും സൗദി രാജകുടുംബവും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 1974 ജൂണ്‍ എട്ടിന് ഒപ്പുവച്ച കരാറിനെ തുടര്‍ന്നാണ് പെട്രോഡോളര്‍ സംവിധാനം നിലവില്‍ വന്നത്. സൗദി ഭരണകൂടത്തിന്റെ സുരക്ഷ ഉറപ്പുനല്‍കുന്നതിനും സൈനിക സഹായം നല്‍കുന്നതിനും പകരമായി, സൗദി അറേബ്യ തങ്ങളുടെ എണ്ണ കയറ്റുമതിക്ക് യുഎസ് ഡോളറില്‍ മാത്രം വില നിശ്ചയിക്കണമെന്നായിരുന്നു കരാര്‍. ഈ കരാര്‍ യുഎസ് ഡോളറിന്റെ അപ്രമാദിത്തം സ്ഥാപിച്ചു. മറ്റ് രാജ്യങ്ങള്‍ക്ക് എണ്ണ വാങ്ങാന്‍ ഡോളര്‍ ആവശ്യമായിരുന്നതിനാല്‍ ലാകത്തിലെ പ്രാഥമിക കരുതല്‍ കറന്‍സി എന്ന നിലയില്‍ ഡോളറിനെ അത് ശക്തിപ്പെടുത്തി.

പെട്രോഡോളര്‍ കരാര്‍ അവസാനിപ്പിക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് ഡോളറിന്റെ ആഗോള ഡിമാന്‍ഡ് കുറയാന്‍ ഇത് ഇടയാക്കിയേക്കും. യൂറോ, ചൈനീസ് യുവാന്‍, ക്രിപ്റ്റോകറന്‍സികള്‍ പോലുള്ള മറ്റ് കറന്‍സികള്‍ അന്താരാഷ്ട്ര വ്യാപാര ത്തില്‍ കൂടുതല്‍ പ്രാധാന്യം നേടിയേക്കാമെന്നും വിലയിരുത്തപ്പെടുന്നു. ഡോളറിന്റെ ഡിമാന്‍ഡ് കുറയുന്നത് വിനിമയ നിരക്കുകളിലും സാമ്പത്തിക വിപണികളിലും വലിയ ചാഞ്ചാട്ടത്തിന് ഇടയാക്കും. അമേരിക്കയുടെ സാമ്പത്തികനിലയെ ഇത് സാരമായി ബാധിക്കാനിടയുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.

അതേസമയം, സൗദിയുടെ ഈ കരാര്‍ പിന്‍മാറ്റം ചൈനയുടെ യുവാന്‍ കറന്‍സിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണെന്ന വിലയിരുത്തലുമുണ്ട്. അമേരിക്കന്‍ ദിനപ്പത്രമായ വാള്‍ സ്ട്രീറ്റ് ജേണലാണ് ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയത്. അമേരിക്കയും സൗദിയും തമ്മില്‍ നിലനില്‍ക്കുന്ന ചില അസ്വാരങ്ങളാണ് ഇതിനു പിന്നിലെന്നും പത്രം പറയുന്നു. അടുത്ത കാലത്തായി ചൈനയുമായുള്ള സഹകരണം സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയതു പോലെ ശക്തമല്ലെന്നാണ് വിലയിരുത്തല്‍.


Read Previous

കൊൽക്കത്തയിലെ അക്രോപോളിസ് മാളിൽ വൻ തീപിടിത്തം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

Read Next

ഹാജിമാര്‍ക്ക് മുന്നറിയിപ്പ്; പര്‍വത പ്രദേശങ്ങളില്‍ ചൂട് 72 ഡിഗ്രി വരെ ഉയര്‍ന്നേക്കാം; രാവിലെ 11 മുതല്‍ ഉച്ചക്കഴിഞ്ഞ് 3 മണിവരെ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത വേണം; ദാഹം തോന്നിയില്ലെങ്കില്‍ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന പഴങ്ങള്‍ പോലുള്ളവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുണമെന്നും മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »