റിയാദ് : ചില്ലയുടെ പ്രതിമാസ വായനാനുഭവ സദസ്സായ എന്റെ വായനയുടെ മാർച്ച് ലക്കം ബത്ഹയിലെ ശിഫ അൽജസീറ കോൺഫറൻസ് ഹാളിൽ നടന്നു. വിഖ്യാത സയൻസ് ഫിക്ഷൻ എഴുത്തുകാരനായ ആർതർ സി ക്ലാർക്കിന്റെ ‘എ ഫാൾ ഓഫ് മൂൺ ഡസ്റ്റ്’ എന്ന കൃതിയെ പരിചപ്പെടുത്തികൊണ്ട് സൗരവ് വിപിൻ വായനാനുഭവങ്ങൾക്ക് തുടക്കം കുറിച്ചു. ചന്ദ്രനിലേക്കുള്ള യാത്രയും അവിടെ നേരിടുന്ന പ്രതിസന്ധികളും ചിത്രീകരിക്കുന്ന ശാസ്ത്ര നോവലിലെ നാടകീയ മുഹൂർത്തങ്ങൾ സൗരവ് സദസുമായി പങ്കുവച്ചു.

സ്നേഹത്തിന്റെ മൗലികത ചർച്ച ചെയ്യുന്ന ഷ്രേക്കോ ഹോർവാട്ടിന്റെ ‘ദി റാഡിക്ക ലിറ്റി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ വായനാനുഭവം അമൽ സദസുമായി പങ്കുവച്ചു. ഗ്രിൻഡ്ർ, ടിൻഡർ പോലുള്ള ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ്ഫോമുകൾ കാരണം പ്രണയം നഷ്ടപ്പടുകയും ലൈംഗികത അമിതമായി പെരുകുകയും ചെയ്യുന്ന വ്യക്തിത്വ വൈകല്യങ്ങളുടെ കാലത്തെ കുറിച്ചുള്ള ആശങ്കകളും ഒപ്പം, കഴിഞ്ഞ കാലത്തെ വിപ്ലവനായകരുടെ പ്രണയത്തെക്കുറിച്ച് നിഷ്കളങ്കമായി തോന്നുന്ന ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന കൃതിയെ അമൽ വിശദീകരിച്ചു.
രാജ്മോഹൻ ഗാന്ധി എഴുതിയ ‘ഗാന്ധി നെഹ്റു ആക്ഷേപങ്ങൾക്ക് ഒരു മറുപടി’ എന്ന കൃതിയുടെ വായനാനുഭവം അബ്ദുൽ റസാക്ക് അവതരിപ്പിച്ചു. ഗാന്ധിജിക്കും നെഹ്റു വിനും എതിരെ സംഘപരിവാരങ്ങൾ ഉയർത്തുന്ന ആക്ഷേപങ്ങളെ വിമര്‍ശനാത്മക മായി പരിശോധിക്കുന്ന കൃതിയിൽ, ഇന്ത്യ വിഭജനത്തിന് ആരാണ് ഉത്തരവാദി, ഗാന്ധിയും നെഹ്റുവും രാജ്യത്തെ ദുര്‍ബലപ്പെടുത്തിയോ, അംബേദ്കറും ഗാന്ധിജിയും ശത്രുക്കളായിരുന്നോ, ഗാന്ധി മുസ്ലീം വിരുദ്ധനായിരുന്നോ, തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നല്കുന്നു.
ടോട്ടോചാനെ മലയാളിക്ക് പരിചയപെടുത്തിയ മലയാളത്തിന്റെ പ്രിയപ്പെട്ട കവി അൻവർ അലിയുടെ ‘മെഹബൂബ് എക്സ്പ്രസ്സ് ‘എന്ന കവിതാസമാഹാരം അവതരി പ്പിച്ചുകൊണ്ട് ഇന്ത്യയുടെ സമീപകാല ചരിത്രത്തിലൂടെ, അതിന്റെ അശാന്തവും കലുഷവുമായ പാളങ്ങളിലൂടെയുള്ള സഞ്ചാരം എം ഫൈസൽ വിവരിച്ചു.
എഴുത്തുകാരനും പ്രഭാഷകനും നേതൃത്വപരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്ന റോബിൻ ശർമയുടെ ‘ദി മോങ്ക് ഹൂ സോൾഡ് ഹിസ് ഫെരാരി’ എന്ന കൃതി ഉയർത്തിപ്പിടിക്കുന്ന ചിന്തകൾ സഫറുദീൻ താഴേക്കോട് സദസുമായി പങ്കുവച്ചു. എല്ലാവിധ ജീവിത സൗകര്യങ്ങളും സൗഭാഗ്യങ്ങളും നമ്മെ തേടിവരുമ്പോഴും ജീവിതം കൈപ്പിടിയിൽ ഒതുക്കാൻ കഴിയാത്തത്തിന്റെ ആശങ്കകൾ, അതിനുള്ള പ്രതിവിധി കൾ ഉയർത്തിപിടിക്കുന്ന, സ്വയം വികസനത്തിന്റെ മനഃശാസ്ത്രം പറയുന്നതാണ് ഈ പുസ്തകം എന്ന് അവതാരകൻ അഭിപ്രായപ്പെട്ടു.
വിപിൻകുമാർ, ശിഹാബ് കുഞ്ചിസ്, സീബ കൂവാട്, ബീന എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു.