ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിങ്ടന്‍/ ടെഹ്റാന്: പശ്ചിമേഷ്യയില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാര്‍ യാഥാര്‍ഥ്യമാകുന്നതിനു പിന്നാലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നു നല്‍കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ കരാര്‍ ഒപ്പിടുന്ന സമയത്തെക്കുറിച്ച് ഇതുവരെ അന്തിമ ധാരണയായിട്ടില്ലെന്ന് ഇറാന് പ്രതികരിച്ചതോടെ സമാധാന ശ്രമങ്ങളുടെ ഭാവിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

ഞായറാഴ്ച കരാര്‍ ഒപ്പിടുമെന്ന വാര്‍ത്ത നിഷേധിച്ച് ഇറാന് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. വരുംദിവസങ്ങളില്‍ സമാധാന ഉടമ്പടി ഒപ്പിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും, അത് ഞായറാഴ്ച സംഭവിക്കില്ലെന്ന് ഇറാന് വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി പാകിസ്താനിലെ ഇസ്ലാമബാദില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും 24 മണിക്കൂറിനുള്ളില്‍ ഇരുരാജ്യങ്ങളും പ്രാഥമിക കരാറില്‍ ഒപ്പിട്ടേക്കുമെന്നും പാകിസ്താന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ശനിയാഴ്ച സൂചിപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
ചര്‍ച്ചകളുടെ ഫലമായി രൂപംകൊണ്ട കരാര്‍ പ്രകാരം ആഗോള എണ്ണവ്യാപാരത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുകയും അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന നാവിക ഉപരോധം പിന്‍വലിക്കുകയും ചെയ്യും. അതിന് പകരമായി ഇറാന്റെ മരവിപ്പിച്ച ആസ്തികളുടെ ഒരു ഭാഗം വിട്ടുനല്‍കാനും എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട ഉപരോധങ്ങളില്‍ ഇളവ് നല്‍കാനും അമേരിക്ക തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇറാന്റെ ആണവപദ്ധതിയെ സംബന്ധിച്ച വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇപ്പോഴും അഭിപ്രായവ്യത്യാസമുണ്ട്. ഉയര്‍ന്ന അളവില്‍ ശേഖരിച്ചിട്ടുള്ള യുറേനിയം ശേഖരം പൂര്‍ണമായും ഇല്ലാതാക്കണമെന്നാണ് യുഎസിന്റെ ആവശ്യം. എന്നാല്‍ നിയന്ത്രിത അളവില്‍ നിലനിര്‍ത്താന്‍ അനുവദിക്കണമെന്നാണ് ഇറാന്റെ നിലപാട്. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ അടുത്ത 60 ദിവസത്തിനുള്ളില്‍ ആണവ വിഷയത്തില്‍ പ്രത്യേക ചര്‍ച്ചകള്‍ നടക്കും.
അതേസമയം കരാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ ലെബനനിലും സമാധാനം പുലരണമെന്ന ഇറാന്റെ ആവശ്യം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മേഖലയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. തെക്കന്‍ ലെബനനിലെ ഹിസ്ബുല്ല ലക്ഷ്യങ്ങള്‍ക്കെതിരെ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. നിരവധി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ആ രാജ്യത്തിനു നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാതെ മേഖലയില്‍ സമഗ്ര സമാധാനം സാധ്യമല്ലെന്നാണ് ഇറാന്റെ വാദം. എന്നാല്‍ ലെബനനിലെ സൈനിക നടപടികളില്‍ മാറ്റമില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍.
ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പശ്ചിമേഷ്യയിലെ സംഘര്‍ഷം ഗുരുതരമായത്. ഹോര്‍മുസ് കടലിടുക്കിലുണ്ടായ സംഘര്‍ഷങ്ങളും എണ്ണ ഗതാഗതത്തിലെ തടസ്സങ്ങളും ആഗോള ഊര്‍ജ വിപണിയെ വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. സമാധാന കരാര്‍ യാഥാര്‍ഥ്യമായാല്‍ എണ്ണവിലയിലെ അനിശ്ചിതത്വം കുറയാനും പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശമിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കരാര്‍ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ മുമ്പും പലതവണ വൈകുകയും തടസ്സപ്പെടുകയും ചെയ്തിട്ടുള്ളതിനാല്‍ തുടര്‍നടപടികള്‍ നിര്‍ണായകമാകുമെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
