പെരുമണ്‍ തീവണ്ടി ദുരന്തം: 36 വര്‍ഷം തികയുന്നു; ദുരന്ത കാരണം ഇപ്പോഴും അവ്യക്തം


കേരള ചരിത്രത്തിലെ കറുത്ത ദിനം എന്ന് വിശേഷിപ്പിക്കുന്ന കൊല്ലം പെരുമണ്‍ തീവണ്ടി ദുരന്തം നടന്നിട്ട് ജൂലൈ 8 ന് 36 വര്‍ഷം തികയുന്നു. 1988 ജൂലൈ 8-ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമണ്‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞുണ്ടായ വന്‍ അപകടമാണ് പെരുമണ്‍ ദുരന്തം എന്നു വിളിക്കുന്നത്. സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ട്രെയിനപകടങ്ങളിലൊന്നായ പെരുമണ്‍ ദുരന്തത്തില്‍ 105 പേര്‍ മരണപ്പെടു കയും ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാരും സന്നദ്ധ സംഘടനകളും ജീവന്‍ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പെരുമണ്‍ ദുരന്തത്തില്‍പ്പെട്ട ഒട്ടേറെപ്പേരെ രക്ഷിക്കാന്‍ കഴിഞ്ഞത്.

എന്നാല്‍ ആ ദുരന്തത്തോടൊപ്പം മനുഷ്യത്വം മരവിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി കേരളം കേട്ടിരുന്നു. അപകടത്തില്‍പ്പെട്ട മരണപ്പെട്ടവരുടെ ശവശരീരത്തില്‍ നിന്ന് മനുഷ്യന്‍ ധനം കവര്‍ന്ന് അറപ്പ് മാറിയ രാത്രി ആയിരുന്നേ്രത അത്. രാത്രിയുടെ മറവില്‍ ഒരോ മൃതദേഹത്തില്‍ നിന്നും പണവും ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടു. ജീവനു വേണ്ടി യാചിച്ചവരുടെ ഇടയിലൂടെ നന്മയുടെ നീരുറവ വറ്റിയ ഒരു കൂട്ടര്‍ കൊള്ള നടത്തി. ഇത്കൂടാതെ അപകടം കാണാന്‍ കൊല്ലത്തേക്കെത്തിയ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാക്കി. ദുരന്തമാസ്വാദിക്കാന്‍ വേണ്ടി മാത്രം ദൂരെ ദിക്കില്‍ നിന്നും കൊല്ലത്ത് തമ്പടിച്ചവര്‍ പെരുമണില്‍ തടിച്ചുകൂടി. പിന്നീട് ശവത്തിന്റെ ദുര്‍ഗന്ധം പരന്നു തുടങ്ങിയപ്പോള്‍ പതുക്കെ കാഴ്ചക്കാര്‍ പിന്‍വാങ്ങി തുടങ്ങി. ദിനങ്ങള്‍ അഞ്ച് കഴിഞ്ഞിട്ടും അപകടത്തില്‍പ്പെട്ട ബോഗികള്‍ ഉയര്‍ത്തുന്നതിനുള്ള റെയില്‍വേയുടെ ശ്രമങ്ങള്‍ വേണ്ട പോലെ വിജയം കണ്ടില്ല

ദുരന്ത കാരണം അവ്യക്തം….

എഞ്ചിന്‍ പെരുമണ്‍ പാലം പിന്നിട്ട് നിമിഷങ്ങള്‍ക്കകം 14 ബോഗികള്‍ അഷ്ടമുടിക്കായ ലിലേക്ക് പതിക്കുകയായിരുന്നു. അപകടം നടന്നത് ചുഴലിക്കാറ്റുമൂലമാണെന്ന് ഔദ്യോ ഗിക അന്വേഷണ സംഘം അവകാശപ്പട്ടെങ്കിലും, യഥാര്‍ത്ഥ ദുരന്തകാരണം ഇന്നും അജ്ഞാതമാണ്. റെയില്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ബാംഗ്ലൂരിലെ സേഫ്റ്റി കമ്മീഷണര്‍ സൂര്യനാരായണന്‍ ആദ്യം സൂചിപ്പിച്ചിരുന്നു. പീന്നീട് റയില്‍വേയുടെ മുഖം രക്ഷിക്കാനായി കുറ്റം ചുഴലിക്കാറ്റില്‍ ആരോപിക്കുക യായിരുന്നു. ദുരന്തം നടന്ന ദിവസം പാലത്തിലും പാലത്തിനു സമീപത്തും പാളത്തില്‍ ജോലികള്‍ നടക്കുകയായിരുന്നു. എന്‍ജിന്‍ പാളം തെറ്റിയത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ബോഗികള്‍ കൂട്ടിയിടിച്ച് അഷ്ടമുടിക്കായലിലേക്ക് വീഴുകയാണുണ്ടായതെന്നാണ് റെയില്‍വെയൊഴികെ ബാക്കിയെല്ലാവരും വിശ്വസി ക്കുന്നത്.

തീവണ്ടി അമിത വേഗത്തില്‍ വന്നുവെന്നോ പരിചയമില്ലാത്ത ആരോ ആണ് തീവണ്ടി ഓടിച്ചിരുന്നു എന്നും അവിദഗ്ദ്ധമായി ബ്രേക്കിട്ടതാണ് അപകട കാരണമെന്നും മറ്റുമുളള ചര്‍ച്ചകളും നടന്നരുന്നു. അന്നൊരു ചെറിയ മഴയും നേരിയ കാറ്റും മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് സമീപവാസികള്‍ ആവര്‍ത്തിച്ചു പറഞ്ഞതാണ്. പിന്നെയും അന്വേഷണം നടന്നു. മുന്‍ വ്യോമസേനാ ഉദ്യൊഗസ്ഥനായ സി.എസ്. നായിക് നടത്തിയ അന്വേഷണത്തിലും ടൊര്‍ണാഡോ കാര്യം അടിവരയിട്ടതോടെ പിന്നെ അന്വേഷണ മൊന്നും നടന്നില്ല.

ദുരന്തദിനത്തില്‍ കോരിച്ചൊരിയുന്ന മഴയില്‍ പതിവിലും നേരത്തെയാണ് ഐലന്റ് എക്‌സ്പ്രസ് എത്തിയിരുന്നത്. സംഭവ ദിവസം രാവിലെ തന്നെ പെരുമണ്‍ പാലത്തിന് സമീപം വളവുകളില്‍ ട്രെയിന്‍ അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പാളം തെറ്റാതിരി ക്കാനായുള്ള പണികള്‍ നടന്നിരുന്നു. ജാക്കി വെച്ച് പാളം ഉയര്‍ത്തിയ ശേഷം മെറ്റല്‍ ഇടുന്ന പണിയായിരുന്നു നടന്നിരുന്നത്. ഈ സമയം ട്രെയിനുകള്‍ വന്നാല്‍ ജീവന ക്കാരന്‍ മുട്ടിനു താഴെ കൊടി കാണിക്കുകയും ഇതനുസരിച്ച് എഞ്ചിന്‍ ഡ്രൈവര്‍ ട്രെയിനിന്റെ വേഗത പത്ത് കിലോമീറ്ററില്‍ താഴെയായി കുറയ്ക്കുകയും ചെയ്യണ മെന്നാണ് നിയമം. എന്നാല്‍ അപകടസമയം ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ അടുത്ത കടയില്‍ പോയിരുന്നതായാണ് അറിയുന്നത്. ഐലന്റ് എക്‌സ്പ്രസ് 80 കിലോ മീറ്ററിലധികം വേഗതയിലായിരുന്നു. ട്രെയിനിലെ ഓട്ടോമാറ്റിക് സ്പീഡ് മീറ്ററില്‍ ഇത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ ട്രെയിന്‍ പാളം തെറ്റി ഉരഞ്ഞതിന്റെ അട യാളങ്ങള്‍ അന്നത്തെ തടി സ്ലീപ്പറില്‍ ഉണ്ടായിരുന്നു. കാര്യകാരണങ്ങളില്‍ വ്യക്തതയി ല്ലെങ്കിലും ചരിത്രത്തിലെ കറുത്ത ദിനമായ അന്നത്തെ ആ വലിയ ദുരന്തത്തിന്റെ ഞെട്ടല്‍ ഇന്നും കേരള ജനതയിലുണ്ട്.


Read Previous

പരിക്കേറ്റാല്‍ ചികിത്സിക്കും; ഉറുമ്പ് ‘ഡോക്ടര്‍മാര്‍’ കാല്‍മുറിക്കല്‍ ശസ്ത്രക്രിയവരെ നടത്തും, വിസ്മയിപ്പിക്കുന്ന കണ്ടെത്തല്‍

Read Next

മൂന്ന് താഴികക്കുടങ്ങളില്‍ നിറച്ചത് 93 കിലോ ഞവരനെല്ല്; ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »