കൊച്ചി: മോഹൻലാലിന്റെ ഹിറ്റ് സിനിമയായ ’തുടരും” വ്യാജപതിപ്പുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയിലായി. ട്രെയിനിൽ മൊബൈലിൽ സിനിമ കണ്ടയാൾ തൃശൂരിലും ബസിൽ കണ്ടയാൾ മലപ്പുറത്തും ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചയാൾ പത്തനംതിട്ട ഭാഗത്തുനിന്നുമാണ് പിടിയിലായത്. ട്രെയിനിൽ കണ്ടയാളെ ആർ.പി.എഫും മറ്റുള്ളവരെ പൊലീസുമാണ് പിടികൂടിയത്.

സിനിമയുടെ നിർമ്മാതാവ് രഞ്ജിത്ത് തിരുവനന്തപുരം സൈബർ പൊലീസിന് നൽകിയ പരാതിയിലാണ് നടപടി. യാത്രയ്ക്കിടെ ബസിലും ട്രെയിനിലും ’തുടരും” കാണുന്ന ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്.
തിയേറ്ററിൽ നിന്ന് പകർത്തിയ സിനിമയാണ് പ്രചരിപ്പിക്കപ്പെട്ടതെന്ന് രഞ്ജിത്ത് പറഞ്ഞു. ഇന്റർനെറ്റിൽ പ്രചരിച്ച സിനിമയും നീക്കം ചെയ്തു. മൊബൈലിൽ സിനിമ കാണുന്ന ദൃശ്യങ്ങൾ പകർത്തിയവരാണ് തനിക്ക് നൽകിയത്. ട്രാഫിക് സിഗ്നലിൽ നിറുത്തിയ ടൂറിസ്റ്റ് ബസിൽ സിനിമ പ്രദർശിപ്പിച്ചത് മറ്റൊരു ബസിലുണ്ടായിരുന്ന സ്ത്രീയാണ് പകർത്തി കൈമാറിയത്. വ്യാജപതിപ്പിനെതിരെ വലിയ പിന്തുണയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നതെന്ന് രഞ്ജിത്ത് പറഞ്ഞു.
അതേസമയം സംഭവത്തിൽ പരാതി ലഭിച്ചാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു . നിരവധി തവണ സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടതാണ്. സിനിമകളുടെ വ്യാജ പതിപ്പിറക്കുന്നത് സാമൂഹിക ദ്റോഹമാണെന്നും അദ്ദേഹം പറഞ്ഞു.