ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജമ്മു: പഹല്‍ഗാം ഭീകരാക്രമണവും പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷവും നിരവധി കുടുംബങ്ങളെയാണ് തകര്‍ത്തത്. പാക് ആക്രമണത്തില്‍ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളെ ചേര്‍ത്ത് പിടിക്കുകയാണ് ലോക്‌സഭ പ്രതിപക്ഷ നേതാവും മുതര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ മാതാപിതാക്കളെ നഷ്‌ടപ്പെട്ട രണ്ട് ഡസനോളം കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുമെന്നാണ് രാഹുലിന്‍റെ വാഗ്‌ദാനം.

ജമ്മുവിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് താരിഖ് ഹമീദ് ഖ്വറയാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെയോ കുടുംബ ത്തിന്‍റെ ഏക ആശ്രയമായ വ്യക്തിയെയോ നഷ്‌ടപ്പെട്ട പൂഞ്ചിൽ നിന്നുള്ള 22 കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ ചെലവും രാഹുൽ ഗാന്ധി വഹിക്കുമെന്നാണ് ജമ്മു കശ്‌മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കൂടിയായ താരിഖ് ഹമീദ് ഖ്വറ അറിയിച്ചിരിക്കുന്നത്.
സഹായം ബിരുദ പഠനം പൂർത്തിയാകുന്നതുവരെ: കുട്ടികൾക്ക് വിദ്യാഭ്യാസം തുടരുന്നതിനായുള്ള സഹായത്തിന്‍റെ ആദ്യ ഗഡു ബുധനാഴ്‌ച വിതരണം ചെയ്യും. കുട്ടികള്‍ അവരുടെ ബിരുദ പഠനം പൂർത്തിയാകുന്നതുവരെ ഈ സഹായം തുടരുമെന്നും താരിഖ് ഖ്വറ വ്യക്തമാക്കി.
വഴിത്തിരിവായി പൂഞ്ച് സന്ദര്‍ശനം: ഇന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെ കഴിഞ്ഞ മെയ് മാസത്തിൽ രാഹുൽ ഗാന്ധി പൂഞ്ച് സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് ദുരിതബാധിതരായ കുട്ടികളുടെ പട്ടിക തയ്യാറാക്കാൻ പാർട്ടി നേതാക്കൾക്ക് അദ്ദേഹം നിർദേശം നൽകുന്നത്. തുടർന്ന് ഒരു സർവേ നടത്തുകയും സർക്കാർ രേഖകൾ പരിശോധിക്കുകയും ചെയ്‌താണ് സഹായം ലഭിക്കേണ്ട കുട്ടികളുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. പൂഞ്ച് സന്ദര്‍ശനത്തിനിടെ 12 വയസുള്ള ഇരട്ട സഹോദരങ്ങളായ ഉർവ ഫാത്തിമയും സെയ്ൻ അലിയും ആക്രമിക്കപ്പെട്ട ക്രൈസ്റ്റ് പബ്ലിക് സ്‌കൂളും രാഹുൽ സന്ദർശിച്ചിരുന്നു. അവിടുത്തെ കുട്ടികളുമായി അന്ന് രാഹുല്‍ സംസാരിച്ചു.
“എനിക്ക് നിങ്ങളെക്കുറിച്ച് അഭിമാനമുണ്ട്. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെ മിസ് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. അതിലെനിക്ക് വളരെ ഖേദമുണ്ട്. നിങ്ങൾ ഭയപ്പെട്ടിരിക്കാം, പക്ഷേ വിഷമിക്കേണ്ട, എല്ലാം ഉടൻ ശരിയാകും. നിങ്ങൾ നന്നായി പഠിക്കണം, കളിക്കണം, സ്‌കൂളിൽ പുതിയ സുഹൃത്തുക്കളെ കണ്ടെത്തണം”- എന്നായിരുന്നു കുട്ടികളെ ആശ്വസിപ്പിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞത്.
അതേസമയം പാകിസ്ഥാന്‍ ഷെല്ലാക്രമണത്തിൽ ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായ പ്രദേശങ്ങളിൽ ഒന്നായിരുന്നു പൂഞ്ച് നഗരം. ഇവിടുത്തെ ഒരു മതപഠനശാലയ്‌ക്ക് നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ അര ഡസനിലധികം കുട്ടികൾക്കും പരിക്കേറ്റിരുന്നു.
