സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു’; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍


കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിനു മുന്‍പേ കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ ഥികള്‍ വിജയം ആഘോഷിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയുടെ വാര്‍ ഡില്‍ പോലും സിപിഎം ക്രിമിനലുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളാകാന്‍ തയാറായവരെ ഭീഷണി പ്പെടുത്തി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിര്‍ദ്ദേശപത്രിക തള്ളാനും പിന്‍വലിപ്പിക്കാനും ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു. സിപിഎമ്മിന്റേത് വിചിത്രമായ സമീപനമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസര്‍ എതിര്‍ക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സിപിഎം ഫ്രാക്ഷന്‍ പോലെ ഒരു സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. ബിജെപിയുടെ ഫാസിസത്തില്‍ നിന്നും സിപിഎമ്മും വ്യത്യസ്തമല്ലെന്നും സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയായി മാറുകയാണെന്നും സതീശന്‍ ആരോപിച്ചു.

‘സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി. പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാര്‍ഥിയെ തട്ടിക്കളയുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. കണ്ണൂര്‍, കാസര്‍ കോട് ജില്ലകളില്‍ ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നാല് സിപിഎം സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ എറാണകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാ ര്‍ഥിയുടെ പത്രിക ഖാദി ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യുഡിഎഫ് നിയമപരമായി നേരിടും’ വി.ഡി.സതീശന്‍ പറഞ്ഞു. നാമ നിര്‍ദ്ദേശപത്രികകള്‍ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം നേതാവിന്റെ വധഭീഷണി : പാര്‍ട്ടി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി

Read Next

മുസ്ലിം ലീഗും ഞാനും ഒരിക്കല്‍ അണ്ണനും തമ്പിയുമായിരുന്നു, കാര്യം സാധിച്ചപ്പോള്‍ ഒഴിവാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »