സിപിഎം ഞങ്ങളോട് വോട്ട് ചോദിച്ചു, അത് നല്‍കി’: ജമാ അത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി


കോഴിക്കോട്: ജമാ അത്തെ ഇസ്ലാമിയും സിപിഎമ്മും തമ്മില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് ജമാ അത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സ്ഥിരീകരിച്ചതോടെ അത്തരം ചര്‍ച്ചകള്‍ നടന്നിട്ടേ യില്ലെന്ന പാര്‍ട്ടി സെക്രട്ടറിയുടെയും സൈബര്‍ പ്രചാരകരുടെയും വാദങ്ങള്‍ നുണയായിരുന്നുവെന്ന് സമ്മതിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദേഹം പറഞ്ഞു.

2011 മാര്‍ച്ച് 31 ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ അന്നത്തെ അമീറായിരുന്ന ടി. ആരിഫലിയും ഷെയ്ഖ്് മുഹമ്മദ് കാരക്കുന്നുമായിരുന്നു ജമാ അത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. സന്ദര്‍ശനത്തെയും ചര്‍ച്ചയെയും സാധൂകരിച്ച് പിണറായി വിജയന്‍ തന്നെ പ്രസ്താവന നടത്തിയതാണെന്നും അദേഹം പറഞ്ഞു.

ജമാ അത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന പിണറായിയുടെ പരാമര്‍ശത്തെ ശിഹാബ് പൂക്കോട്ടൂര്‍ പരിഹസിച്ചു. ജമാ അത്തിന് അങ്ങിനെയൊരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല. അത് കൊണ്ട് അത് ചോദിച്ചിട്ടുമില്ല, തന്നതുമില്ല.

അങ്ങിനെയൊരു സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാന്‍ അധികാരമുള്ള ഏജന്‍സിയാണ് സിപിഎം എന്ന് ജമാ അത്ത് കരുതുന്നുമില്ല – ശിഹാബ് പൂക്കോട്ടൂര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സിപിഎം ചോദിച്ചത് വോട്ടാണ്. അത് ഞങ്ങള്‍ നല്‍കുകയും ചെയ്തു. അത് അത്രയൊന്നും വിദൂരമല്ലാത്ത ചരിത്രമാണ്. അതിനെ നിഷേധിക്കുന്നത് പച്ചക്കള്ളമാണെന്നും ശിഹാബ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.


Read Previous

റീഫണ്ട് നല്‍കിയത് 610 കോടി; പത്താം തിയതിയോടെ സര്‍വീസുകള്‍ സാധാരണ നിലയിലെത്തുമെന്ന് ഇന്‍ഡിഗോ

Read Next

ഒഐസിസി തൃതല പഞ്ചായത്തു തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »