ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായി. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇരുരാജ്യങ്ങളിലേയും വാണിജ്യം വര്‍ധിപ്പിക്കാനും സാമ്പത്തിക ബന്ധം ശക്തമാക്കാനും ഉതകുന്ന കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ഉണ്ടാകും.

വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ ആണ് ചര്‍ച്ചകള്‍ പൂര്‍ത്തിയായ വിവരം അറിയിച്ചത്. കരാറി ന്റെ അന്തിമ രൂപം തയാറായി. ഇനി നിയമപരമായ പരിശോധനകള്‍ മാത്രമാണ് അവശേ ഷിക്കുന്നത്. അഞ്ച് മുതല്‍ ആറ് മാസം വരെ നീളുന്ന നടപടികള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ കരാറില്‍ ഒപ്പുവയ്ക്കാനാണ് തീരുമാനം. അടുത്ത വര്‍ഷം ആദ്യത്തോടെ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി മാത്രം മതിയാകുമെങ്കിലും യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരം കൂടി ലഭിച്ച ശേഷമാകും കരാര്‍ നടപ്പാക്കുക. ചൊവ്വാഴ്ച നടക്കുന്ന പതിനാറാമത് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തും.
സമൃദ്ധി-സ്ഥിരത, സാങ്കേതിക വിദ്യ-നവീകരണം, സുരക്ഷ-പ്രതിരോധം, കണക്റ്റിവിറ്റി എന്നിങ്ങനെ നാല് മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാനുള്ള തന്ത്രപ്രധാന അജണ്ടയ്ക്ക് നേതാക്കള്‍ അംഗീകാരം നല്‍കും. 2025 ഒക്ടോബറില്‍ യൂറോപ്യന്‍ കൗണ്‍സില്‍ ഈ അജണ്ടയ്ക്ക് അംഗീകാരം നല്‍കിയിരുന്നു.
2007 ല്‍ ആരംഭിച്ച് 2022 ല്‍ പുനരാരംഭിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ ഫല പ്രാപ്തിയിലെത്തിയത്. രാജ്യം ഇതുവരെ ഒപ്പുവച്ചതില്‍ വച്ച് ഏറ്റവും വലിയ കരാര്‍ എന്നാണ് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഇതിനെ വിശേഷിപ്പിച്ചത്. ‘കരാറുകളുടെ മാതാവ്’ എന്ന് യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് കമ്മിഷണര്‍ മാര്‍ക്കോസ് സെഫ്കോവിച്ചും അഭിപ്രായപ്പെട്ടു.
ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം എന്നിവയുള്‍പ്പെടെ 24 അധ്യായങ്ങള്‍ കരാറിലുണ്ട്. നിക്ഷേപ സംരക്ഷണം, ഭൂപ്രദേശ സൂചകങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലും ഇരുപക്ഷവും ധാരണയിലെത്തി. ടെലി കമ്മ്യൂണിക്കേഷന്‍, ഗതാഗതം, അക്കൗണ്ടിങ്, ഓഡിറ്റിങ് തുടങ്ങിയ സേവന മേഖലകളിലെ നിയമങ്ങളും ഉദാരമാക്കും.
ഇന്ത്യയ്ക്ക് വമ്പന്‍ നേട്ടം
കരാര്‍ പ്രകാരം 90 ശതമാനത്തിലധികം ഉല്‍പന്നങ്ങളുടെയും ഇറക്കുമതി തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ടെക്സ്റ്റൈല്‍സ്, കെമിക്കല്‍സ്, രത്നങ്ങള്‍, ആഭരണങ്ങള്‍, ഇലക്ട്രിക്കല്‍ മെഷിനറി, ലെതര്‍, പാദരക്ഷകള്‍ തുടങ്ങിയ തൊഴില്‍ സാന്ദ്രതയുള്ള മേഖലകള്‍ക്ക് തീരുവയില്ലാതെ വിപണി പ്രവേശനം ലഭിക്കാന്‍ കരാര്‍ സഹായിക്കും. നിലവില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏകദേശം 3.8 ശതമാനം നികുതിയാണ് ചുമത്തുന്നത്. എന്നാല്‍ തൊഴില്‍ സാന്ദ്രതയുള്ള മേഖലകള്‍ക്ക് 10 ശതമാനത്തോളം ഇറക്കുമതി തീരുവയുണ്ട്. ഇത് ഒഴിവാകുന്നത് കയറ്റുമതിക്കാര്‍ക്ക് വലിയ ആശ്വാസമാകും.
ഇന്ത്യയില്‍ യൂറോപ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ശരാശരി 9.3 ശതമാനമാണ് നികുതി. വാഹനങ്ങള്‍ക്കും പാര്‍ട്‌സുകള്‍ക്കും 35.5 ശതമാനം, പ്ലാസ്റ്റിക് 10.4 ശതമാനം, കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയ്ക്ക് 9.9 ശതമാനം എന്നിങ്ങനെയാണ് നിരക്കുകള്‍. ചില മേഖലകളില്‍ 150 ശതമാനം വരെയുള്ള നികുതി കുറയുന്നത് യൂറോപ്യന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നുകിട്ടാന്‍ സഹായിക്കും. 6000 ത്തോളം യൂറോപ്യന്‍ കമ്പനികള്‍ നിലവില്‍ ഇന്ത്യയിലുണ്ട്. വിദേശ നിക്ഷേപങ്ങള്‍ക്കായി വിപണി തുറന്ന് കൊടുക്കാന്‍ ഇന്ത്യയും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
200 കോടിയോളം ജനങ്ങളെ ഉള്‍ക്കൊള്ളുന്ന സ്വതന്ത്ര വ്യാപാര മേഖലയാണ് ഇതിലൂടെ സൃഷ്ടിക്ക പ്പെടുക. ഇന്ത്യയുടെ ഏറ്റവും വലിയ ചരക്ക് വ്യാപാര പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്‍. 2024-25 വര്‍ഷത്തില്‍ ഇരുപക്ഷവും തമ്മിലുള്ള ചരക്ക് വ്യാപാരം 136.53 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ ഇന്ത്യയ്ക്ക് 15.17 ബില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചമുണ്ട്.
20 ട്രില്യണ്‍ ഡോളര്‍ ജിഡിപിയും 45 കോടിയിലധികം ജന സംഖ്യയുമുള്ള യൂറോപ്യന്‍ യൂണിയന്‍ ആഗോള വ്യാപാരത്തിലെ വമ്പന്‍ ശക്തിയാണ്. ആഗോള വ്യാപാരത്തില്‍ അമേരിക്കന്‍ നയങ്ങളും ചൈനീസ് സ്വാധീനവും സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഈ കരാര്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
