എല്ലാം പറഞ്ഞു തീര്‍ത്തു, ഇനി പാര്‍ട്ടിയും ഞാനും ഒരുമിച്ച്’: രാഹുലുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍


ന്യൂഡല്‍ഹി: പാര്‍ട്ടിയുമായി ഒരു പ്രശ്‌നവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തൂര്‍ എംപി. എല്ലാ പ്രശ്‌നവും പരിഹരിച്ചു. പറയാനുള്ളതെല്ലാം തുറന്നു പറഞ്ഞു. പാര്‍ട്ടിയും താനും ഒരേ ദിശയില്‍ മുന്നോട്ടു പോകുമെന്നും തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍.

കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലാണെന്ന വാര്‍ത്തകള്‍ക്കിടെ, പാര്‍ലമെന്റിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. രണ്ടുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു വെന്നാണ് വിവരം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു വെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നല്ല ചര്‍ച്ചയായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂര്‍ പറഞ്ഞു.

‘ചര്‍ച്ച നടന്നു, ഒരു വിഷയവുമില്ല. പറയാനുള്ളത് രണ്ടുഭാഗത്തും പറഞ്ഞു. ഇനി ഞങ്ങള്‍ ഒരുമിച്ച് മുന്നോട്ടുപോകും. അത്രയേയുള്ളൂ. ഇനി ഒന്നും ചിന്തിക്കേണ്ടതില്ല. ഞങ്ങള്‍ക്കിടയില്‍ പറയാനുണ്ടായി രുന്നത് മൂന്നാളും ഒരുമിച്ചിരുന്ന് നല്ല രീതിയില്‍ സംസാരിച്ചു. കേരളത്തില്‍ പ്രചാരണത്തിനിറങ്ങും. പ്രചാരണത്തിന് ഇറങ്ങാതിരിക്കാന്‍ കാരണം എന്താണെന്നും’ തരൂര്‍ ചോദിച്ചു

കൊച്ചിയില്‍ സംഘടിപ്പിച്ച മഹാപഞ്ചായത്ത് പരിപാടിയിലെ രാഹുല്‍ ഗാന്ധിയുടെ അവഗണയെത്തുടര്‍ ന്നാണ് ശശി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. പ്രവര്‍ത്തകസമിതി അംഗമായിരുന്നിട്ടും വേദിയില്‍ മൂലയില്‍ ഇരിപ്പിടം അനുവദിച്ചതും, മറ്റു പലരെയും പേരെടുത്ത് പറഞ്ഞപ്പോളും രാഹുല്‍ ഗാന്ധി അവഗണിച്ചതുമാണ് തരൂരിന്റെ അതൃപ്തിക്ക് കാരണമായത്. തരൂരിനെ അനുനയിപ്പിക്കാന്‍ കെ സി വേണുഗോപാലാണ് ശ്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.


Read Previous

വയനാടൻ പ്രവാസി അസോസിയേഷൻ വിന്റർ ഫെസ്റ്റ്

Read Next

കഴക്കൂട്ടത്ത് വൻ തീപിടിത്തം; തീ പടർന്നത് ഭാരത് ഗ്യാസിന്റെ റീഫില്ലിംഗ് പ്ലാന്റിന്റെ തൊട്ടടുത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »