ഇത് യുദ്ധത്തിന്റെ അവസാനമല്ല, വീണ്ടും പ്രകോപനം ഉണ്ടായാല്‍ കൈകള്‍ ട്രിഗറില്‍ തന്നെ’; യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ മുന്നോട്ടുവെച്ച 10 നിര്‍ദേശങ്ങള്‍ ഇവയാണ്


ടെഹ്‌റാന്‍: അമേരിക്കയുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതിനെത്തുടര്‍ന്ന്, വെടിവയ്പ് നിര്‍ത്താന്‍ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി എല്ലാ സൈനിക യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍, ഇതോടൊപ്പം തന്നെ ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇത് യുദ്ധത്തിന്റെ അവസാനമല്ല, എന്നാല്‍ എല്ലാ സൈനിക വിഭാഗങ്ങളും പരമോന്നത നേതാവിന്റെ ഉത്തരവ് പാലിച്ച് വെടിനിര്‍ത്തണം.’- പ്രസ്താവനയില്‍ ഖമേനി പറഞ്ഞു. വെടിനിര്‍ത്തല്‍ യുദ്ധത്തിന്റെ അവസാനമല്ലെന്നും യുഎസോ ഇസ്രയേലോ ഏതെങ്കിലും തരത്തില്‍ ഇതിനെതിരായി പ്രവര്‍ത്തിച്ചാല്‍ തങ്ങളുടെ കൈകള്‍ ട്രിഗറില്‍ തന്നെയാണെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ‘ഇത് യുദ്ധത്തിന്റെ അന്ത്യത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഊന്നിപ്പറയുന്നു. ഞങ്ങളുടെ കൈകള്‍ ട്രിഗറില്‍ തന്നെ തുടരുന്നു, ശത്രുവിന്റെ ഭാഗത്തുനിന്ന് ചെറിയൊരു തെറ്റ് സംഭവിച്ചാല്‍ പോലും അതിനെ പൂര്‍ണ്ണ ശക്തിയോടെ നേരിടും.’- വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ‘യുദ്ധത്തിന്റെ മിക്കവാറും എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചുവെന്നും നിങ്ങളുടെ ധീരരായ മക്കള്‍ ശത്രുവിനെ ചരിത്രപരമായ നിസ്സഹായതയിലേക്കും ശാശ്വതമായ പരാജയത്തിലേക്കും എത്തിച്ചുവെന്നുമുള്ള ശുഭവാര്‍ത്ത ഇപ്പോള്‍ ഞങ്ങള്‍ ഇറാന്റെ മഹത്തായ രാഷ്ട്രത്തിന് നല്‍കുന്നു.’- ഇറാനിലെ ജനങ്ങളുടെ ത്യാഗത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പറഞ്ഞു.

ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ സംയുക്ത ആക്രമണത്തില്‍, യുദ്ധത്തിന്റെ ഒന്നാം ദിവസം തന്നെ പരമോന്നത നേതാവ് ആയിരുന്ന ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 39 ദിവസത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ വിവിധ രാജ്യങ്ങളിലായി നിരവധി പേരാണ് കൊല്ലപ്പെട്ടത്.

ദിവസങ്ങള്‍ക്ക് മുന്‍പ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎസ് ഇറാനിലേക്ക് 15 ഇന നിര്‍ദ്ദേശം അയച്ചിരുന്നു. ഇതിന് മറുപടിയായി ചര്‍ച്ചകള്‍ക്കായി പരിഷ്‌കരിച്ച 10 ഇന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശത്തിലെ പ്രധാന കാര്യങ്ങള്‍ ചുവടെ:

ഇറാന്‍ സായുധ സേനയുമായി ഏകോപിപ്പിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെ നിയന്ത്രിത ഗതാഗതം.

‘ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സിലെ’ എല്ലാ ഘടകങ്ങള്‍ക്കും എതിരായ യുദ്ധം അവസാനിപ്പിക്കേണ്ട തിന്റെ ആവശ്യകത.

മേഖലയിലെ എല്ലാ താവളങ്ങളില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും യുഎസ് സേനയെ പിന്‍വലിക്കുക.

അംഗീകരിച്ചിട്ടുള്ള പ്രോട്ടോക്കോള്‍ അനുസരിച്ച് ഇറാന്റെ ആധിപത്യം ഉറപ്പുനല്‍കുന്ന സുരക്ഷിത ട്രാന്‍സിറ്റ് പ്രോട്ടോക്കോള്‍ ഹോര്‍മുസ് കടലിടുക്കില്‍ സ്ഥാപിക്കുക.

കണക്കാക്കിയ പ്രകാരം ഇറാന് ഉണ്ടായ നാശനഷ്ടങ്ങള്‍ പൂര്‍ണ്ണമായി നല്‍കുക.

എല്ലാ പ്രാഥമിക, അനുബന്ധ ഉപരോധങ്ങളും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെയും സെക്യൂരിറ്റി കൗണ്‍സിലിന്റെയും പ്രമേയങ്ങളും നീക്കം ചെയ്യുക.

വിദേശത്തുള്ള ഇറാന്റെ തടഞ്ഞുവെച്ച എല്ലാ ആസ്തികളും വസ്തുവകകളും വിട്ടുനല്‍കുക.

ഈ ഇനങ്ങളെല്ലാം യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ബന്ധിത പ്രമേയത്തിലൂടെ അംഗീകരിക്കുക.

10 ഇന പദ്ധതിയിലെ തത്വങ്ങള്‍ അംഗീകരിക്കുന്ന പക്ഷം യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാകുമെന്നും ഇറാന്‍ വ്യക്തമാക്കി.


Read Previous

സൗദിയിലെ അൽ-ജുബൈൽ വ്യാവസായിക നഗരം ലക്ഷ്യം വെച്ച് ഇറാൻ; വെളിപ്പെടുത്തലുമായി ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ്

Read Next

കോണ്‍ഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »