‘ഞങ്ങളെല്ലാം കോക്രോച്ച് പാര്‍ട്ടിക്കാര്‍’, വന്‍ സ്വീകാര്യത; മഹുവ മൊയ്ത്രയും കീര്‍ത്തി ആസാദും ചേര്‍ന്നു


ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സിജെപി)ക്ക് സാമൂഹികമാധ്യമത്തില്‍ വന്‍സ്വീകാര്യത. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീര്‍ത്തി ആസാദും തിങ്കളാഴ്ച ‘പാര്‍ട്ടി’യില്‍ ചേര്‍ന്നു.

കഴിഞ്ഞയാഴ്ച കോടതി നടപടിക്കിടെയാണ് യുവാക്കളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് (കോക്രോച്ച്) ഉപമിച്ചത്. ‘യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. ഇവര്‍ ‘കോക്രോച്ചു’കളും ‘പരാന്നഭോജികളു’മാണ്’ എന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമുയര്‍ന്നു. ഇതിനുപിന്നാലെ ‘എക്‌സി’ല്‍ തുടങ്ങിയ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ അക്കൗണ്ട് ആയിരക്കണക്കിന് ആളുകള്‍ ഫോളോചെയ്തു.

പ്രസ്താവന വിവാദമായതോടെ ചീഫ് ജസ്റ്റിസ് വിശദീകരണവുമായി എത്തി. തന്റെ നിരീക്ഷണങ്ങള്‍ ചില മാധ്യമങ്ങള്‍ തെറ്റായി ഉദ്ധരിച്ചതാണെന്നും ഇന്ത്യയിലെ യുവാക്കളെയാകെ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചു. മറിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്ന ആളുകളെയാണ് ഉദ്ദേശിച്ചതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ‘ഒരു നിസ്സാര കേസ് പരിഗണിക്കുന്നതിനിടെ എന്റെ വാക്കാലുള്ള നിരീക്ഷണങ്ങള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റായി ഉദ്ധരിച്ചതില്‍ എനിക്ക് വേദനയുണ്ട്,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്താണ് കോക്രോച്ച് ജനതാ പാര്‍ട്ടി

ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ എക്സില്‍ പ്രത്യക്ഷപ്പെട്ട ഒരു ആക്ഷേപഹാസ്യവും അനൗദ്യോഗികവുമായ രാഷ്ട്രീയ അക്കൗണ്ടാണ് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’. ചീഫ് ജസ്റ്റിസിന്റെ പ്രസ്താവനയെ ആക്ഷേപഹാസ്യമായി ചിത്രീകരിക്കുന്ന രീതിയില്‍ കൂളിങ് ഗ്ലാസ് വെച്ച കൂറയെ കേന്ദ്രീകരിച്ചാണ് അക്കൗണ്ടിന്റെ ബയോ.

പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത് ‘യുവാക്കള്‍ക്കായി, യുവാക്കളാല്‍, യുവാക്കള്‍ക്കായി ഒരു രാഷ്ട്രീയ മുന്നണി. സെക്കുലര്‍ -സോഷ്യലിസ്റ്റ്-ഡെമോക്രാറ്റിക്-മടിയന്മാര്‍’ എന്നാണ്. പേജ് അതിവേഗം പ്രചാരം നേടുകയും 24 മണിക്കൂറിനുള്ളില്‍ എക്‌സില്‍ 15,000 ത്തിലധികം ഫോളോവേഴ്സിനെ നേടുകയും ചെയ്തു. 40,000 അംഗങ്ങള്‍ അനൗദ്യോഗിക രാഷ്ട്രീയ മുന്നണിയില്‍ ചേര്‍ന്നതായി അവര്‍ പിന്നീട് പ്രഖ്യാപിച്ചു. ‘മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം’ എന്നാണ് സിജെപി സ്വയം വിളിക്കുന്നത്.


Read Previous

അമേരിക്കയെ നടുക്കി സാന്റിയാഗോ മസ്ജിദിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, രണ്ട് കൗമാരക്കാരായ അക്രമികൾ സ്വയം ജീവനൊടുക്കി

Read Next

ചാണ്ടി ഉമ്മനോടുള്ള അവഗണന; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ ഉമ്മന്‍ചാണ്ടിയുടെ കുടുബം, പരാതിയുമായി ആന്റണിയുടെ വീട്ടില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »