ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി സ്വന്തം നാട്ടിൽ നിന്നും ജോലി തേടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവർ ആണ് പ്രവാസികൾ. പലരും നാട്ടിൽ വരുന്നത് വർഷത്തിൽ 2,3 മാസത്തെ ലീവിനായിരിക്കും. ജീവിതത്തിന്റെ നല്ലൊരു ഭാഗവും കുടംബത്തോടൊപ്പം ചിലവഴിക്കാൻ സാധിക്കാതെ കഴിയുന്നവർ ആണ് പ്രവാസികൾ. സാമുഹിക പ്രവർത്തകൻ ആയ അഷ്റഫ് താമരശ്ശേരി കഴിഞ്ഞ ദിവസം ഒരു കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെക്കുകയുണ്ടായി. സ്വന്തം മകളുടെ കല്യാണത്തിന് വാപ്പയുടെ മൃതദേഹം മോർച്ചറിയിൽ കിടക്കുന്നു. എങ്ങനെ ഈ മരണം നാട്ടിൽ അറിയിക്കും എന്നറിയാതെ പകച്ചു നിൽക്കുന്ന കുറച്ചു മനുഷ്യരുടെ കാര്യം ആണ് അദ്ദേഹം കുറിപ്പിലൂടെ പറയുന്നത്.

അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലയക്കുന്ന നടപടിക്രമ ങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ഒരാളുടെ ബന്ധപ്പെട്ടവര്‍ വല്ലാതെ സങ്കടപ്പെടുന്നത് കണ്ടാണ് ഞാന്‍ അയാളുടെ വിവരങ്ങള്‍ കൂടുതലായി തിരക്കിയത്. ഒരു സാധാരണ പ്രവാസി. എല്ലാവരെയും പോലെ പ്രയാസങ്ങളും പ്രതിസന്ധികളും തോളിലേറ്റി മരുഭൂമിയില്‍ ചോര നീരാക്കുന്ന പച്ചയായ മനുഷ്യന്. അദ്ദേഹത്തിന്റെ മകളുടെ വിവാഹമായിരുന്നു ഈ കഴിഞ്ഞ ഞായറാഴ്ച്ച.
നാട്ടിലേക്ക് പോയി വിവാഹം കൂടാന്‍ നിലവിലെ സാഹചര്യങ്ങള്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. വിവാഹത്തിന് വേണ്ട സൗകര്യങ്ങള്‍ അദ്ദേഹം പരമാവധി ഒരുക്കി യിരുന്നു. സാഹചര്യങ്ങള്‍ ഒത്ത് വന്നാല്‍ എത്തിച്ചേരാം എന്ന് വാക്കും നല്‍കിയിരുന്നു.
എന്ത് ചെയ്യാന്‍ കഴിയും വിധി സാഹചര്യങ്ങള്‍ ഒരുക്കിയില്ല. തന്റെ പ്രിയപ്പെട്ട മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ കേട്ടറിഞ്ഞു. പൂതി മനസ്സില്‍ മറവു ചെയ്ത് തന്റെ ജോലിയില്‍ വ്യാപൃതനായി. മകളുടെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ വളരേ ഭംഗിയായി സന്തോഷത്തോടെ നടന്നു. വിവാഹ മംഗള മുഹൂര്‍ത്തത്തില്‍ ഈ പ്രിയപ്പെട്ട പിതാവ് മോര്‍ച്ചറിയിലായിരുന്നു. തണുത്ത് വിറങ്ങലിച്ച് മോര്‍ച്ചറിയിലെ പെട്ടിയില്‍. വിവാഹത്തിനു രണ്ട് ദിവസം മുന്‍പ് അതായത് ഞായറാഴ്ച്ച വിവാഹം നടക്കുമ്പോള്‍ വെള്ളിയാഴ്ച്ച ഈ മനുഷ്യന്റെ അവസാന ശ്വാസം നിലച്ചു പോയി.
പ്രിയപ്പെട്ട മകളുടെ വിവാഹം നടക്കുന്ന അതിസന്തോഷം കൊണ്ടാണോ അതോ താന്‍ കാരണവരായി നടക്കുന്ന പ്രിയപ്പെട്ട മകളുടെ വിവാഹത്തില്‍ എല്ലാവരും പങ്കെടു ക്കുമ്പോള് തനിക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ വിഷമിച്ചിട്ടാണോ എന്നറി യില്ല പാവം പ്രവാസിയുടെ ഹൃദയം നിലച്ച് പോയി. സന്തോഷത്തിന്റെ ആഹ്ളാദ നിമിഷങ്ങള്‍ കൊണ്ട് നിറയുന്ന വീട്ടിലേക്ക് മരണ വിവരം അറിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. വിവാഹം നിശ്ചിത സമയത്ത് വളരേ ഭംഗിയായി നടന്നു. മുഹൂര്‍ത്തത്തില്‍ സന്തോഷത്തിന്റെയോ സന്ദേഹത്തിന്റെയോ ഒരു തുള്ളി കണ്ണുനീര് പോലും പൊഴി ക്കാനാകാതെ അയാള്‍ നിശ്ചലമായി മോര്‍ച്ചറിയില്‍ വിശ്രമിക്കുകയായിരുന്നു.