വിദേശീയരായ ബന്ദികളെ വിട്ടയക്കാന്‍ തീരുമാനിച്ച് ഹമാസ്: ഗാസയില്‍ ഇന്റര്‍നെറ്റ്, ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ നിശ്ചലം


ബന്ദികളാക്കിയിട്ടുള്ള വിദേശീയരെ വരും ദിവസങ്ങളില്‍ വിട്ടയയ്ക്കുമെന്നും ഇല്ലെങ്കില്‍ ഗാസയെ ഇസ്രയേല്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കി മാറ്റുമെന്നും ഹമാസ് സായുധ വിഭാഗം. ഇക്കാര്യം മധ്യസ്ഥര്‍ വഴി അറിയിച്ചു കഴിഞ്ഞുവെന്നും ഹമാസ് സായുധവിഭാഗമായ ഇസദീന്‍ അല്‍ ഖാസം ബ്രിഗേഡ്സ് വക്താവ് അബു ഒബൈദ പറഞ്ഞു. വടക്കന്‍ ഗാസയിലും ഇന്നലെ ജബലിയ അഭയാര്‍ഥി ക്യാമ്പിലും ഇസ്രയേല്‍ കര-വ്യോമ ആക്രമണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചത്. ഗാസയിലുടനീളം ഇന്റര്‍നെറ്റ്, ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ തകരാറിലായതായി പലസ്തീനിയന്‍ ടെലികമ്മ്യൂണിക്കേഷന്‍ ഏജന്‍സി വ്യക്തമാക്കി.

ഹമാസിന്റെ പിടിയില്‍ 240 ഇസ്രയേല്‍ ബന്ദികളുണ്ടെന്നാണ് കരുതുന്നത്. മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി നാലു ബന്ദികളെയും ഇസ്രയേല്‍ സൈനിക നീക്കത്തിലൂടെ ഒരു ബന്ദിയെയും ഇതുവരെ മോചിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ സൈനിക നീക്കത്തിലൂടെ ഒരു ബന്ദിയേയും മോചിപ്പിച്ചിട്ടില്ലെന്ന് ഹമാസ് അറിയിച്ചു.

ഇസ്രയേലിന്റെ 22 സൈനിക വാഹനങ്ങള്‍ തകര്‍ത്തുവെന്നും നിരവധി സൈനികരെ കൊന്നുവെന്നും ഒബൈദ അവകാശപ്പെട്ടു.ഇസ്രയേലിന്റെ നിരവധി ടാങ്കുകള്‍ തകര്‍ത്തു. ഇസ്രയേല്‍ നാവികസേനയ്ക്കും കനത്ത തിരിച്ചടിയാണു നല്‍കുന്നത്. അതിര്‍ത്തിമേഖലകളില്‍ കടന്നുകയറി ഇസ്രയേല്‍ സൈന്യത്തിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തുകയാണെന്നും ഹമാസ് സായുധ വിഭാഗം പറയുന്നു.

ഗാസയില്‍ നിന്നും പുറംലോകത്തേക്ക് ബന്ധപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞ തായാണ് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റ്, ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ തകരാറിലായതായി പലസ്തീനിയന്‍ ടെലികമ്മ്യൂണിക്കേഷന്‍ ഏജന്‍സി വ്യക്തമാക്കി. പലസ്തീന്‍ ടെലികമ്മ്യൂ ണിക്കേഷന്‍സ് കമ്പനി എക്സിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം ഹമാസിന്റെ നിയന്ത്രണത്തിലുള്ള 11,000 ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിച്ചതായാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഇസ്രയേലില്‍ ആദ്യ ആക്രണമണം നടത്തിയ സൈനിക തലവനെ വധിച്ചുവെന്ന അവകാശവാദത്തെയും ഹമാസ് നിഷേധിച്ചു. തങ്ങളുടെ നേതാക്കള്‍ ആരും ആ സമയത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ഇല്ലെന്നായിരുന്നു ഹമാസ് വ്യക്തമാക്കിയത്.

ഇതുവരെ 3,500 കുട്ടികള്‍ ഉള്‍പ്പെടെ 8,525 പേര്‍ മരിച്ചുവെന്നാണ് ഹമാസ് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. അതിനിടെ വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ 100 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Read Previous

കവിത “എൻ്റെ നാടിന്ന് പിന്നാള്‍” സക്കീർ ഹുസൈൻ. ഐ കരുനാഗപ്പള്ളി

Read Next

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥയോ?; ഇങ്ങനെയെങ്കില്‍ ഇവിടെ ആര് നിക്ഷേപം നടത്തും; ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »