വരും ദിവസങ്ങളിൽ മറ്റു പാർട്ടികളിലെ നേതാക്കൾ കോൺഗ്രസിൽ ചേരുമെന്ന് സിദ്ധരാമയ്യ


വരും ദിവസങ്ങളിൽ നിരവധി ബിജെപി, ജെഡി(എസ്) പ്രവർത്തകർ സ്വമേധയാ കോൺഗ്രസിൽ ചേരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അതിൽ മുതിർന്ന നേതാക്കളും നിയമസഭാംഗങ്ങളും ഉൾപ്പെടുമെന്നും കോൺഗ്രസ് ‘ഓപ്പറേഷൻ ഹസ്ത’ (പ്രതിപക്ഷ നിയമസഭാംഗങ്ങളെയും നേതാക്കളെയും കൂറുമാറ്റത്തിനായി സമീപിക്കുന്നത്) പ്രോത്സാഹിപ്പിക്കില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

“ഓപ്പറേഷൻ ഹസ്ത ചെയ്യുന്ന പ്രശ്‌നമില്ല, പാർട്ടിയിലേക്ക് ആരു വന്നാലും ഉൾപ്പെടുത്തും. ഹസ്ത വേണ്ട, ഞങ്ങളുടെ പാർട്ടിയുടെ പ്രത്യയശാസ്ത്രവും നേതൃത്വവും അംഗീകരിച്ച് പാർട്ടിയിലേക്ക് വരുന്നവർ അത് ബിജെപിയോ ജെഡിഎസോ ആവട്ടെ സ്വീകരിക്കും.”- സിദ്ധരാമയ്യ വ്യക്തമാക്കി. അടുത്തിടെ ഭരണപക്ഷത്തെ എംഎൽഎമാരുമായി നടത്തിയ യോഗത്തെക്കുറിച്ചും സിദ്ധരാമയ്യ സംസാരിച്ചു. അതത് പ്രദേശങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കാൻ ജില്ലാ ഇൻചാർജുള്ള മന്ത്രി മാരോടും എംഎൽഎമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്ത് മുഖ്യമന്ത്രി മാറ്റം വേണമോ വേണ്ടയോ എന്നുള്ളത് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അഞ്ച് വർഷം മുഴുവൻ താൻ മുഖ്യമന്ത്രിയായി തുടരുമെന്ന സിദ്ധരാമയ്യയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ചില കോൺഗ്രസ് പ്രവർത്തകരുടെ എതിരപ്പിന് കാരണമായിരുന്നു. പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി പാർട്ടി നിയമ സഭാംഗങ്ങളും മന്ത്രിമാരും ഈ വിഷയത്തിൽ പ്രതികരിച്ചു.

എന്നാൽ, താൻ പറഞ്ഞത് മാധ്യമങ്ങൾ തെറ്റായി വ്യാഖാനിച്ചതാണെന്ന് പറഞ്ഞ സിദ്ധരാമയ്യ ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അതിൽ താൻ ഉറച്ചു നിൽക്കുമെന്നും വ്യക്തമാക്കി. അതേസമയം നേരത്തെ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുമെന്ന പ്രസ്താവനയെ അദ്ദേഹം തള്ളി. “ആരാണ് അങ്ങനെ പറഞ്ഞത്, ഇത് ഹൈക്കമാൻഡ് തീരുമാനിക്കും. ഇതൊരു പ്രാദേശിക പാർട്ടിയല്ല, ദേശീയ പാർട്ടിയാണ്, ഹൈക്കമാൻഡുമായി ചർച്ച ചെയ്യാതെ ഞങ്ങൾക്ക് ഒന്നും മാറ്റാൻ കഴിയില്ല”. അധികാരം പങ്കിടുന്നതിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നിഷേധിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

മെയ് 10ന് നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കി 224 സീറ്റിൽ 135 സീറ്റും നേടി കോൺഗ്രസ് കർണാടകയിൽ അധികാരം തിരിച്ചു പിടിച്ചത് മുതൽ, രണ്ട് കരുത്തരായ നേതാക്കൾ (സിദ്ദരാമയ്യയും ഡികെ ശിവകുമാറും) അധികാരം പങ്കിടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കാതെ വിഷയം വീണ്ടും വീണ്ടും ഉയർത്തി കൊണ്ട് വരികയാണ് നിയമസഭംഗങ്ങൾ. സമീപകാലത്ത്, കുറഞ്ഞത് അഞ്ച് കോൺഗ്രസ് നിയമസഭാംഗങ്ങളെങ്കിലും അധികാരം പങ്കിടൽ വിഷയം പരസ്യമായി ഉന്നയിക്കുകയോ മന്ത്രിസഭാ വിപുലീകരണത്തെ ക്കുറിച്ച് സൂചന നൽകുകയോ ചെയ്‌തിട്ടുണ്ട്‌, ഇത് സംസ്ഥാനത്തെ ഭരണകക്ഷി അണികൾക്കിടയിൽ ഭിന്നത വർധിക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു.

അശോക് പട്ടൻ, സതീഷ് ജാർക്കിഹോളി, കെഎൻ രാജണ്ണ, എച്ച്‌സി മഹാദേവപ്പ എന്നിവർക്ക് ശേഷം കോൺഗ്രസിന്റെ മാണ്ഡ്യ എംഎൽഎ രവികുമാർ ഗനിഗയാണ് ഏറ്റവുമൊടുവിൽ വിഷയം ഉന്നയിച്ചത്. കോൺഗ്രസ് വിജയിച്ചതിന് ശേഷം പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോൾ സിദ്ധരാമയ്യയുമായി അധികാരം പങ്കിടൽ കരാറിന് ശിവകുമാർ സമ്മതം മൂളിയതായി വാർത്തകൾ വന്നിരുന്നു. കർണാടകയിൽ കോൺഗ്രസിന്റെ അഞ്ച് വർഷത്തെ ഭരണത്തിന്റെ ആദ്യ പകുതിയിൽ ശിവകു മാറിന് പ്രധാന സ്ഥാനം വേണമെന്നും ആവശ്യമുയർന്നിരുന്നു.


Read Previous

രണ്ടാംഘട്ട ഭാരത് ജോഡോ യാത്രയ്ക്കൊരുങ്ങി കോൺഗ്രസ്: ഡിസംബർ മുതൽ ഫെബ്രുവരി വരെ നടത്താൻ  സാധ്യത

Read Next

വാര്‍ത്താ സ്രോതസുകള്‍ സംരക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ട്; അറസ്റ്റിന് കൃത്യമായ മാര്‍ഗ നിര്‍ദേശം വേണം: സുപ്രീം കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »