പൊതുവിദ്യാഭ്യാസ രംഗത്ത് വാരിക്കോരി മാർക്ക് വിതരണം ചെയ്യുന്നതിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ രൂക്ഷ വിമർശനം. അക്ഷരം കൂട്ടിവായി ക്കാനറിയാത്ത കുട്ടികൾക്ക് വരെ എ പ്ലസ് കിട്ടുന്നതെങ്ങനെയെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ചോദിച്ചു. ഇങ്ങനെ ചെയ്യുന്നത് കുട്ടികളോടുള്ള ചതിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കുട്ടിയുടെ ഇല്ലാത്ത കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എസ്എൽസി ചോദ്യപ്പേപ്പർ തയ്യാറാക്കലിനായുള്ള ശിൽപശാലയിലാണ് ഷാനവാസ് രൂക്ഷ വിമർശനം നടത്തിയത്.

പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന്റെ വാക്കുകൾ
”ആർക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. പരീക്ഷകൾ പരീക്ഷകളാവുക തന്നെ വേണം. കുട്ടികൾ ജയിച്ചുകൊളളട്ടെ വിരോധമില്ല. പക്ഷേ അമ്പത് ശതമാനത്തിൽ കൂടുതൽ വെറുതെ മാർക്ക് നൽകരുത്. എല്ലാവരും എ പ്ലസിലേക്കോ? എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? ‘അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ് കിട്ടുന്നുണ്ട് . 69,000 പേർക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് എന്ന് വെച്ചാൽ… എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുട്ടികൾക്ക് വരെ അതിൽ എ പ്ലസ് ഉണ്ട്. ‘എ പ്ലസും, എ ഗ്രേഡും നിസ്സാരമല്ല; ഇത് കുട്ടികളോടുള്ള ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവർക്ക് പോലും എ പ്ലസ് നൽകുന്നു. കേരളത്തെ ഇപ്പോൾ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയത്”.
ഒരു കാലത്ത് യൂറോപ്പിനോട് താരതമ്യം ചെയ്തിരുന്ന നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം, ഇപ്പോൾ ബിഹാറിനോടും യുപിയോടുമാണ് കൂട്ടിക്കെട്ടുന്നതെന്നും വിമർശനം. സ്വന്തം പേര് എഴുതാനറിയാത്തവർക്ക് പോലും എ പ്ലസ് നൽകുന്ന അവസ്ഥയാണ് കേരളത്തിൽ ഇന്നുള്ളതെന്നും ആർക്ക് വേണ്ടിയാണ് ഇങ്ങനെ ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.