സിജെപി മാര്‍ച്ചിനെതിരായ പൊലീസ് നടപടി: പാര്‍ലമെന്റില്‍ വീണ്ടും ബഹളം; ഇരു സഭകളും നിര്‍ത്തി വെച്ചു; കറുത്ത വസ്ത്രമണിഞ്ഞ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം.


ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. കോക്രോച് ജനതാ പാര്‍ട്ടി (സിജെപി)യുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ‘ചലോ സന്‍സദ്’ മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ ഇന്ന് രാവിലെ കറുത്ത വസ്ത്രമണിഞ്ഞ് പാര്‍ലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍ പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി. സമാജ്‌വാദി പാര്‍ട്ടി എംപിമാര്‍ കറുത്ത സ്‌കാര്‍ഫ് ധരിച്ചാണ് സഭയിലെത്തിയത്.

നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വച്ചതിന് ശേഷം മാത്രമേ ഏത് ചര്‍ച്ചയും സാധ്യമാകൂവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ‘ആദ്യം വിദ്യാഭ്യാസ മന്ത്രി രാജി വെക്കണം. അതിനു ശേഷം ചര്‍ച്ച നടക്കും. ഇത്രയധികം വിദ്യാര്‍ഥികള്‍ക്കെതിരായ ലാത്തി ചാര്‍ജിന് ശേഷം ഇനി എന്തിനാണ് ചര്‍ച്ച? ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം’- കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര എംപി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ പ്രതിപക്ഷം അപലപിച്ചു. കൂടാതെ നീറ്റ് പരീക്ഷാ ക്രമക്കേട്, വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങള്‍, പ്രതിഷേധക്കാര്‍ക്കെതിരായ നടപടികള്‍ എന്നിവ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കിയതോടെ സഭാനടപടികള്‍ തടസ്സപ്പെട്ടു. പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ സഭ താല്‍ക്കാലികമായി നിര്‍ത്തി വച്ചു.

അതേസമയം, വിദ്യാര്‍ഥികളുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്രം അറിയിച്ചു. എന്നാല്‍ പ്രതിഷേധത്തിന്റെ പേരില്‍ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.


Read Previous

“തോന്നുമ്പോഴെല്ലാം ആക്രമിക്കാൻ വരേണ്ട; ഇറാൻ ഒരു പാഠമാണ്!” അമേരിക്കയ്ക്ക് നേരെ ആഞ്ഞടിച്ച് ചൈനീസ് പ്രസിഡന്റ്! ഈ യുദ്ധത്തോടെ അമേരിക്കയുടെ എല്ലാ പ്രതാപവും അന്തസ്സും അവസാനിച്ചിരിക്കുന്നു.. അമേരിക്കയുടെ ആഗോള ആധിപത്യം അവസാനിക്കുന്നുവോ?

Read Next

’17 ചാക്കുകളിലായി ബിജെപി ഓഫീസില്‍ 25 കോടി എത്തി; നേതാക്കളില്‍ പലരും സ്വന്തം പോക്കറ്റിലാക്കി’; വെളിപ്പെടുത്തല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »