കുട്ടികള്‍ ജനിച്ചത് ഇന്ത്യയിലെത്തിയ ശേഷം; പിതാവ് ആരെന്ന് വെളിപ്പെടുത്താതെ റഷ്യന്‍ യുവതി


ബംഗളൂരു: താന്‍ ഇന്ത്യയെയും ധ്യാനത്തെയും ഇഷ്ടപ്പെടുന്നു. റഷ്യയിലേക്ക് തിരിച്ചയയ്ക്കുന്നതില്‍ ദുഖമുണ്ടെന്ന് കര്‍ണാടകയിലെ ഗുഹയില്‍ കണ്ടെത്തിയ റഷ്യന്‍ യുവതി. ഉത്തര കന്നഡ ജില്ലയിലെ ഗോകര്‍ണത്തെ വനമേഖലയില്‍ ഒറ്റപ്പെട്ട ഗുഹയില്‍ നിന്നാണ് നിന കുട്ടിനയെയും(40) ആറും നാലും വയസുള്ള രണ്ട് പെണ്‍കുട്ടികളെയും പൊലീസ് കണ്ടെത്തിയത്.

നിനയുടെ വീസ 2017 ല്‍ കാലാവധി കഴിഞ്ഞതാണ്. കുട്ടികള്‍ക്ക് വീസ എടുത്തിട്ടുമില്ല. കഴിഞ്ഞ രണ്ട് മാസമായി മൂന്ന് പേരും ഈ ഗുഹയിലാണ് കഴിഞ്ഞിരുന്നത്. മോഹി എന്ന പേരാണ് നിന സ്വീകരിച്ചി രുന്നത്. 2016 ല്‍ ബിസിനസ് വീസയിലാണ് ഇവര്‍ ഇന്ത്യയില്‍ വന്നത്. ഗോവയിലെയും ഗോകര്‍ണത്തെയും വിനോദസഞ്ചാര, റസ്റ്ററന്റ് മേഖലകളിലാണ് ഇവര്‍ ആദ്യം എത്തിയത്. പിന്നീട് 2017 ല്‍ വിസ കാലാവധി അവസാനിച്ചപ്പോള്‍ ഇന്ത്യയില്‍ തന്നെ തങ്ങുകയായിരുന്നു. 2018 ല്‍ എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചെങ്കിലും നേപ്പാളിലേക്ക് പോയ അവര്‍ തിരിച്ച് ഇന്ത്യയിലേയ്ക്ക് തന്നെ എത്തി.

പിന്നീട് കര്‍ണാടകത്തിലെ വനമേഖലകളിലേക്ക് അപ്രത്യക്ഷയായി. തിരിച്ചറിയപ്പെടുമെന്ന തോന്നലിലാണ് ഹോട്ടലുകളിലെ താമസം ഒഴിവാക്കി വനത്തിലെ താമസം തിരഞ്ഞെടുത്തത്. നിന ഇന്ത്യയില്‍ എത്തിയശേഷമാണ് കുട്ടികള്‍ രണ്ട് പേരും ജനിച്ചത്. അതേസമയം ആരാണ് കുട്ടികളുടെ പിതാവ് എന്ന് വെളിപ്പെടുത്താന്‍ അവര്‍ തയാറായിട്ടില്ല. കുട്ടികളുടെ ജനന സമയത്ത് ഏതെങ്കിലും തരത്തില്‍ ആരോഗ്യ പരിചരണം അവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

രാമതീര്‍ഥ കുന്നുകളില്‍ നടത്തിയ പതിവ് പരിശോധനകള്‍ക്കിടെയാണ് ഇവരെ പൊലീസ് സംഘം കണ്ടെത്തിയത്. ഒരു ഗുഹയിലേക്ക് നീണ്ടുകിടക്കുന്ന മനുഷ്യരുടെ കാല്‍പാദങ്ങള്‍ കണ്ടതോടെ ഇവിടെ മനുഷ്യവാസമുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. ഗുഹയുടെ വാതിലില്‍ പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചു കെട്ടിയിട്ടുണ്ട്. ദൈവങ്ങളുടെ ഫോട്ടോകളും പുറത്ത് കണ്ടിരുന്നു. ഗുഹയ്ക്ക് അകത്ത് റഷ്യന്‍ ഭാഷയിലെ ചില പുസ്തകങ്ങളും കണ്ടു. അകത്തു കയറിയപ്പോള്‍ ഒരു കുട്ടി കളിക്കുന്നതാണ് കണ്ടത്. നിനയും മറ്റൊരു കുട്ടിയും ഉറങ്ങുകയായിരുന്നു.

മണ്ണിടിച്ചില്‍ ഉണ്ടാകുന്ന സ്ഥലമാണെന്ന് ബോധ്യപ്പെടുത്തിയാണ് ഇവരെ പുറത്ത് കൊണ്ടുവന്നത്. പാമ്പുകളെക്കുറിച്ചു മുന്നറിയിപ്പ് നല്‍കിയപ്പോള്‍ പാമ്പുകള്‍ തങ്ങളുടെ സുഹൃത്തുക്കളാണെന്നും അങ്ങോട്ട് ആക്രമിച്ചാലല്ലാതെ അവ ആരെയും ഉപദ്രവിക്കില്ലെന്നുമായിരുന്നു മറുപടി.

ഇന്ത്യയോടും വനങ്ങളോടും ധ്യാനത്തോടും ഇഷ്ടമാണെന്നും റഷ്യയിലേക്ക് തിരിച്ചയയ്ക്കുമെന്ന തീരു മാനത്തില്‍ തീവ്രദുഖമുണ്ടെന്നും അവര്‍ വാട്‌സാപ്പിലൂടെ അറിയിച്ചു. പ്രകൃതിയെയും തന്നെയും തമ്മില്‍ അകറ്റിയതിന് കാരണക്കാര്‍ പൊലീസാണെന്നാണ് അവരുടെ നിലപാട്. കുട്ടികളെ വളരെ നല്ല രീതിയി ലാണ് നിന വളര്‍ത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ കുട്ടികള്‍ സന്തോഷത്തോടെ പോസ് ചെയ്തു നില്‍ക്കുന്ന നിരവധി ഫോട്ടോകളുണ്ട്. ചിത്രംവരയ്ക്കല്‍, പാട്ടുപാടല്‍, മന്ത്രങ്ങള്‍ ചൊല്ലല്‍, യോഗ, മറ്റ് വ്യായാമങ്ങള്‍ തുടങ്ങി കുട്ടികള്‍ക്കായി പ്രത്യേക പാഠ്യപദ്ധതി നിന ക്രമീകരിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഗുഹയ്ക്ക് അടുത്തുനിന്ന് പാസ്‌പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. രാജ്യത്തെ വിദേശികളുടെ രജിസ്‌ട്രേഷന്‍, നിരീക്ഷണം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ഫോറിനേഴ്‌സ് റീജിയ നല്‍ റജിസ്‌ട്രേഷന്‍ ഓഫിസിനെ (എഫ്ആര്‍ആര്‍ഒ) ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.


Read Previous

മഹാപ്രതിഭയോടുള്ള അനാദരവ്’; എംടി സ്മാരക ഹാള്‍ സംബന്ധിച്ച വിവാദങ്ങള്‍ ദുഃഖകരമെന്ന് അശോകന്‍ ചരുവില്‍

Read Next

സംയുക്ത സൈനികാഭ്യാസങ്ങള്‍ ഏഷ്യന്‍ സമാധാനത്തിന് ഭീഷണി: അമേരിക്കയ്ക്കും ജപ്പാനും ദക്ഷിണ കൊറിയയ്ക്കും മുന്നറിയിപ്പുമായി റഷ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »