15 ലക്ഷം തിരിച്ചടയ്ക്കാം, ടൗണ്‍ഷിപ്പില്‍ വീടു വേണമെന്ന് ശ്രുതി, നല്‍കാനാവില്ലെന്ന് മന്ത്രിസഭാ യോഗം


തിരുവനന്തപുരം: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട് മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടപ്പെട്ട ശ്രുതി സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വീട് ആവശ്യപ്പെട്ടു നല്‍കിയ അപേക്ഷ മന്ത്രിസഭ തള്ളി. ശ്രുതിയുടെ അപേക്ഷ പരിഗണിച്ച് അവര്‍ക്ക് വീടു നല്‍കാമെന്നു ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടും നല്‍കേണ്ടെന്നാണു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം 10നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. കോണ്‍ഗ്രസ് ശ്രുതിക്കു വീടു നല്‍കാതെ കബളിപ്പിച്ചെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖും ശ്രുതിക്ക് ആദ്യം വീടുവച്ചു കൊടുത്ത ശേഷം കോണ്‍ഗ്രസ് അഞ്ചിന ഗാരന്റിയെക്കുറിച്ചു സംസാരിക്കട്ടെയെന്നു മുഖ്യമന്ത്രിയും കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

വയനാട് ടൗണ്‍ഷിപ്പില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്ന വീട് സ്വീകരിക്കുകയോ പകരം 15 ലക്ഷം രൂപ കൈപ്പറ്റു കയോ ചെയ്യാമെന്ന 2 ഓപ്ഷനുകളാണു ദുരന്ത ബാധിതര്‍ക്കു മുന്നില്‍ സര്‍ക്കാര്‍ നല്‍കിയത്. 2 സ്വകാര്യ സംഘടനകള്‍ വീടു നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചതിനാല്‍ സര്‍ക്കാരിന്റെ വീടു വേണ്ടെന്നുവച്ച് പകരം 15 ലക്ഷം രൂപ കൈപ്പറ്റാനായിരുന്നു ശ്രുതിയുടെ തീരുമാനം. സ്വകാര്യ സംഘടനകള്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ 15 ലക്ഷം രൂപ തിരിച്ചടയ്ക്കാമെന്നും പകരം സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പില്‍ വീട് നല്‍കണമെന്നും ആവശ്യപ്പെട്ട് ശ്രുതി കഴിഞ്ഞ ഡിസംബറില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നെന്ന് മന്ത്രിസഭായോഗ കുറിപ്പില്‍ പറയുന്നു.

മറ്റു സംഘടനകളുടെ വീട് കൈപ്പറ്റാന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ ശ്രുതിക്കു സര്‍ക്കാര്‍ വീടു നല്‍കാ മെന്നായിരുന്നു ചീഫ് സെക്രട്ടറി ഡോ. ജയതിലക് രേഖപ്പെടുത്തിയത്. സമാനമായ ആവശ്യവുമായി ആരെങ്കിലും വന്നാല്‍ കലക്ടറുടെ ശുപാര്‍ശയോടെ മന്ത്രിസഭ അന്തിമ തീരുമാനമെടുക്കണം. 15 ലക്ഷം രൂപ വേണ്ടെന്നുവച്ച് ടൗണ്‍ഷിപ്പില്‍ വീടു തെരഞ്ഞെടുക്കാന്‍ ഗുണഭോക്താക്കള്‍ തയാറാകുന്നതു സര്‍ക്കാരിനു ലഭിക്കുന്ന അംഗീകാരമായി കരുതണമെന്നും ചീഫ് സെക്രട്ടറി ഫയലില്‍ കുറിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ മാര്‍ച്ച് 10ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം പിന്‍വലിക്കാനായിരുന്നു തീരുമാനം.


Read Previous

കനത്ത പോളിങ്, 78.21 ശതമാനം ഭരണമാറ്റമോ തുടർഭരണമോ ?

Read Next

മുഖ്യമന്ത്രി ആലപ്പുഴയില്‍ നിന്നോ എറണാകുളത്തു നിന്നോ?; മറുപടിയുമായി രമേശ് ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »