ചെറിയനാട് പഞ്ചായത്തിലെ വാതക ശ്മശാനം പ്രവർത്തിക്കുന്നില്ല സംസ്കരിക്കാൻ ഇടമില്ല, ഭൂമിയില്ലാത്തവർ ദുരിതത്തിൽ

ചെങ്ങന്നൂർ: 20 വർഷം മുമ്പ് തുറന്ന ചെറിയനാട് പഞ്ചായത്തിലെ വാതക ശ്മശാനം അറ്റകുറ്റപ്പണിയുടെ അഭാവത്തിൽ നാട്ടുകാർക്ക് പ്രയോജനമില്ലാതെ പോകുന്നു. ഭരണ പ്രതിപക്ഷ നിലപാടുകളിലെ അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണമെന്ന ആരോപണം ശക്തമാണ്. 2005ലാണ് ചെറിയനാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ വാതകശ്മശാനം സ്ഥാപിച്ചത്. എന്നാൽ ഇതിന്റെ നിർമ്മാണത്തിൽ സാങ്കേതികപിഴവുകൾ സംഭവിച്ചതിനാൽ പ്രവർത്തനം തുടങ്ങാൻ കാലതാമസം നേരിട്ടു.
ശ്മശാനത്തിലെ ബർണറിന്റെയും മറ്റും പോരായ്മകൾ പരിഹരിച്ച് 2018ലാണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്. 13വർഷം പ്രവർത്തിക്കാതെ കിടന്നിരുന്നു. കൊവിഡ് കാലത്ത് ഈ ശ്മശാനത്തിൽ നിരവധി മൃതദേഹങ്ങൾ സംസ്ക്കരിക്കപ്പെട്ടതാണ്. ഇത് വീണ്ടും പ്രവർത്തിക്കാതായിട്ട് ഒരുവർഷമായി പഞ്ചായത്തംഗങ്ങൾ ബന്ധപ്പെട്ടവരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താനോ തുറന്നുപ്രവർത്തിപ്പിക്കാനോ നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. മാസങ്ങൾക്ക് മുമ്പ് സ്വന്തമായി ഭൂമിയില്ലാത്ത വ്യക്തി മരിച്ചതിനെ തുടർന്ന് സംസ്കരിക്കാൻ മാർഗം ഇല്ലാത്തതിനാൽ മൃതദേഹം മെഡിക്കൽ കോളേജിന് പഠനത്തിനായി കൊണ്ടുപോയി. ശ്മശാനം പ്രവർത്തനരഹിതമായതോടെ ഭൂമിയില്ലാത്തവരും കിടപ്പാടം മാത്രമുള്ളവരും നെട്ടോട്ടമോടുകയാണ്. സമീപ പഞ്ചായത്തുകളിലോ, ചെങ്ങന്നൂർ നഗരസഭയിലോ ശ്മശാനം ഇല്ലാത്തതാണ് പ്രശ്നം. ഭൂമിയില്ലാത്തവരിൽ ആരെങ്കിലും മരിച്ചാൽ തിരുവല്ല നഗരസഭയുടെ ശ്മശാനത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
തിരുവല്ലയിലെ വാതകശ്മശാനവും ഇടയ്ക്കിടെ പ്രവർത്തനരഹിതമാകുന്നതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്.