കേരളം ബിജെപി പിടിക്കും; എല്‍ഡിഎഫും യുഡിഎഫും പരാജയ ഭീതിയില്‍; ബംഗാള്‍ റാലിയില്‍ നരേന്ദ്ര മോദി


കൊല്‍ക്കത്ത: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നല്ല മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്‍ഡിഎഫും യുഡിഎഫും പരാജയഭീതിയിലാണെന്നും ഇരുമുന്നണികള്‍ക്കും വിജയം അവകാശപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്നു മോദി പറഞ്ഞു. വന്‍ തോതില്‍ സ്ത്രീ വോട്ടര്‍മാര്‍ ബൂത്തിലെത്തിയെന്നും പോളിങ് ശതമാനം വര്‍ധിക്കുമ്പോള്‍ ബിജെപി വിജയിക്കാറുണ്ടെന്നും മോദി പറഞ്ഞു. ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

സ്ത്രീകള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയ ഇടങ്ങളിലെല്ലാം ബിജെപി വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കു മെന്നും ബംഗാളികളെ സ്വന്തം സംസ്ഥാനത്ത് ന്യൂനപക്ഷമാക്കാന്‍ അനുവദിക്കില്ലെന്നും മോദി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുന്നതിനായി നുഴഞ്ഞുകയറ്റക്കാരെ ആശ്രയിക്കുക യാണ്. ഈ തെരഞ്ഞെടുപ്പ് ബംഗാളിന്റെ അസ്തിത്വവും ഭാവിപദ്ധതികളും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും മോദി പറഞ്ഞു.

ബംഗാളിന്റെ ചരിത്രം പരിശോധിച്ചാല്‍, മാറ്റത്തിനായി അവര്‍ തീരുമാനമെടുത്താല്‍ ലോകത്തെ ഒരു ശക്തിക്കും അത് തടയാനാവില്ല. ബ്രിട്ടീഷുകാര്‍ മുതല്‍ കോണ്‍ഗ്രസ് വരെയും ഇടതുപക്ഷം വരെയും ബംഗാളിനെ വെല്ലുവിളിച്ചവരുടെ അഹങ്കാരം തകര്‍ന്നിട്ടുണ്ട്. ഇനി അത് തൃണമൂലിന്റെ ഊഴമാണ്,’ അദ്ദേഹം പറഞ്ഞു. രാമനവമി ഘോഷയാത്രകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ടിഎംസി കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സിന്‍ഡിക്കേറ്റ് രാജും അഴിമതിയും കാരണം ബംഗാള്‍ സാമ്പത്തികമായി പിന്നോട്ടുപോയെന്നും സംസ്ഥാനത്തിന്റെ കടം 8 ലക്ഷം കോടി രൂപ കവിഞ്ഞെന്നും മോദി ചൂണ്ടിക്കാട്ടി. ആര്‍ജി കര്‍ ആശുപത്രിയിലെ പീഡനക്കേസ് പരാമര്‍ശിച്ചുകൊണ്ട് ടിഎംസി സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമാണ് നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതി നടപ്പിലാക്കും. ജനക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കില്ല, മറിച്ച് അഴിമതികള്‍ അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നുഴഞ്ഞുകയറ്റക്കാര്‍ക്ക് ബംഗാള്‍ വിടാനുള്ള സമയമായി. അവരെ സഹായിക്കുന്നവരെ വെറുതെ വിടില്ലെന്നും ബംഗാളിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും നരേന്ദ്ര മോദി ഉറപ്പുനല്‍കി.


Read Previous

മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കും, ഇറാന്റെ നിബന്ധന യുഎസ് അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട്

Read Next

അമ്പലപ്പുഴയില്‍ നോ കണ്‍ഫ്യൂഷന്‍, വഞ്ചനയുടെ രാഷ്ട്രീയത്തോട് സലാം പറയും’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »