യമുനയെ പോലെ മലിനമല്ല ഹൂഗ്ലി’; അതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് തോണി യാത്ര ആസ്വദിക്കാനായത്; മമതയുടെ മറുപടി


കൊല്‍ക്കത്ത: ഡല്‍ഹിയിലെ യമുനാ നദി മലിനമാണെന്നും പശ്ചിമ ബംഗാളിലെ ഹൂഗ്ലി നദിയിലെ വെള്ളം വൃത്തിയുള്ളതായതിനാലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തോണി യാത്ര ആസ്വദിക്കാന്‍ കഴിഞ്ഞതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹൗറയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. രാജ്യ തലസ്ഥാനത്തെ നദിയുടെ മോശം അവസ്ഥയ്ക്ക് കാരണം ബിജെപി ഭരണമാണെന്ന് പറഞ്ഞ മമത, മലിനീകരണം കാരണം പ്രധാനമന്ത്രിക്ക് ഡല്‍ഹിയിലെ യമുനയില്‍ ഇത്തരമൊരു തോണിയാത്ര നടത്താന്‍ കഴിയില്ലെന്നും പരിഹസിച്ചു.

സംസ്ഥാന സര്‍ക്കാരും കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപന ങ്ങളും ഒന്നുചേര്‍ന്ന മനോഹരമാക്കിയ ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രി ബോട്ട് യാത്ര നടത്താന്‍ തെരഞ്ഞെടുത്തത് നല്ല കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ സ്ത്രീകള്‍ സുരക്ഷി തരാണെന്നും മമത പറഞ്ഞു. എന്നാല്‍ ബിജെപി ഭരിക്കുന്ന ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും മറ്റു സ്ഥലങ്ങളിലും അങ്ങനെയല്ല, അവിടെ ഓരോ ദിവസവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും മമത പറഞ്ഞു.

പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമെതിരെ മമത രൂക്ഷവിമര്‍ശനമാണ് നടത്തിയത്. ‘നിങ്ങള്‍ എന്തു കൊണ്ടാണ് ഹാഥ്രസിനെക്കുറിച്ചും ഡല്‍ഹിയെക്കുറിച്ചും മറന്നുപോകുന്നത്? ദയവായി കത്തിയെരി യുന്ന മണിപ്പൂരിലേക്ക് പോകൂ. എന്തുകൊണ്ടാണ് നിങ്ങള്‍ മണിപ്പൂര്‍ വിഷയത്തില്‍ നിശബ്ദത പാലിക്കു ന്നത്?’ മമത ചോദിച്ചു. വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാരണം ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ്. ഇതുമൂല മുണ്ടായ മാനസിക സമ്മര്‍ദ്ദം കാരണം സംസ്ഥാനത്ത് 300-ലധികം മരണങ്ങള്‍ സംഭവിച്ചതായും അവര്‍ ആരോപിച്ചു.

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പര്യടനത്തിനായി ബംഗാളില്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രി ഹൂഗ്ലി നദിയിലൂടെ തോണിയാത്ര നടത്തിയത്. ഇതിന്റെ വിഡിയോ പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ച പോസ്റ്റുകളില്‍ ഹൂഗ്ലി നദിയിലൂടെയുള്ള രാവിലത്തെ യാത്രയുടെ ചിത്രങ്ങളും ഗംഗാ നദിയെക്കുറിച്ചുള്ള ചില കുറിപ്പുകളും ഉള്‍പ്പെടുന്നു. അദ്ദേഹം പറഞ്ഞു, ‘ഓരോ ബംഗാളിക്കും ഗംഗ ഏറെ വിശിഷ്ടമാണ്. ഗംഗ ബംഗാളിന്റെ ആത്മാവിലൂടെ യാണ് ഒഴുകുന്നതെന്ന് പറയാം. ദിവ്യമായ ഗംഗാജലം ഒരു സംസ്‌കാരത്തിന്റെ മുഴുവന്‍ ചൈതന്യവും വഹിക്കുന്നു.’

‘ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍, ഹൂഗ്ലി നദിയുടെ തീരത്ത് ഞാന്‍ കുറച്ച് സമയം ചിലവഴിച്ചു, ഗംഗാമാതാവിന് നന്ദി അറിയിക്കാനുള്ള അവസരം ലഭിച്ചു. തോണിത്തൊഴിലാളികളെയും അവരുടെ കഠിനാധ്വാനത്തെയും പ്രഭാതനടത്തിലേര്‍പ്പെട്ടവരെ കാണാനും എനിക്ക് അവസരം ലഭിച്ചു, ഹൂഗ്ലിയില്‍, പശ്ചിമ ബംഗാളിന്റെ വികസനത്തിനും മഹത്തായ ബംഗാളി ജനതയുടെ സമൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞാന്‍ ഒരിക്കല്‍ കൂടി ഉറപ്പുനല്‍കുന്നു.’ മോദി കൂട്ടിച്ചേര്‍ത്തു.



Read Previous

പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ റിയാദ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; കബീർ പട്ടാമ്പി ചെയർമാൻ, ശ്യാം സുന്ദർ പ്രസിഡന്റ്, മുസ്തഫ എടത്തനാട്ടുകര ജനറല്‍സെക്രട്ടറി

Read Next

‘ഒന്നിച്ച് 51 ഗൃഹപ്രവേശം’; മുസ്ലീം ലീഗ് നിര്‍മിച്ച വീടുകളില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ ഞായറാഴ്ച താമസം തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »