ഉറങ്ങിക്കിടന്നവർക്ക് മേൽ പാക് വ്യോമാക്രമണം; അഫ്ഗാനിസ്ഥാനിൽ 11 കുട്ടികൾ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു


കാബൂള്‍: അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി ഗ്രാമത്തില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 11 പേര്‍ കുട്ടികളാണ്. ഉറങ്ങിക്കിടക്കുമ്പോഴാണ് ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം ഉണ്ടായതെന്ന് താലിബാന്‍ ആരോപിച്ചു.

അഫ്ഗാനിലെ ഖോസ്റ്റ്, കുനാര്‍, പാക്തിക എന്നീ പ്രവിശ്യകളിലാണ് ആക്രമണങ്ങളുണ്ടായതെന്ന് താലിബാന്‍ ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. പാകിസ്ഥാന്‍ വീണ്ടും അഫ്ഗാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

രക്ഷപ്പെടാന്‍ ഒരു അവസരം പോലും നല്‍കാതെയാണ് സാധാരണക്കാര്‍ക്ക് നേരെ ബോംബുകള്‍ വര്‍ഷിച്ചത്. മനുഷ്യത്വ രഹിതമായ ഈ കുറ്റകൃത്യത്തെയും ആക്രമണത്തെയും അഫ്ഗാനിസ്ഥാന്‍ ശക്തമായി അപലപിക്കുന്നുവെന്നും സബീഹുള്ള മുജാഹിദ് കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്റെ ആക്രമണങ്ങളില്‍ 11 കുട്ടികളും ഒരു സ്ത്രീയും ഒരു വയോധികനുമാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം 14 പേര്‍ക്ക് പരിക്കേറ്റു. സബീഹുള്ള മുജാഹിദ് അറിയിച്ചു. ആക്രമണത്തില്‍ പാകിസ്ഥാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാക്ക് വ്യോമാക്രമണങ്ങൾക്ക് ഫെബ്രുവരി അവസാനം അഫ്ഗാനിസ്ഥാൻ തിരിച്ചടി നൽകിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ സംഘർഷം ഉടലെടുത്തിരുന്നു. മാസങ്ങളായി തുടരുന്ന അതിർത്തിയിലെ ഈ ഏറ്റുമുട്ടലുകളിൽ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്.


Read Previous

ജീവന്റെ തുള്ളി, പ്രവാസത്തിന്റെ സ്നേഹം’; ഒഐസിസി റിയാദ് ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12-ന് സുമൈസി ആശുപത്രിയിൽ; പ്രത്യേക സൗകര്യം ഒരുക്കി സെൻട്രൽ ബ്ലഡ് ബാങ്ക്, രക്തദാനത്തിനെത്തുന്നവർക്ക് ആവേശവും ആനന്ദവും പകരുന്നതിനായി സംഗീതവും

Read Next

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര കച്ചവടം നഷ്ടമാക്കി; കര്‍ണാടകയില്‍ വസ്ത്രവ്യാപാരി ഭാര്യയേയും മകനെയും കൊന്ന് ജീവനൊടുക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »