ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബെല്‍ഗൊറോഡ് നഗരത്തില്‍ യുക്രൈന്(Ukraine) നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം 20 പേര് കൊല്ലപ്പെട്ടെന്ന് റഷ്യ. സംഭവത്തില്‍ 111 പേര്‍ക്ക് പരിക്കേറ്റു. യുക്രേനിയന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 30 കിലോമീറ്ററും മോസ്കോയില്‍ നിന്ന് 600 കിലോമീറ്ററും അകലെയാണ് ബെല്‍ഗൊറോഡ് സ്ഥിതി ചെയ്യുന്നത്.

യുക്രൈനെതിരായ റഷ്യന്‍ സൈനിക നടപടികളുടെ തന്ത്രപ്രധാനമായ സ്ഥലമാണിത്. യുക്രൈനിലേക്ക് റഷ്യ 122 മിസൈലുകളും 36 ഡ്രോണുകളും വിക്ഷേപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ആക്രമണമുണ്ടായതെന്ന് യുക്രൈനിയന്‍ വ്യോമസേന അറിയിച്ചു. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന യുദ്ധത്തിലെ ഏറ്റവും വലിയ വ്യോമാക്ര മണം എന്നാണ് ഇതിനെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്.
ആക്രമണം ഒരു ജനവാസ കേന്ദ്രത്തിലാണ് മിസൈലുകള്‍ പതിച്ചതെന്നും ഇതിന് മുന്നോടിയായി വ്യോമാക്രമണ സൈറണുകള്‍ മുഴക്കിയെന്നും ബെല്‍ഗൊറോഡ് മേഖലയുടെ ഗവര്‍ണര്‍ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് അറിയിച്ചു. ഇതോടെ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അഭയം തേടി. സംഭവത്തിന് തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റഷ്യ. ആക്രമണത്തിന് ‘ശിക്ഷ ലഭിക്കാതെ പോകില്ല’ എന്നായിരുന്നു പ്രതിരോധ മന്ത്രാലയം നടത്തിയ പ്രതികരണം.
ആക്രമണത്തിന് മറുപടിയായി, ബെല്‍ഗൊറോഡിന് മുകളിലൂടെ പറന്ന 13 യുക്രേനിയന്‍ റോക്കറ്റുകള്‍ റഷ്യന്‍ സേന നശിപ്പിച്ചിരുന്നു. രാജ്യവ്യാപകമായി 32 യക്രേനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവര്‍ അവകാശപ്പെട്ടു. സംഭവത്തിന് പിന്നാലെ ബെല്‍ഗൊറോഡിലേക്ക് അടിയന്തര പ്രതികരണസേനാ പ്രവര്‍ത്തകരുടെ ഒരു ടീമിനെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അയച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ, റഷ്യയുടെ അഭ്യര്‍ത്ഥന പ്രകാരം ശനിയാഴ്ച യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നു. യുഎന്നിലെ റഷ്യന്‍ അംബാസഡര്‍ സംഭവത്തെ യുക്രൈന് ഭീകരപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ മോസ്കോയാണ് യുദ്ധത്തിന് തുടക്കമിട്ടതെന്ന് അന്താരാഷ്ട്ര സമൂഹത്തെ ഓര്‍മ്മിപ്പിക്കാനാണ് എതിര്‍വിഭാഗം ശ്രമിച്ചത്. നേരത്തെ റഷ്യൻ വാതക ഖനന സൗകര്യങ്ങൾ സ്ഥിതിചെയ്യുന്ന കരിങ്കടലിലെ യുക്രൈൻ ചാരക്കപ്പൽ നശിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചി രുന്നു. റഷ്യയുടെ എസ്യു-30 വിമാനമാണ് യുക്രൈൻ കപ്പൽ തകർത്തത്. ക്രൂവില്ലാത്ത നാവിക ഡ്രോണുകൾ ഉപയോഗിച്ച് റഷ്യൻ താൽപ്പര്യങ്ങൾക്കെതിരായ ആക്രമണം യുക്രൈൻ ശക്തമാക്കുന്നതായും മോസ്കോ ആരോപിച്ചു.
അതേസമയം വിഷയത്തിൽ യുക്രൈൻ ഇതുവരെ പരസ്യ പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ വർഷം ജൂണിൽ യുക്രേനിയൻ സൈന്യം കരിങ്കടലിലെ ചെർണോമോർനെഫ്റ്റെഗാസിന്റെ ഉടമസ്ഥതയിലുള്ള ഡ്രില്ലിംഗ് പ്ലാറ്റ്ഫോമുകൾ ആക്രമിച്ചതായി ക്രിമിയയിലെ റഷ്യൻ പിന്തുണയുള്ള ഉദ്യോഗസ്ഥർ ആരോപിച്ചി രുന്നു. 2014-ൽ മോസ്കോ പിടിച്ചടക്കുന്നതിന്റെ ഭാഗമായി യുക്രൈനിന്റെ ദേശീയ ഗ്യാസ് ഓപ്പറേറ്ററായ നഫ്റ്റോഗാസിൽ നിന്ന് റഷ്യ ചെർണോമോർനെഫ്റ്റെഗാസ് പിടിച്ചെടുത്തിരുന്നു.
