സംഘർഷം ആരംഭിച്ചിട്ട് ഒരു മാസം, ഗാസ കുട്ടികളുടെ ശവപ്പറമ്പായെന്ന് യുഎൻ സെക്രട്ടറി ജനറൽ; കുട്ടികളുടെ കരച്ചില്‍ കണ്ടുനില്‍ക്കാനാകില്ല, ചുറ്റും ഭീതി നിറയ്ക്കുന്ന കാഴ്ചകള്‍’ അല്‍-ഷിഫ ആശുപത്രി സര്‍ജന്‍ പറയുന്നു


ഓരോ ദിവസം അവസാനിക്കുമ്പോഴും കരുതും ഇന്നാണ് ഞാന്‍ കണ്ട ഏറ്റവും മോശം ദിവസമെന്ന്. എന്നാല്‍ അടുത്ത ദിവസമാകട്ടെ, അതിനെക്കാളും മോശമായിരിക്കും. എന്നാകും ഈ പറച്ചിലിനൊരു അവസാനമുണ്ടാകുക’- ഗാസയില്‍ ആധുനിക സൗകര്യങ്ങളെല്ലാമുള്ള അല്‍-ഷിഫ ആശുപത്രിയിലെ സര്‍ജന്‍ സാറ അല്‍ സക്ക ചോദിക്കുന്നു.

ജീവനുള്ളവരെയും മരിച്ചവരെയും കൊണ്ട് അല്‍ ഷിഫ ആശുപത്രി നിറഞ്ഞു കഴിഞ്ഞു. ഒരു രോഗിയില്‍ നിന്ന് മറ്റൊരു രോഗിയിലേക്ക് ഓടിനടക്കുകയാണ് ഡോക്ടര്‍മാര്‍, ഓരോരുത്തര്‍ക്കു വേണ്ടിയും ചെലവഴിക്കാന്‍ സാധിക്കുന്നത് വളരെ കുറച്ച് മിനിട്ടുകള്‍ മാത്രം. നിലത്തും സ്‌ട്രെച്ചസിലും മുറികളിലുമെല്ലാം തിങ്ങി നിറഞ്ഞ് രോഗികളാണ്. എത്തുന്നവരില്‍ പലരും മതിയായ ചികിത്സ കിട്ടാതെ മരണത്തിനു കീഴടങ്ങുന്നുണ്ട്. അവരെ കിടത്തി ചികിത്സ നല്‍കാനുള്ള സ്ഥലം പോലുമില്ല- സാറ പറയുന്നു.

കുട്ടികളും പുരുഷന്‍മാരും സ്ത്രീകളുമെല്ലാം ആക്രമണത്തില്‍ പരുക്കേറ്റ് ദിവസവും എത്തുന്നുണ്ട്. ചിലര്‍ നിലവിളിക്കുന്നു, ചിലര്‍ മയക്കത്തിലാണ്, മറ്റു ചിലരാകട്ടെ നിലത്ത് നിശബ്ദരായി കിടക്കുന്നു- ചുറ്റും കണ്ണു നിറയ്ക്കുന്ന, ഭീതി ജനിപ്പിക്കുന്ന കാഴ്ചകള്‍ മാത്രം. ജോലിയിലെ ഏറ്റവും ഹൃദയഭേദമകമായ കാഴ്ച പരുക്കേറ്റെത്തുന്ന കുട്ടികളാണ്. കുട്ടികളുടെ വേദന എനിക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. അവരുടെ കരച്ചില്‍ എനിക്കു കണ്ടുനില്‍ക്കാനാകില്ല. കരയുന്ന കുട്ടികളുടെ മുന്നില്‍ നിസഹായയായി നില്‍ക്കേണ്ടി വരുമെന്നതിനാല്‍ കുട്ടികളുടെ വാര്‍ഡിലേക്ക് പോകാറില്ലെന്നും സാറ പറയുന്നു.

പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയത്തിന്‌റെ റിപ്പോര്‍ട്ട് അനുസരിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ 4880 കുട്ടികളുള്‍പ്പടെ 10,000 പേരാണ് കൊല്ലപ്പെട്ടത്. ‘ഉള്‍ക്കൊള്ളാവുന്നതിലധികം മൃതദേഹങ്ങളാല്‍ മോര്‍ച്ചറി നിറഞ്ഞിരിക്കുന്നു. ആശുപത്രിക്കു പുറത്ത് താല്‍ക്കാലിക കെട്ടിടം നിര്‍മിച്ചാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്’- പലസ്തീനിയന്‍ കണ്ടന്‌റ് ക്രിയേറ്ററായ അഹമ്മദ് ഹിജാസി പറഞ്ഞു. അവിടുത്തെ ഭീകരാവസ്ഥ ചിന്തിക്കാവുന്നതിനും അപ്പുറമാണെന്നും അദ്ദേഹം പറയുന്നു.

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിനു മുന്‍പ് ഗാസയുടെ സൗന്ദര്യം ലോകത്തിനു മുന്‍പില്‍ കാണിക്കാന്‍ അഹമ്മദ് തന്‌റെ സമൂഹമാധ്യമ പേജ് ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇസ്രയേലിന്‌റെ ബോംബാക്ര മണത്തിന്‌റെ അനന്തര ഫലങ്ങളാണ് രേഖപ്പെടുത്തുന്നത്. വേദനിക്കുന്ന അമ്മമാര്‍, എന്തു ചെയ്യണമെന്ന് അറിയാത്ത കുട്ടികള്‍, തളര്‍ന്ന ഡോക്ടര്‍മാര്‍ ഇങ്ങനെ മുഖങ്ങള്‍ പലതാണ്. അല്‍ ഷിഫ ആശുപത്രിയുടെ ഗേറ്റിനു പുറത്ത് ഒരു ആംബുലന്‍ സിനു നേരെയുണ്ടായ വ്യോമാക്രമണത്തിനും അഹമ്മദ് സാക്ഷിയായിരുന്നു. ‘ഞാന്‍ ആംബുലന്‍സിനുള്ളിലെ രംഗങ്ങള്‍ പകര്‍ത്തുകയായിരുന്നു, അതിനാല്‍ സാധാരണ പൗരന്‍മാര്‍ക്കെതിരെ ആക്രമണം നടത്തുന്നില്ലെന്ന് അവകാശപ്പെടാന്‍ ഇസ്രയേലിനു സാധിക്കില്ല’. മനുഷ്യരാശിക്കെതിരെ നടക്കുന്ന കൂട്ടക്കൊലകളുടെ വ്യാപ്തി ലോകം കാണണമെന്ന് ആഗ്രഹിക്കുന്നതായി അഹമ്മദ് പറഞ്ഞു.

ഗാസ കുട്ടികളുടെ ശവപ്പറമ്പായിരിക്കുകയാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ്. മേഖലയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. സംഘര്‍ഷം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും ഇസ്രയേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദവും യുഎന്‍ നിര്‍ദ്ദേശങ്ങളും അവഗണിച്ച് ആക്രമണം തുടരുകയാണ്. ഇതിനകം പതിനായിരത്തിലധികം ആളുകളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രേയേല്‍ സൈന്യം ഏത് സമയത്തും കര മാര്‍ഗവും ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം എബിസി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഗാസയ്ക്ക് നേരെയുള്ള ആക്രമണത്തില്‍ തന്ത്രപരമായ ഇടവേള നല്‍കുന്നത് ആലോചനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലേക്ക് അവശ്യ സാധനങ്ങളെത്തിക്കുന്നതിനോ ബന്ദികളെ പുറത്തുകടക്കാനോ സൗകര്യങ്ങ ളൊരുക്കുന്നതിനാണിതെന്നും അദ്ദേഹം

”നേരത്തെ ചെയ്തത് പോലെ ഇവിടെ ഒരു മണിക്കൂര്‍, അവിടെ ഒരു മണിക്കൂര്‍ എന്നിങ്ങനെ തന്ത്രപരമായ ഇടവേള നല്‍കുന്നതായിരിക്കും. എന്നാല്‍ പൊതുവായ വെടിനിര്‍ത്തലുണ്ടാകില്ല,” നെതന്യാഹു പറഞ്ഞു. യുദ്ധാനാന്തരം അനിശ്ചിത കാലത്തേക്ക് പലസ്തീന്‍ എന്‍ക്ലേവിന്റെ സുരക്ഷാ ഉത്തരവാദിത്തം ഇസ്രയേലിനായിരി ക്കുമെന്നും ആ ഉത്തരവാദിത്തം ഇല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് തങ്ങള്‍ കണ്ടെന്നും നെതന്യാഹു കൂട്ടിച്ചര്‍ത്തു. ഇസ്രയേലിന്റെ സഖ്യകക്ഷിയായ അമേരിക്കയുടെ തന്നെ ആശയമായ സംഘര്‍ഷത്തിലെ മാനുഷികപരമായ ഇടവേളകളെക്കുറിച്ചുള്ള സാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് വെടനിര്‍ത്തല്‍ ഇസ്രേയലിന്റെ യുദ്ധശ്രമങ്ങളെ തടസപ്പെടുത്തുമെന്ന് അദ്ദേഹം മറുപടി നല്‍കി.

ഇസ്രയേല്‍ ആക്രമണത്തില്‍ ഇതിനകം 4100 കുട്ടികളാണ് കൊല്ലപ്പെട്ടത്. ‘നൂറു കണക്കിന് കുട്ടികളാണ് ദിവസവും കൊല്ലപ്പെടുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ട സംഘര്‍ഷമാണിത്. ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതും ഈ സംഘര്‍ഷത്തില്‍ തന്നെ. മാനുഷിക ദുരന്തമാണ് ഇവിടെ സംഭവിക്കുന്നത്. വെടിനിര്‍ത്തല്‍ അനിവാര്യമാണ് ഗുട്ടെറസ് പറഞ്ഞു. അന്തരാഷ്ട്രസമൂഹത്തിനും സംഘര്‍ഷത്തില്‍ ഭാഗമായവര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ആശുപത്രികളെയും അഭയാര്‍ത്ഥി ക്യാമ്പുകളെയും ദേവാലയങ്ങളെയും ലക്ഷ്യം വെയ്ക്കുകയാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഇത് ഇസ്രായേലിനെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു.

നാട്ടുകാരെ രക്ഷാകവചമായി ഉപയോഗിക്കുന്ന ഹമാസിന്റെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. വിവേചന രഹിതമായാണ് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം പരുക്കേറ്റവരെ നേരിടാന്‍ ആശുപത്രികള്‍ക്ക് സാധിക്കുന്നില്ലെന്ന് അന്താരാഷ്ട്ര സംഘടനകളും അറിയിച്ചിട്ടുണ്ട്. ഭക്ഷണവും ശുദ്ധജലവും തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നു. അടിയന്തിരമായ മാനുഷിക വെടിനിര്‍ത്തലാണ് തങ്ങള്‍ക്ക് ആവശ്യമെന്നും 30 ദിവസമായ യുദ്ധം അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക്, ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അധനം ഗിബ്രയാസസ്, ഐക്യരാഷ്ട്ര സഭയുടെ സഹായ മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് തുടങ്ങിയ ഐക്യരാഷ്ട്ര സഭയുടെ വിവിധ സംഘടനാ മേധാവികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം ഏഴാം തീയതിയാണ് ഹമാസ് തെക്കെ ഇസ്രയേലിലേക്ക് അപ്രതീക്ഷിതമായി ആക്രമണം നടത്തിയത്. 1400 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ഇസ്രായേല്‍ അധിനിവേശവും ആക്രമണവുമാണ് തിരിച്ചടി നല്‍കാന്‍ കാരണമെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. ഇതിനുശേഷം ഇസ്രായേല്‍ വ്യോമാക്രണം ശക്തമാക്കുകയായിരുന്നു. ആശുപ്രത്രികള്‍ക്കുനേരെ പോലും ആക്രണമുണ്ടായി. വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ചു. ആക്രമണത്തില്‍ വീടുകളും അഭയാര്‍ത്ഥി ക്യാമ്പുകളും തകര്‍ന്ന 15 ലക്ഷത്തോളം പേരാണ് ഇപ്പോള്‍ ഗാസയില്‍ ഉള്ളത്. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസയിലെ 35 ആശുപത്രികള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു. കാല്‍ ലക്ഷത്തോളം ആളുകള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

‘കടലോളം ആവശ്യമുള്ളപ്പോള്‍ തുള്ളികളായാണ് അവ ലഭിക്കുന്നത്’ പലസ്തീന് സഹായം മതിയാവുന്നില്ലെന്ന് സൂചിപ്പിക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. ഗാസയിലേക്കുള്ള പല വാതായനങ്ങളും ഇസ്രയേല്‍ അടച്ചതാണ് സഹായം അവിടേക്ക് എത്താന്‍ വൈകുന്നതിനുള്ള കാരണം.

കഴിഞ്ഞ ദിവസവും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി യോഗവും ചേര്‍ന്നിരുന്നു. വിഷയത്തില്‍ ഒരു നടപടിയെടുക്കാന്‍ രണ്ടാഴ്ചക്കിടെ നടത്തിയ നാല് യോഗങ്ങളും പരാജയപ്പെട്ട 15 അംഗ സമിതി ഇപ്പോഴും ഒരു പ്രമേയം പാസാക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ്. യുദ്ധാനന്തരം ഗാസയിലെന്ത് സംഭവിക്കുമെന്ന ചര്‍ച്ചകള്‍ ഐക്യരാഷ്ട്ര സഭയില്‍ ഉയര്‍ന്നുവന്നുവോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതേക്കുറിച്ച് ആശങ്കയുണ്ടെന്നും എന്നാല്‍ തങ്ങളിപ്പോള്‍ ആ ഘട്ടത്തിലല്ലെന്നും ഐക്യരാഷ്ട്ര സഭയുടെ ഡെപ്യൂട്ടി അമേരിക്കന്‍ അംബാസഡര്‍ റോബര്‍ട്ട് വൂഡ് പ്രതികരിച്ചു.

ഗാസയിലേക്ക് മാനുഷികസഹായം നല്‍കുന്നതിന് അമേരിക്കയും താല്‍ക്കാലിക വെടിനിർത്തലിന് ശ്രമിക്കുന്നുണ്ട്. ഇസ്രയേലിനുള്ള പിന്തുണ ആവര്‍ത്തിച്ചു കൊണ്ടു തന്നെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തിങ്കളാഴ്ച നെതന്യാഹുവുമായി താല്‍ക്കാലിക വെടിനിർത്തലിനെക്കുറിച്ചും സാധ്യമായ ബന്ദികളെ മോചിപ്പിക്കുന്ന തിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.

അതേസമയം ഇസ്രയേലിന് വേണ്ടി 320 ദശലക്ഷം ഡോളറിന്റെ പ്രിസിഷന്‍ ബോംബുകള്‍ കൈമാറാനായി അമേരിക്കന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നതായും ജോ ബൈഡന്റെ അഡ്മിനിസ്‌ട്രേഷനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഒരു മാസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 4104 കുട്ടികളടക്കം 10,022 പലസ്തീനികള്‍ കൊല്ലപ്പെട്ടന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1400 പേര്‍ ഇസ്രയേലിലും കൊല്ലപ്പെട്ടു.


Read Previous

അമേരിക്കയുടെ ഇരട്ടത്താപ്പ്, ഇസ്രയേലിനെ തൊടരുത്’: ഒഹായോ മുങ്ങിക്കപ്പലിന്റെ സ്ഥാനം ആദ്യമായി പരസ്യപ്പെടുത്തി,അമേരിക്ക മുങ്ങിക്കപ്പലുകളുടെ സ്ഥാനം പരസ്യപ്പെടുത്തുന്നത് അപൂര്‍വം; ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്കയുടെ ശക്തമായ താക്കീത്

Read Next

സിപിടി യുഎഇ സംഘടിപ്പിക്കുന്ന ‘കുട്ടികളോടൊത്തൊരോണം’ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular