നിര്‍ണായക നയതന്ത്ര വിജയം: ഇസ്രയേല്‍-ലബനന്‍ സംഘര്‍ഷത്തിന് താല്‍കാലിക വിരാമം; പത്ത് ദിവസത്തെ വെടിനിര്‍ത്തല്‍


വാഷിങ്ടണ്‍: ലബനനും ഇസ്രയേലും തമ്മില്‍ പത്ത് ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേലും ലബനന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ളയും തമ്മില്‍ നിലനില്‍ക്കുന്ന അതിരൂക്ഷമായ സൈനിക നീക്കങ്ങള്‍ക്കാണ് ഇതോടെ താല്‍കാലിക വിരാമം ആയത്. വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയിലൂടെയാണ് ട്രംപ് ഈ ശുഭവാര്‍ത്ത ലോകത്തെ അറിയിച്ചത്.

ലബനന്‍ പ്രസിഡന്റ് ജോസഫ് ഔനുമായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഇക്കാര്യം സംസാരിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും ഉന്നത നേതാക്കളുമായി നടത്തിയ നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത്തരമൊരു ധാരണയിലെത്താന്‍ സാധിച്ചതെന്ന് ട്രംപ് വ്യക്തമാക്കി.

തുടര്‍ ചര്‍ച്ചകള്‍ക്കായി ഇരു രാജ്യങ്ങളുടെയും ഭരണത്തലവന്മാരെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണി ച്ചിട്ടുണ്ട്. സമാധാനം കൈവരിക്കാനുള്ള നീക്കങ്ങളില്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കും ട്രംപ് നിര്‍ദേശങ്ങള്‍ നല്‍കി.

ഇസ്രയേലുമായുള്ള താല്‍കാലിക വെടിനിര്‍ത്തല്‍ കരാറിനെ ലബനീസ് പ്രധാനമന്ത്രി നവാഫ് സലാം സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതോടെ അതിര്‍ത്തി മേഖലകളില്‍ നിന്ന് സാധാരണ ക്കാരെ സുരക്ഷിതമായി മാറ്റുന്നതിനും മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനും സാധിക്കും. ദീര്‍ഘകാല സമാധാന കരാറിലേക്ക് എത്താനുള്ള ആദ്യ ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്. തര്‍ക്ക വിഷയമായ അതിര്‍ത്തി പ്രശ്‌നങ്ങളില്‍ സ്ഥിരമായ പരിഹാരം കണ്ടെത്താനാണ് നീക്കം.

അന്താരാഷ്ട്ര സമൂഹം ഈ തീരുമാനത്തെ വലിയ ആശ്വാസത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. യുദ്ധം വ്യാപിക്കുന്നത് തടയാന്‍ ഈ വെടിനിര്‍ത്തല്‍ സഹായിക്കുമെന്ന് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ യുള്ള സംഘടനകള്‍ പ്രത്യാശ പ്രകടിപ്പിച്ചു. 10 ദിവസത്തെ കാലാവധിക്കുള്ളില്‍ സമാധാന ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായാല്‍ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാനാണ് അമേരിക്കയുടെ പദ്ധതി.


Read Previous

മണ്ഡല പുനര്‍ നിര്‍ണയം: കേരളത്തില്‍ 30, തമിഴ്നാടിന് 59, കര്‍ണാടകയ്ക്ക് 42; അധിക സീറ്റുകളുടെ കണക്ക് നിരത്തി അമിത് ഷാ

Read Next

ഐസിയു പ്രവര്‍ത്തിക്കുന്നത് തുണി കെട്ടി മറച്ച്; നാണക്കേടായി താത്കാലിക സംവിധാനം’; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര പ്രതിസന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »