പടക്കശാലയിലെ സ്‌ഫോടനം; മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു, തിരച്ചില്‍ അവസാനിപ്പിച്ചു, ആശുപത്രിയിലെത്തി കെ സി വേണുഗോപാല്‍


തൃശ്ശൂര്‍: മുണ്ടത്തിക്കോട്ടെ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു. തൃശ്ശൂര്‍ പഴയന്നൂര്‍ വെണ്ണൂര്‍ സ്വദേശിയായ സുദര്‍ശനന്‍ (54), പാലക്കാട് കുമരനെല്ലൂര്‍ മാടിപ്പുറം സ്വദേശിയായ വാസുദേവന്‍ (54), തൃശ്ശൂര്‍ കുണ്ടന്നൂര്‍ സ്വദേശിയായ സുവിന്‍ (40) എന്നിവരെയാണ് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

തൃശൂര്‍ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്നിടത്താണ് സ്‌ഫോടനം ഉണ്ടായത്. പരിക്ക് പറ്റിയ നിരവധിപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. അകത്ത് എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

സ്ഥലത്തുണ്ടായ 12 വെടിപ്പുരയില്‍ 11ഉം കത്തിയതായാണ് സൂചന. ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഡ്രോണ്‍ ഉള്‍പ്പടെ ഉപയോഗിച്ച് പരിശോധന നടത്തി. അപകടസ്ഥലത്തിന് സമീപത്തെ കുളത്തില്‍ മൃതദേഹങ്ങള്‍ക്കായി സ്‌കൂബാ ഡൈവര്‍മാരുടെ നേതൃത്വത്തിലും തെരച്ചില്‍ നടത്തി. കൂടുതല്‍ പൊട്ടിത്തെറി ഉണ്ടായതിനെ തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. കൂടുതല്‍ പരിശോധന യ്ക്കായി നാളെ റോബോട്ടിനെയും കെഡാവര്‍ നായകളെയും എത്തിക്കും. ഫയര്‍ഫോഴ്‌സ് ആണ് റോബോട്ടിനെ എത്തിക്കുക.

തൃശൂര്‍ ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പരിക്കേറ്റവര്‍ക്കായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള യൂണിറ്റിലെത്തി ഡോക്ടര്‍മാരുമായി കലക്ടര്‍ ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.


Read Previous

തൃശ്ശൂർ പടക്ക നിർമ്മാണശാലാ ദുരന്തം: ഒഐസിസി റിയാദ് തൃശ്ശൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു; കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യം

Read Next

മതപരമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല’; എഴുത്തച്ഛന്‍ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിനോയ് തോമസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »