ടെഹ്റാനെതിരെ യുദ്ധം ചെയ്യുന്ന അമേരിക്കയെയും ഇസ്രയേലിനെയും പിന്തുണയ്ക്കരുതെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍


ടെഹ്‌റാന്‍: തങ്ങള്‍ക്കെതിരെ യുദ്ധം നടത്തുന്ന അമേരിക്കയെയും ഇസ്രയേലിനെയും പിന്തുണയ്ക്ക രുതെന്ന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാന്‍. സ്വന്തം രാജ്യങ്ങളുടെ സുരക്ഷയും വികസനവും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇറാനെ അക്രമിക്കാനായി തങ്ങളുടെ ഭൂമി ഉപയോഗിക്കാന്‍ അവരെ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടെഹ്‌റാന്‍റെ സാമ്പത്തിക കേന്ദ്രങ്ങളെയോ അടിസ്ഥാന സൗകര്യങ്ങളെയോ അമേരിക്കയും ഇസ്രയേലും ലക്ഷ്യമിട്ടാല്‍ തങ്ങള്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളായി ആക്രമണങ്ങള്‍ ആരംഭിക്കില്ലെന്ന കാര്യം തങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഞങ്ങളെ അടിച്ചാല്‍ ശക്തമായി തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

മേഖലയിലെ രാജ്യങ്ങള്‍ക്ക് സുരക്ഷിതത്വവും വികസനവും വേണമെങ്കില്‍ ഞങ്ങളുടെ ശത്രുക്കള്‍ക്ക് ഞങ്ങളെ അക്രമിക്കാന്‍ നിങ്ങളുടെ ഭൂമി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ അമേരിക്കന്‍ സൈന്യത്തിന്‍റെ ദുബായിലെ രണ്ട് ഒളിവ് കേന്ദ്രങ്ങള്‍ തങ്ങള്‍ ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ഇറാന്‍റെ ഔദ്യോഗിക മാധ്യമമായ ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ഇറാന്‍ മേഖലയിലെ അവരുടെ സൈനികത്താവളങ്ങള്‍ ആക്രമിച്ചതോടെ അമേരിക്കന്‍ സൈനികര്‍ ഈ ഒളിവിടങ്ങളിലേക്ക് നീങ്ങുകയും തുടര്‍ന്ന് തങ്ങള്‍ അവരെ ആക്രമിക്കുകയുമായിരുന്നുവെന്ന് ഹസ്‌റത് ഖതം അല്‍ അന്‍ബിയ ആസ്ഥാന വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു.

ഈ ഒളിവ് കേന്ദ്രങ്ങളില്‍ അഞ്ഞൂറോളം അമേരിക്കന്‍ സൈനികര്‍ ഉണ്ടായിരുന്നുവെന്നും ഇറാന്‍ പറയുന്നു. ആദ്യത്തേതില്‍ നാനൂറ് പേരും രണ്ടാമത്തേതില്‍ നൂറ് പേരുമാണ് ഉണ്ടായിരുന്നത്. ഐആ ര്‍ജിസിയാണ് ഈ കേന്ദ്രങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയായിരുന്നു. ഇതില്‍ വലിയ തോതില്‍ ആള്‍നാശമുണ്ടായിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

ഈ മേഖല അമേരിക്കന്‍ സൈനികരുടെ ശ്‌മശാന ഭൂമികയായി മാറുകയാണെന്ന് ട്രംപും അമേരിക്കന്‍ സൈനിക മേധാവികളും മനസിലാക്കണം. ധൈര്യശാലികളും ദൈവേച്ഛയുള്ള നായകരുമായ ഇസ്ലാമികപോരാളികള്‍ക്ക് മുന്നില്‍ കീഴടങ്ങുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്നും ഇറാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ 82ാം എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള കൂടുതല്‍ സൈനികരെ പശ്ചിമേഷ്യയിലേക്ക് പെന്‍റഗണ്‍ വിന്യസിക്കുമെന്നാണ് സൂചന. സിബിഎസ് റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കു ന്നത്. പെന്‍റഗണുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഖാര്‍ഗ് ദ്വീപില്‍ അമേരിക്ക ഒരു കര നടപടിക്ക് ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ഇറാന്‍ ദ്വീപില്‍ മൈന്‍ വിതറാനും അധിക സൈന്യത്തെ വിന്യസിക്കാനും തുടങ്ങിയിട്ടുണ്ട്.


Read Previous

ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വന്‍ വ്യോമാക്രമണം; ഇനി വിട്ടുവീഴ്ചയില്ല, ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍

Read Next

എസ്ഡിപിഐ നിലപാട് അവരോട് ചോദിക്കണം’; ഡീല്‍ ആരോപണത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »