ഐ.ഐ.ടി. ചെന്നൈയിലെ ഡേറ്റ സയൻസ് വിദ്യാഭ്യാസ വിപ്ലവം.മുരളി തുമ്മാരുകുടി എഴുതുന്നു.


സാധാരണ ഗതിയിൽ ആഫ്രിക്കയിലെ അനവധി രാജ്യങ്ങളിൽ ഞാൻ എപ്പോഴും പോകാറുണ്ട്. അതു കൊണ്ട് തന്നെ പല രാജ്യങ്ങളിലെയും സർക്കാരിലും പൊതുസമൂഹത്തിലുമുള്ള അനവധി ആളുകളെ പരിചയവും ഉണ്ട്. ഇന്ത്യയിൽ നിന്നായതിനാൽ അവർക്കൊക്കെ എന്നോടൊരു പ്രത്യേക ഇഷ്ടമുണ്ട്. കാരണം അവരിൽ പലരും വിദ്യാഭ്യാസത്തിനും ആരോഗ്യകരണങ്ങൾക്കുമായി ഇന്ത്യയിൽ വന്നിട്ടുണ്ട്.

ഇപ്പോൾ ഒരു വർഷമായി ആഫ്രിക്കയിൽ പോയിട്ട്. പക്ഷെ എല്ലാ ദിവസവും തന്നെ അവരുമായി സൂമിലോ ഇമെയിലിലോ ബന്ധപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തിൽ ഒരു മെയിൽ വന്നു.
“എൻറെ നാട്ടിൽ നിന്നും രണ്ടു കുട്ടികൾക്ക് ഡേറ്റ സയൻസ് പഠിക്കണമെന്നുണ്ട്. ഇന്ത്യയിൽ എവിടെ യാണ് നന്നായി, അധികം ചിലവില്ലാതെ ഡേറ്റ സയൻസ് പഠിക്കാൻ പറ്റുന്നത്?”

ഇന്ത്യയിൽ ഇപ്പോൾ എവിടെ നോക്കിയാലും ഡേറ്റ സയൻസ് കോഴ്‌സുകൾ ആണ്. ഏറെ സ്ഥലങ്ങളിൽ പഴയ കോഴ്‌സുകൾ പേരൊക്കെ മാറ്റി ഡേറ്റ സയൻസ് എന്നാക്കിയതാണ്. ചിലയിടങ്ങളിൽ മാർക്കറ്റ് ഉണ്ടെന്ന് കണ്ടതോടെ വേണ്ടത്ര ഫാക്കൽറ്റി ഒന്നുമില്ലാതെ തട്ടിക്കൂട്ടിയതാണ്. മറ്റു രാജ്യങ്ങളിലെ ആളു കളെ അവിടെ കൊണ്ടുപോയി ചേർത്താൽ അവരുടെ ഭാവിയും എൻറെ റെപ്യൂട്ടേഷനും മാത്രമല്ല, രാജ്യത്തിൻറെ പേര് കൂടിയാണ് ചീത്തയാകുന്നത്.

അങ്ങനെയാണ് ഞാൻ ഐ. ഐ. ടി. ചെന്നൈ പുതിയതായി തുടങ്ങിയ ഡേറ്റാ സയൻസ് പ്രോഗ്രാമിനെ പറ്റി അറിഞ്ഞതും, കൂടുതൽ അന്വേഷിച്ചതും. വിപ്ലവകരമായ ചില മാറ്റങ്ങളാണ് ഈ പുതിയ കോഴ്സിലൂടെ ഐ. ഐ. ടി. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് കൊണ്ട് വരുന്നത്.

  • പൂർണ്ണമായും ഓൺലൈൻ ആയാണ് ഈ കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതുകൊണ്ട് ലോകത്ത് എവിടെയിരുന്നും പഠിക്കാം.
  • അതേ സമയം ഐ. ഐ. ടി. ചെന്നൈയിൽ നിന്നുള്ള ബിരുദം ഉൾപ്പടെയുള്ള സർട്ടിഫിക്കറ്റുകളാണ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് ലഭിക്കുന്നത്. അതിൽ “ഓൺ ലൈൻ കോഴ്സ്” എന്ന് പ്രത്യേകം മാർക്ക് ചെയ്തിട്ടുണ്ടാവില്ല. ഈ കോഴ്സിൽ പഠിച്ചവരെ ഐ. ഐ. ടി. യിലെ പൂർവ്വ വിദ്യാർഥികളായി പരിഗണിക്കുകയും ചെയ്യും.
  • പന്ത്രണ്ടാം ക്ലാസ്സ്‌ വരെയോ തുല്യമായതോ ആയ വിദ്യാഭ്യാസമുള്ളവർക്ക് ഇതിന് ചേരാവുന്നതാണ്.
  • ഏത് പ്രായത്തിലുള്ളവർക്കും ചേരാം. പ്രായ പരിധി ഇല്ല. ഇപ്പോൾ ജോലി ഉള്ളവർക്കും റിട്ടയർ ചെയ്തവർക്കും കോഴ്സിന് ചേരാൻ സാധിക്കും.
  • കൂടുതൽ രസകരമായ കാര്യം ഇപ്പോൾ ഏതെങ്കിലും ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് അതിനോടൊപ്പം തന്നെ ഈ കോഴ്സ് ചെയ്യാനും ബിരുദം ഉൾപ്പടെ സർട്ടിഫിക്കറ്റുകൾ നേടാനും അവസരം ഉണ്ട്.
  • വീഡിയോ ആയിട്ടാണ് കോഴ്‌സുകൾ റെക്കോർഡ് ചെയ്തിരിക്കുന്നത്. ഏറ്റവും പ്രഗത്ഭരായ അധ്യാപകരാണ് ക്‌ളാസ്സുകൾ എടുക്കുന്നത്.
  • കോഴ്സിൽ ഉള്ള ഓരോ പത്തു വിദ്യാർത്ഥികൾക്കും പഠനത്തിൽ സഹായിക്കാൻ ഒരു മെന്റർ ഉണ്ടാകും.
  • കോഴ്സിൽ ആദ്യത്തെ സെറ്റ് മൊഡ്യൂളുകൾ പൂർത്തിയാക്കിയാൽ ഒരു വർഷം കഴിയുന്പോൾ ഐ. ഐ. ടി.യിൽ നിന്നും സർട്ടിഫിക്കറ്റും രണ്ടു വർഷം വിജയകരമായി പൂർത്തിയാക്കിയാൽ ഡിപ്ലോമയും മൂന്നു വർഷം വിജയകരമായി പൂർത്തിയാക്കിയാൽ ബിരുദവും ലഭിക്കും. മുൻപ് പറഞ്ഞത് പോലെ ഇതൊരു “ഓൺലൈൻ ഡിഗ്രി” ആന്നെന്ന് ഡിഗ്രിയിൽ രേഖപ്പെടുത്തുകയില്ല.
    കോഴ്സ് ലോഞ്ച് ചെയ്ത് ഒരു വർഷത്തിനകം തന്നെ ഏഴായിരം വിദ്യാർത്ഥികളാണ് ചേർന്നിട്ടുള്ളത്. (ഐ. ഐ. ടി. ചെന്നൈയിൽ കാന്പസിൽ ആകെ പഠിക്കുന്നവരുടെ എണ്ണം പതിനായിരം മാത്രമാണ്). അടുത്ത രണ്ടു വർഷത്തിനകം ഈ ഒറ്റ കോഴ്സിന് മൊത്തം ഐ. ഐ. ടി.യിൽ ഉള്ളതിനേക്കാൾ കൂടുതൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.
  • ഇതൊക്കെയാണ് വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ടല്ലോ. ലോക ത്തെ അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോഴ്‌സുകൾ ഓൺലൈൻ ആക്കാൻ മടിച്ചു നിൽക്കുക യായിരുന്നു. വിദൂര വിദ്യാഭ്യാസം നടത്തുന്ന യൂണിവേഴ്സിറ്റികൾ തന്നെ വിദൂര വിദ്യാഭ്യാസം അല്ലെങ്കിൽ ഓൺലൈൻ ഡിഗ്രി എന്ന് മാർക്ക് ചെയ്ത് ആ ബിരുദത്തെ രണ്ടാം കിട ആക്കുകയും ചെയ്തു. ഇതുകൊണ്ടാണ് കോഴ്‌സെറായും എഡ് എക്സും പോലെയുള്ള സ്ഥാപനങ്ങൾ അതിവേഗ ത്തിൽ കയറി വന്നത്. 2012 ൽ മാത്രം സ്ഥാപിച്ച കോഴ്‌സേരയിൽ ഇപ്പോൾ എട്ടു കോടി പേർ പഠിച്ചു കഴിഞ്ഞു !!. ആയിരം കൊല്ലം ഉണ്ടായിരുന്ന ഓക്സ്ഫോർഡിന്റെ ചരിത്രത്തിൽ ഇതിന്റെ ചെറിയ ശതമാനം വിദ്യാർഥികൾ മാത്രമേ പഠിച്ചിട്ടുള്ളൂ എന്നോർക്കണം !.
  • ഓൺലൈൻ കോഴ്‌സുകൾ ക്‌ളാസ്സുകളിൽ പോകുന്നത് പോലെ അല്ല, വിദ്യാഭ്യാസം എന്നാൽ വിഷയം പഠിക്കൽ മാത്രമല്ല എന്നൊക്കെ ചിന്തിക്കുന്നവരും വാദിക്കുന്നവരും ഉണ്ട്. അത് ശരിയു മാണ്. പക്ഷെ ഇനിയുള്ള ലോകത്ത് ഓൺലൈൻ വിദ്യാഭ്യാസം സർവ്വ സാധാരണം ആകും. കഴിഞ്ഞ യാഴ്ച് യു. ജി. സി. പുറത്തിറക്കിയ Blended Mode of Teaching and Learning: Concept Note ഇതിനുള്ള അടിത്തറ പാകുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് എവിടെ നിന്നും കോഴ്‌സുകൾ എടുക്കാമെന്നും വിദേശത്ത് നിന്ന് എടുക്കുന്ന കോഴ്‌സുകൾക്ക് പോലും ഇന്ത്യയിൽ ക്രെഡിറ്റ് കിട്ടുമെന്നും ആവശ്യ ത്തിന് ക്രെഡിറ്റ് കിട്ടിക്കഴിഞ്ഞാൽ സർട്ടിഫിക്കറ്റോ, ഡിപ്ലോമയോ, ബിരുദമോ യൂണിവേഴ്സിറ്റികളിൽ നിന്നും ലഭിക്കുമെന്നുമൊക്കെയാണ് പുതിയ സങ്കല്പം.
  • ഇതൊക്കെ ഇനി എല്ലാ യൂണിവേഴ്സിറ്റി കളിലും സാധാരണമാകും. സാധാരണ യൂണിവേഴ്സിറ്റി, ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഓപ്പൺ യൂണിവേഴ്സിറ്റി, ആരോഗ്യ സർവ്വകലാശാല, കാർഷിക സർവ്വ കലാശാല എന്നതൊക്കെ പഴയ കഥയാകും. സത്യത്തിൽ ലോകത്തെവിടെനിന്നും ഏതു വിഷയവും എങ്ങനെ വേണമെങ്കിലും കൂട്ടിക്കുഴച്ചു പഠിക്കാവുന്ന യഥാർത്ഥ “സർവ്വ കലാ ശാലകളുടെ” കാലം വരികയാണ്. അവിടെ വിദ്യാഭ്യാസം സർവത്രികമാകും, ഏറെക്കുറെ സൗജന്യവും.
  • എൻറെ വായനക്കാർ ഐ. ഐ. ടി. ചെന്നൈയിലെ ഈ ഡിഗ്രിയെ പറ്റി അവരുടെ ഹോം പേജിൽ പോയി നോക്കണം. ഡേറ്റ സയൻസിൽ അല്പമെങ്കിലും താല്പര്യമുണ്ടെങ്കിൽ ഒന്നാം വർഷം പഠിച്ച് സർട്ടിഫിക്കറ്റ് നേടിയെടുക്കണം. വല്ലപ്പോഴും ചെന്നൈക്ക് പോകുന്പോൾ അവിടെ കാന്പസിൽ അഭിമാനത്തോടെ വിദ്യാർത്ഥിയായോ പൂർവ്വ വിദ്യാർത്ഥിയായോ കയറി ചെല്ലാമല്ലോ. ഇപ്പോൾ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളും അവർക്ക് താല്പര്യവും മുടക്കാൻ അല്പം പണവും ഉണ്ടെങ്കിൽ ഈ കോഴ്സ് എടുക്കുന്നത് നല്ലതാണെന്നാണ് എൻറെ അഭിപ്രായം. ഐ. ഐ. ടി. യിൽ നിന്നും ഒരു സർട്ടിഫിക്കറ്റോ ഡിഗ്രിയോ നേടുന്നത് കൂടാതെ ഒരു വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഭാഗമാവുകയും ചെയ്യാം.
    .


Read Previous

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു.

Read Next

കോഴിവിഭവങ്ങള്‍ നിരവധിയാണ് എങ്കിലിതാ വേറിട്ട ഒരു അടിപൊളി കാന്താരി കോഴി ഉലർത്ത് തയ്യാറാക്കിയാലോ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular