സ്‌കോട്‌ലന്‍ഡിന്‍റെ ‘കഥ കഴിഞ്ഞു’, ആവേശപ്പോരില്‍ ഓസ്‌ട്രേലിയക്ക് ജയം; ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍


സെന്‍റ് ലൂസിയ: ടി20 ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിന്‍റെ സൂപ്പര്‍ 8 മോഹങ്ങള്‍ തല്ലിക്കെടുത്തി ഓസ്‌ട്രേലിയ. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് അഞ്ച് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയതോടെയാണ് സ്കോട്ടിഷ് പടയ്‌ക്ക് ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നത്. ഇതോടെ, ഗ്രൂപ്പില്‍ നിന്നും ഓസ്‌ട്രേലിയക്കൊപ്പം നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടിലേക്ക് മുന്നേറി.

ഡാരൻ സാമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സ്കോട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 180 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ രണ്ട് പന്ത് ശേഷിക്കെ ജയത്തിലേക്ക് എത്തുകയായിരുന്നു. തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ഓസീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ട്രാവിസ് ഹെഡ് (68), മാര്‍ക്കസ് സ്റ്റോയിനിസ് (59) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ്. നാലാം വിക്കറ്റില്‍ ഇരുവരുടെയും 80 റണ്‍സ് കൂട്ടുകെട്ടും ഓസീസ് ജയത്തില്‍ നിര്‍ണായകമായി.

ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ സ്കോട്‌ലന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ട് റണ്‍സ് നേടിയ ഓപ്പണര്‍ മൈക്കല്‍ ജോണ്‍സിനെ ആദ്യ ഓവറില്‍ തന്നെ സ്കോട്‌ലന്‍ഡിന് നഷ്‌ടമായി. എന്നിട്ടും പതറാതെ ബാറ്റേന്തിയ സ്കോട്ടിഷ് പടയ്‌ക്കായി രണ്ടാം വിക്കറ്റില്‍ ജോര്‍ജ് മന്‍സിയും മൂന്നാമന്‍ ബ്രാണ്ടന്‍ മക്‌മല്ലെനും ചേര്‍ന്ന് 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

സ്കോര്‍ 92ല്‍ നില്‍ക്കെ 9-ാം ഓവര്‍ എറിയാനെത്തിയ ഗ്ലെൻ മാക്‌സ്‌വെല്‍ മൻസിയെ (23 പന്തില്‍ 35) മടക്കിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തകര്‍ത്തടിച്ചുകൊണ്ടിരുന്ന മക്‌മല്ലെനെ 12-ാം ഓവറില്‍ അവര്‍ക്ക് നഷ്‌ടമായി. 34 പന്ത് നേരിട്ട താരം ആറ് സിക്‌സറുകളുടെയും രണ്ട് ഫോറിന്‍റെയും അകമ്പടിയില്‍ 60 റണ്‍സായിരുന്നു അടിച്ചെടുത്തത്.

പിന്നാലെ വന്ന മാത്യു ക്രോസ് (18), മൈക്കില്‍ ലീസ്‌ക് (5) എന്നിവര്‍ അതിവേഗം മടങ്ങി. ക്യാപ്റ്റന്‍ റിച്ചീ ബെറിങ്ടണിനൊപ്പം (31 പന്തില്‍ 42), ക്രിസ് ഗ്രീവ്സ് (10 പന്തില്‍ 9) പുറത്താകാതെ നിന്നതോടെ നിശ്ചിത ഓവറില്‍ 180 എന്ന സ്കോറിലേക്ക് എത്താൻ സ്കോട്‌ലന്‍ഡിനായി. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയക്ക് തുടക്കം ചെറുതായൊന്ന് പാളി.

നാല് പന്തില്‍ ഒരു റണ്‍ നേടിയ ഡേവിഡ് വാര്‍ണറെയും ഒൻപത് പന്തില്‍ എട്ട് റണ്‍സ് നേടിയ ക്യാപ്‌റ്റൻ മാര്‍ഷിനെയും ഓസീസിന് അതിവേഗം നഷ്‌ടമായി. ഗ്ലെൻ മാക്‌സവെല്ലിനും മികവിലേക്ക് ഉയരാൻ സാധിച്ചില്ല. 8 പന്തില്‍ 11 റണ്‍സ് നേടിയാണ് മാക്‌സ്‌വെല്‍ മടങ്ങിയത്. തുടര്‍ന്നായിരുന്നു ട്രാവിസ് ഹെഡ് – മാര്‍ക്കസ് സ്റ്റോയിനിസ് സഖ്യത്തിന്‍റെ രക്ഷാപ്രവര്‍ത്തനം.

49 പന്തില്‍ 68 റണ്‍സടിച്ചാണ് ഹെഡ് പുറത്തായത്. നാല് ഫോറും അഞ്ച് സിക്‌സും അടങ്ങിയതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. 29 പന്തില്‍ 59 റണ്‍സടിച്ച സ്റ്റോയിനിസ് ഒൻപത് ഫോറും രണ്ട് സിക്‌സറും പറത്തി. ആറാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ടിം ഡേവിഡും (14 പന്തില്‍ 28), മാത്യൂ വെയ്‌ഡും (5 പന്തില്‍ 4) ചേര്‍ന്നാണ് ഓസീസിനെ ജയത്തിലേക്ക് എത്തിച്ചത്.


Read Previous

ലോക്‌സഭ സ്‌പീക്കർ സ്ഥാനത്തേക്ക് ടിഡിപിയെ പിന്തുണയ്ക്കാൻ ഇന്ത്യ സഖ്യം തയ്യാർ”: സഞ്ജയ് റാവത്ത്

Read Next

23-ാം സെക്കൻഡില്‍ ഗോള്‍ വഴങ്ങി, പിന്നീട് രണ്ടെണ്ണം തിരിച്ചടിച്ച് ജയത്തിലേക്ക്; യൂറോ കപ്പില്‍ അല്‍ബേനിയയെ തകര്‍ത്ത് ഇറ്റലി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »