അതൃപ്തി പ്രകടിപ്പിച്ച് ഷാഫി പറമ്പില്‍; പുതുയുഗ യാത്രാവേദിയില്‍ ഉന്തും തള്ളും


കോഴിക്കോട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയില്‍ നടന്ന സ്വീകരണ വേദിയില്‍ ഉന്തും തള്ളും. സ്വാഗത പ്രസംഗകനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍, ജാഥാ ക്യാപ്റ്റന്‍ വിഡി സതീശനെ സംസാരിക്കാനായി ക്ഷണിച്ചത് മുതലാണ് തര്‍ക്കം തുടങ്ങിയത്. പുതുയുഗയാത്രക്ക് കുറ്റ്യാടിയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. സംസാരിക്കാന്‍ വിളിക്കാന്‍ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്.

വിഡി സതീശന്‍ സംസാരിക്കുന്നതിന് മുന്‍പ് വിളിക്കാത്തതില്‍ ഡിസിസി സെക്രട്ടറിയോട് ഷാഫി തര്‍ക്കിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സതീശന്‍ സംസാരിച്ചതിന് ശേഷം എംപിയെ ക്ഷണിക്കാന്‍ സ്വാഗത പ്രസംഗകന്‍ എത്തുമ്പോള്‍ ഷാഫി തടഞ്ഞു. എന്നാല്‍ ബലമായി അദ്ദേഹം മൈക്കിന് മുന്നിലെത്തി ഷാഫിയെ സംസാരിക്കാന്‍ ക്ഷണിച്ചു. ഇതിനിടെ സമീപത്ത് നിന്ന മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ താഴെ വീണു. അധികമൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ ഷാഫി, 100 സീറ്റ് എണ്ണുമ്പോള്‍ അതില്‍ കുറ്റ്യാടിയുമുണ്ടാകുമെന്ന് പറഞ്ഞു.

എന്നാല്‍ പ്രസംഗിക്കാന്‍ വൈകി വിളിച്ചതുകൊണ്ട് ഷാഫി നീരസം പ്രകടിപ്പിച്ചിട്ടില്ലെന്ന് ഡിസിസി സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. സമയം വൈകിയതിനാലാണ് ജാഥാ ക്യാപ്്റ്റന്‍ എത്തിയപ്പോള്‍ വിഡി സതീശനെ പ്രസംഗിക്കാന്‍ വിളിച്ചത്. എല്ലായിടത്തെ പരിപാടിയിലും ജാഥ ക്യാപ്റ്റന്‍ എത്തിയാല്‍ അദ്ദേഹം സംസാരിച്ചിട്ട് മറ്റൊരാള്‍ സംസാരിക്കുകയെന്നതാണ് രീതി. ഇവിടെ ആദ്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ എംകെ രാഘവന്‍ സംസാരിച്ചു. അടുത്തത് പ്രസംഗിക്കേണ്ടത് ഷാഫിയായിരുന്നു. എന്നാല്‍ അപ്പോഴെക്കും ജാഥാ ക്യാപ്റ്റന്‍ വേദിയിലെത്തുകയും ചെയ്‌തെന്ന് ഡിസിസി സെക്രട്ടറി പറഞ്ഞു.


Read Previous

സോഷ്യൽ മീഡിയയിൽ വൈറലായി ‘ചാറ്റ്‌ജിപിടി എഐ കാരിക്കേച്ചർ’ ട്രെൻഡ്; നിങ്ങളും ട്രൈ ചെയ്‌തോ? എങ്ങനെയാണ് ഫോട്ടോ കാരിക്കേച്ചറാക്കുന്നതെന്ന് അറിയണോ?

Read Next

ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു’; യുഎസ്‌ വ്യാപാര കരാറിനെതിരെ രാഹുല്‍ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »