സപ്ലെയ്കോയെ തകർക്കരുതെന്നെന്ന് മന്ത്രിയോട് ,ഷാഫി പറമ്പിൽ


തിരുവനന്തപുരം : അവശ്യസാധനങ്ങൾ പോലും നൽകാൻ പണമില്ലാത്ത സപ്ലെയ്കോയുടെ പ്രതിസന്ധിയിൽ നിയമസഭയിൽ  അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. സർക്കാർ അവഗണന മൂലം പ്രതിസന്ധിയിലായ സപ്ലൈക്കോ ജനങ്ങളിലുണ്ടാക്കിയ ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. കേന്ദ്ര നിലപാടുകൾ കാരണം സാമ്പത്തിക പ്രയാസം ഉണ്ടായിട്ടുണ്ടെന്നും പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുകയാണെന്നും മന്ത്രി മറുപടി നൽകി. പിന്നാലെ പ്രതിപക്ഷവും മന്ത്രിയും തമ്മിൽ സഭയിൽ വാഗ്വാദമുണ്ടായി. അടിയന്തരപ്രമേയത്തിന് അനുമതി ലഭിച്ചില്ല. 

എന്നാൽ ഏതാനും ചില സബ്സിഡി സാധനങ്ങളുടെ ലഭ്യതയിൽ മാത്രമാണ് കുറവുളളതെന്നായിരുന്നു ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ മറുപടി. കേരളത്തിലെ ശക്തമായ വിപണി ഇടപെടൽ സംവിധാനം സപ്ലെയ്കോയാണ്. അവശ്യസാധന കുറവ് ഏതാനും മാസങ്ങളായി ഉണ്ട്. ചില്ലറ വിൽപന മേഖലകളിലേക്ക് കുത്തകകൾ വരുന്നു. അതിന്റെ സ്വാധീനത്തിൽ സപ്ലെയ്കോയെ തകർക്കരുത്. സപ്ലെയ്കോയെ സംരക്ഷിക്കാൻ സർക്കാർ നടപടി എടുക്കും. സപ്ലൈകോയെ തകർക്കാൻ ശ്രമമുണ്ടെന്നും ജിആർ അനിൽ ആരോപിച്ചു. സപ്ലൈകോക്ക് സാമ്പത്തിക പ്രയാസം ഉണ്ടായിട്ടുണ്ട്. കേന്ദ്ര നിലപാടാണ് അതിന് പ്രധാന കാരണം. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 

സപ്ലൈക്കോയെ തകർക്കാൻ ശ്രമിക്കുന്നത് ഞങ്ങളല്ലെന്ന് ഷാഫി പറമ്പിൽ മറുപടി നൽകി. അവശ്യ സാധനമില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനെ കഴിഞ്ഞ സമ്മേളനത്തിൽ വെല്ലുവിളിച്ചയാളാണ് മന്ത്രി. ഇപ്പോൾ മന്ത്രി തന്നെ അവശ്യസാധനം ഇല്ലെന്ന് പറയുന്നുവെന്ന് ഷാഫി കുറ്റപ്പെടുത്തി. പ്രതിപക്ഷം ഓരോ കാര്യങ്ങൾ എഴുതി നൽകുന്നത് കയ്യക്ഷരം നന്നാക്കാനല്ല . സപ്ലെയ്കോയെ തകർക്കരുതെന്ന് പ്രതിപക്ഷത്തോടല്ല മന്ത്രി പറയേണ്ടതെന്നും ഒപ്പമിരിയ്ക്കുന്നവരോടാണെന്നും ഷാഫി പറമ്പിൽ തിരിച്ചടിച്ചു. ബജറ്റിൽ തുക പോരാ എന്ന് ഭക്ഷ്യ മന്ത്രിയുടെ ഭാര്യ വരെ പരാതിപ്പെട്ടുവെന്നാണ് വാർത്തകൾ. സിപിഐയുടെ കൗൺസിലിലിരിയ്ക്കുന്ന സ്വന്തം ഭാര്യയെ പോലും വിശ്വാസത്തിലെടുക്കാൻ മന്ത്രിക്ക് കഴിഞ്ഞില്ലെന്നും ഷാഫി പരിഹസിച്ചു. ചോദ്യത്തിന് ഉത്തരം എഴുതി നൽകുന്ന ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയെങ്കിലും മന്ത്രിക്ക് സപ്ലെയ്കോയോട് വേണം. ബജറ്റിൽ വകയിരുത്തിയ തുകയിൽ കിട്ടിയ തുക പൂജ്യം എന്ന് പറഞ്ഞത് ഉദ്യോഗസ്ഥരാണ്. സപ്ലെയ്കോക്ക് കുടിശിക 1507 കോടി ഉണ്ടെന്ന് മന്ത്രി തന്നെയാണ് നിയമസഭയിൽ പറഞ്ഞത്. പണം തരാത്ത ധന വകുപ്പിനെ ചോദ്യം ചെയ്യാൻ ഭക്ഷ്യ മന്ത്രി പ്രതിപക്ഷത്തിന് ഒപ്പം നിൽക്കണമെന്ന് ഷാഫി അഭ്യർത്ഥിച്ചു. 13 സബ്സിഡി ഇനങ്ങളുടെ വിൽപ്പനയിൽ മാത്രം 862 കോടി കുടിശിക എന്നാണ് ഭക്ഷ്യവകുപ്പ് തന്നെ പറയുന്നതെന്നും ഷാഫി പറഞ്ഞു. 

ഇതോടെ മാവേലി സ്റ്റോറുകളെ  വാമനസ്റ്റോറുകളാക്കിയത് പ്രതിപക്ഷമെന്ന് മന്ത്രി ജി.ആര്‍.അനില്‍ തിരിച്ചടിച്ചു. കുടിശിക മുൻ സർക്കാരിന്റെ കാലത്ത് ഉള്ളത് കൂടിയാണ്.  ഈ സർക്കാർ വന്ന ശേഷം പുതിയ ഔട്ലറ്റുകൾ തുടങ്ങുകയാണ് ചെയ്തത്. കഴിഞ്ഞ രണ്ട് മാസം ആയി ചെറിയ ക്ഷാമം ഉണ്ടെന്നത് ശരിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 


Read Previous

ലോണെടുത്ത് വീടുപണിതു, ഞായറാഴ്ച ഗൃഹപ്രവേശം; പിറ്റേന്ന് തകര്‍ന്നു തരിപ്പണം, അന്തിയുറങ്ങാന്‍ പോലുമാകാത്ത നിരാശയില്‍ ദമ്പതികള്‍

Read Next

ലാവലിൻ കേസ് പ്രതി കസ്തൂരിരങ്ക അയ്യർ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular