ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി; അനുജയുടെയും ഹാഷിമിന്‍റെയും ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നു


പത്തനംതിട്ട: പട്ടാഴിമുക്ക് അപകടത്തിൽ വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി. ലോറിയിലേക്ക് കാർ മനഃപൂർവം ഇടിച്ചുകയറ്റിയതാണെന്ന മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട്‌ പരിഗണിച്ചാണ് പൊലീസ് നടപടി. ലോറി ഡ്രൈവർക്കെതിരെ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട്‌ നൽകി.

കണ്ടെയ്നർ ലോറി ഡ്രൈവർ റംസാനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. വെറുമൊരു അപകടം അല്ല, അമിതവേഗതയിൽ മനപ്പൂർവം കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്ന സ്ഥിരീകരണം വന്നതോടെയാണ് ലോറി ഡ്രൈവറെ കേസിൽനിന്ന് ഒഴിവാക്കിയത്. മരണത്തിലേക്ക് കാറോടിച്ച് കയറ്റാൻ ഹാഷിമിനെ പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള വിശദമായ അന്വേഷണത്തിലാണ് അടൂർ പൊലീസ്. അനുജയെ കൊലപ്പെടുത്തി ഹാഷിം ജീവനൊടുക്കിയതാണോ? അതോ ഇരുവരും തീരുമാനമെടുത്ത് മരണത്തിലേക്ക് വാഹനം ഓടിച്ചു കയറിയതാണോ? ദുരൂഹതയും സംശയങ്ങളും നീങ്ങണമെങ്കിൽ ഇരുവരുടെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയാകണം. വാട്സ്ആപ്പ് ചാറ്റുകളും ഫോൺ വിളി രേഖകളും വീണ്ടെടുക്കണം. അതിനുള്ള പരിശോധനയിലാണ് സൈബർ വിഭാഗം.

അനുജയുടെയും ഹാഷിമിന്റെയും ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു പാതിവഴിയിൽ വച്ച് അനുജയെ ഹാഷിം നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയത്. സഹോദരനെന്ന് കളവു പറഞ്ഞായിരുന്നു അനുജ ഇറങ്ങിപ്പോയത്. ട്രാവലറിൽ ഉണ്ടായിരുന്ന അധ്യാപകർ അനുജയോട് ഫോണിൽ സംസാരിച്ചിട്ടുമുണ്ട്. പിന്നീടാണ് അപകടം നടന്നത്.
കൂടുതൽ കാര്യങ്ങൾ അറിയാൻ സഹപ്രവർത്തകരായ അധ്യാപകരുടെ വിശദമായ മൊഴിയെടുപ്പ് തുടരുകയാണ്. അനുജയുടെയും ഹാഷിമിന്റെയും ബന്ധുക്കളുമായും പൊലീസ് സംസാരിക്കുന്നുണ്ട്.


Read Previous

വഞ്ചകരുടെ ഭീഷണികളില്‍ വീഴരുത്’; സൈബര്‍ തട്ടിപ്പിനെതിരെ ഷോര്‍ട്ട്ഫിലിമുമായി കേരള പൊലീസ് – വീഡിയോ #Kerala Police with short film against cyber fraud

Read Next

കടമെടുപ്പ് പരിധി: കേരളത്തിന്റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു #Borrowing limit

Leave a Reply

Your email address will not be published. Required fields are marked *

Most Popular