അമ്മ, കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു, വീട്ടുമുറ്റത്ത് കുഴിച്ചിട്ടു


താനൂര്‍(മലപ്പുറം): മൂന്നുദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ മൃതദേഹം പുറത്തെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് ജുമൈലത്തിന്റെ വീട്ടുമുറ്റത്ത് തെങ്ങിന്‍ചുവട്ടിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. വ്യാഴാഴ്ച രാവിലെ തിരൂര്‍ തഹസില്‍ദാര്‍, താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി, ഫൊറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പ്രതി ജുമൈലത്തിനെയും സ്ഥലത്ത് എത്തിച്ചിരുന്നു.

ഫെബ്രുവരി 26-നാണ് താനൂര്‍ ഒട്ടുംപുറം സ്വദേശി ജുമൈലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജുമൈലത്തിന്റെ നാലാമത്തെ കുട്ടിയായിരുന്നു ഇത്. പ്രസവത്തിന് ശേഷം യുവതി സ്വന്തം വീട്ടില്‍ തിരികെയെത്തി. തുടര്‍ന്ന് കഴിഞ്ഞദിവസമാണ് മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടതെന്നാണ് പോലീസ് നല്‍കുന്നവിവരം.

യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ജുമൈലത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയെന്നാണ് ജുമൈലത്തിന്റെ മൊഴി. ഇതിനുശേഷം വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന തന്റെ മാതാവ് ഉറങ്ങുന്ന സമയത്താണ് കൃത്യം നടത്തിയതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

ജുമൈലത്തും ഭര്‍ത്താവും ഏതാനും മാസങ്ങളായി പിരിഞ്ഞുതാമസിക്കുകയാണ്. ഇതിനിടെ വീണ്ടും കുഞ്ഞുണ്ടായെന്നും ഇത് പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊന്നതെന്നുമാണ് പ്രാഥമികസൂചന. ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.


Read Previous

മോദി ദക്ഷിണേന്ത്യയില്‍നിന്ന് മത്സരിക്കുമോയെന്ന് ഇന്നറിയാം

Read Next

സുധാകരന്‍ മത്സരിച്ചേയ്ക്കില്ല; കണ്ണൂരില്‍ യുഡിഎഫിന് പുതിയ സ്ഥാനാര്‍ഥിയ്ക്ക് സാധ്യത

Leave a Reply

Your email address will not be published. Required fields are marked *

Most Popular