ട്രീസ ജോളി, ജിലുമോൾ, വിജി പെൺകൂട്ട്, അന്നപൂർണി സുബ്രഹ്‌മണ്യം: വനിതാരത്നം പുരസ്കാരം പ്രഖ്യാപിച്ചു


തിരുവനന്തപുരം: സംസ്ഥാന വനിതാ രത്ന പുരസ്‌കാരങ്ങൾ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ട്രീസ ജോളി, ജിലുമോൾ മാരിയറ്റ് തോമസ്, വിജി പെൺകൂട്ട്, അന്നപൂർണി സുബ്രഹ്‌മണ്യം എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. സ്ത്രീ ശാക്തീകരണ രംഗത്ത് 25 വർഷങ്ങളുടെ അധ്യായം എഴുതി ച്ചേർത്ത് സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം കൈവരിക്കുവാൻ വഴിവച്ച കുടുംബശ്രീക്ക് വനിത ശിശു വികസന വകുപ്പിന്റെ സ്ത്രീ ശാക്തീകരണ രംഗത്തെ പ്രത്യേക പുരസ്‌കാരം നൽകും.

അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വനിതാ രത്ന പുരസ്‌കാര വിതരണവും മാർച്ച് 7 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവർ വിശിഷ്ടാതിഥികളാകും.

കണ്ണൂർ ജില്ലയിലെ ചെറുപുഴ പുളിങ്ങോം എന്ന ഗ്രാമത്തിൽ നിന്നും 20-ആം വയസിൽ മലേഷ്യയിൽ നടന്ന ഏഷ്യൻ ബാഡ്മിന്റൺ ടീം ചാമ്പ്യൻഷിപ്പ് ഡബിൾസിൽ സുവർണ നേട്ടം സ്വന്തമാക്കുകയും ഇന്ത്യാ-ഏഷ്യൻ ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ സ്വർണ്ണം നേടുകയും ഏഴാമത്തെ വയസിൽ ജില്ലാ അണ്ടർ-11 വിഭാഗത്തിൽ പങ്കെടുക്കയും ചെയ്തു. 2022 കോമൺവെൽത്ത് ഗെയിംസ് ബെർമിങ്ഹാം-മിക്സഡ് ടീം ബാഡമിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും, 2022ൽ ആൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ വനിത ഡബിൾസിൽ വെങ്കല മെഡലും, ദുബായിൽ വച്ചു നടന്ന 2023 ഏഷ്യൻ മിക്സഡ് ടീം ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും, 2023ലെ ആൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ വനിത ഡബിൾസിൽ വെങ്കലമെഡലും, 2024 ൽ മലേഷ്യയിൽ വച്ചുനടന്ന ബാഡ്മിന്റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ സ്വർണ മെഡലും, കോമൺവെൽത്ത് ഗെയിംസിൽ ഇരട്ടമെഡൽ നേടുന്ന ആദ്യമലയാളി താരം എന്ന നിലയിലും ആൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ടീമിലുൾപ്പെട്ട വനിത എന്ന നിലയിലും സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിത.

അസംഘടിത മേഖലയിലെ പെൺ തൊഴിലാളികൾക്കായി എന്നും പോരാട്ടം നടത്തി വന്ന സ്ത്രീകളുടെ കൂട്ടായ്മയായ ‘പെൺകൂട്ട്’എന്ന സംഘടനയുടെ അമരക്കാരി. 2018ൽ ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ബിബിസി തെരഞ്ഞെടുത്തപ്പോൾ അതിലൊരാളായി തെരഞ്ഞെടുക്കപ്പെട്ട മലയാളി വനിത, കടയിൽ ദിവസം മുഴുവൻ നിൽക്കാൻ നിർബന്ധിതരാകയാൽ, പ്രത്യേകിച്ച് തുണിക്കടകളിലെ തൊഴിലാളികൾക്ക് ‘ഇരിക്കുവാനുള്ള അവകാശ’ത്തിനായും പ്രാഥമിക ആവശ്യങ്ങൾ നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായും സമരം ചെയ്യേണ്ടി വന്ന സെയിൽസ് ഗേൾസ്മാരെ മുന്നിൽ നിർത്തി അവർക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയ സാധാരണക്കാരിയായ സ്ത്രീ.

ജന്മനാ ഇരുകൈകളും ഇല്ലാതെയും വിവിധ ജീവിത പ്രതിസന്ധികളെ അതീജീവിച്ചും ഡ്രൈവിംഗ് ലൈസൻസ് നേടിയെടുത്ത ഏഷ്യയിലെ തന്നെ ആദ്യ വനിത എന്ന നേട്ടത്തിനുടമ. കഠിനാദ്ധ്വാനവും ദീർഘവീക്ഷണവും കൈമുതലായ ജിലുമോൾ വനിതകൾക്കും ഭിന്നശേഷിക്കാർക്കും യുവജനങ്ങൾക്കും മാതൃകയും പ്രചോദന വുമാണ്. ചിത്ര രചനയിൽ തന്റേതായ കഴിവ് തെളിയിച്ച്, ഗ്രാഫിക് ഡിസൈനറായി ജോലിയിൽ ശോഭിക്കുന്നു.

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിന്റെ ഡയറക്ടറും, ഇന്ത്യൻ അക്കാദമി ഓഫ് സയൻസസും ആസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി പ്രസിദ്ധീകരിക്കുന്ന ജേണൽ ഓഫ് അസ്ട്രോ ഫിസിക്സ് ആന്റ് അസ്ട്രോണമിയുടെ ചീഫ് എഡിറ്ററും, ചൈനീസ് അക്കാദമി ഓഫ് സയൻസസ് പ്രസിദ്ധീകരിച്ച ജ്യോതിശാസ്ത്ര ഗവേഷണത്തിന്റെ സയന്റിഫിക് എഡിറ്ററും ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ അംഗത്വ സമിതിയുടെ തലവനും, ആസ്ട്രോസാറ്റ്, ആദിത്യ-എൽ1 എന്നിവയുൾപ്പെടെ വിവിധ ബഹിരാകാശ ദൗത്യ ങ്ങളിൽ പങ്കാളിയുമായിരുന്നു. ഇന്ത്യയുമായി പങ്കാളിയായി ഒരു അന്താരാഷ്ട്ര കൺസോർഷ്യം നിർമ്മിക്കുന്ന മുപ്പത് മീറ്റർ ടെലിസ്‌കോപ്പിന് (TMT) സംഭാവന നൽകുകയും യുവി-ഒപ്റ്റിക്കൽ ബഹിരാകാശ ദൂരദർശിനിയുടെ (INSIST) പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും മൂന്ന് പതിറ്റാണ്ടോളം ഗവേഷണ പരിചയമുള്ള അന്നപൂർണി സുബ്രഹ്‌മണ്യം, നക്ഷത്ര സമൂഹങ്ങൾ, ഗാലക്സികൾ, അൾട്രാ വയലറ്റ് ജ്യോതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ 175ഓളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Read Previous

‘അച്ഛന്റെ ആത്മാവ് പൊറുക്കില്ല’; പദ്മജയെ എടുത്തതു കൊണ്ട് കാല്‍ക്കാശിന്റെ ഗുണം ബിജെപിക്കുണ്ടാകില്ല: കെ മുരളീധരന്‍

Read Next

പരിഷ്‌കാരം ‘പാളി’; വ്യാപക പ്രതിഷേധം; ഡ്രൈവിങ് ടെസ്റ്റിലെ നിയന്ത്രണം പിന്‍വലിച്ച് മന്ത്രി ഗണേഷ് കുമാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular