അതിരപ്പിള്ളി: തൃശ്ശൂര്‍ അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ചാലക്കുടി-അതിരപ്പിള്ളി പാതയ്ക്ക് സമീപമാണ് കാട്ടാനകള്‍ ഇറങ്ങിയത്. പത്തേആറിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷന്റെ എണ്ണപ്പനത്തോട്ടത്തിലാണ് കാട്ടാനകള്‍ ഇറങ്ങിയത്. എണ്ണപ്പന മറിച്ചിട്ട് ആനകൾ അത് ഭക്ഷിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ചാലക്കുടി-മലക്കപ്പാറ റോഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തുനീക്കി. പിന്നീട് വാഹനഗതാഗതം പുനഃസ്ഥാപിച്ചു.
പല സമയത്തും ആനകള്‍ പുഴകടന്ന് പ്രദേശത്ത് എത്താറുണ്ട്. എന്നാല്‍ ആനകളെ പ്രതിരോധിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങളൊന്നും ഇല്ലെന്നാണ് ആരോപണം.
മരോട്ടിക്കായ ശേഖരിക്കാന്‍ പോയ വാച്ചുമരം ആദിവാസിക്കോളനിയിലെ വത്സ (68) എന്ന സ്ത്രീ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അതിരപ്പിള്ളി വാഴച്ചാല്‍ മേഖലയില്‍ ബുധനാഴ്ച കോണ്‍ഗ്രസ് കരിദിനം ആചരിക്കുകയാണ്.