കഴിഞ്ഞദിവസം ട്രെയിലർ ഇറങ്ങിയതുമുതൽ വിവാദത്തിലകപ്പെട്ടിരിക്കുകയാണ് രൺദീപ് ഹൂഡ നായകനാവുന്ന സ്വതന്ത്ര വീർ സവർക്കർ എന്ന ചിത്രം. വിനായക് ദാമോദർ സവർക്കർ എന്ന വി.ഡി. സവർക്കറുടെ ജീവചരിത്രമാണ് ചിത്രം പറയുന്നത്. രൺദീപ് ഹൂഡ ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രത്തിനെതിരെ സുഭാഷ് ചന്ദ്ര ബോസിന്റെ അനന്തരവൻ രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞദിവസം വൈകീട്ട് പുറത്തുവന്ന ട്രെയിലറിൽ മഹാത്മാ ഗാന്ധിയും സവർക്കറുമായുള്ള കൂടിക്കാഴ്ച കാണിക്കുന്നുണ്ട്. കൂടാതെ ബാല ഗംഗാധര തിലക്, മദൻലാൽ ധിംഗ്ര, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ് എന്നിവരും കഥയിൽ കടന്നുവരുന്നുണ്ട്. ഇതിൽ സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ടാണ് വിവാദം കടന്നുവന്നിരിക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ പേര് സവർക്കറുമായി കൂട്ടിക്കെട്ടേണ്ട എന്ന് നേതാജിയുടെ അനന്തരവനായ ചന്ദ്ര കുമാർ ബോസ് എക്സിലൂടെ പറഞ്ഞു.
സിനിമയേക്കുറിച്ച് വന്ന വാർത്തയുടെ ലിങ്ക് പങ്കുവെച്ചുകൊണ്ടാണ് ചന്ദ്ര കുമാർ ബോസ് ഈ വിഷയത്തിലുള്ള തന്റെ നിലപാട് അറിയിച്ചത്. ‘സവർക്കർ എന്ന ചിത്രം നിർമിച്ചതിൽ രൺദീപ് ഹൂഡയെ അഭിനന്ദിക്കുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പേര് സവർക്കറുമായി ചേർത്ത് പറയുന്നതിൽനിന്ന് താങ്കൾ പിന്തിരിയണം. നേതാജി എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മതേതര നേതാവും ദേശസ്നേഹിയുമായിരുന്നു. ചന്ദ്ര കുമാർ ബോസ് കുറിച്ചു.’ പോസ്റ്റിൽ ഹൂഡയെ അദ്ദേഹം ടാഗ് ചെയ്തിട്ടുമുണ്ട്. നേതാജിയുടെ മരുമകളുടെ മകനാണ് ചന്ദ്രകുമാര്‍ ബോസ്
2021 ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ലണ്ടൻ, മഹാരാഷ്ട്ര, ആൻഡമാൻ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മഹേഷ് മഞ്ജരേക്കറായിരുന്നു ചിത്രത്തിന്റെ ആദ്യ സംവിധായകൻ. എന്നാൽ 2022 ൽ അദ്ദേഹം ചിത്രത്തിൽ നിന്ന് പിൻമാറി. ചരിത്രത്തിൽ ഇല്ലാത്ത കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്താൻ രൺദീപ ഹൂഡ ആവശ്യപ്പെട്ടുവെന്നും തുടർന്ന് ചിത്രത്തിൽ നിന്ന് പിൻമാറിയെന്നുമായിരുന്നു മഹേഷ് മഞ്ജരേക്കറിന്റെ വെളിപ്പെടുത്തൽ.