ജയമോഹനേപ്പോലൊരു ആര്‍.എസ്സ്.എസ്സുകാരനെ പ്രകോപിപ്പിച്ചതിന് ബിഗ്‌ സല്യൂട്ട്; ചിദംബരത്തിന്‍റെ പിതാവ്


മലയാളികളേയും മലയാള സിനിമയേയും അധിക്ഷേപിച്ച് വിവാദത്തിലകപ്പെട്ട് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ രംഗത്ത് വന്നത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തെ മുന്‍നിര്‍ത്തി എഴുതിയ ബ്ലോഗിലാണ് ജയമോഹന്റെ വിവാദ പരാമര്‍ശങ്ങളുള്ളത്. യഥാര്‍ത്ഥ കഥയായതുകൊണ്ട് മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരത്തിന് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന മലയാളികളുടെ വാഹനങ്ങളുടെ ഇരുവശത്തും ഛര്‍ദിലാണെന്നും സുഭാഷിനെ രക്ഷിച്ച സിജുവിനെ അവാര്‍ഡ് കൊടുക്കുന്നതിനുപകരം ജയിലിലിടുകയായിരുന്നു വേണ്ടതെന്നും ജയമോഹന്‍ എഴുതി. ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ചിദംബരത്തിന്റെ പിതാവ് സതീഷ് പൊതുവാള്‍.

ജയമോഹന്റെ രാഷ്ട്രീയ താല്‍പര്യങ്ങളാണ് വിമര്‍ശനങ്ങള്‍ക്കു പിന്നിലെന്നും തമിഴ് ഇന്‍ഡസ്ട്രിയില്‍നിന്ന് ചില്ലറ പറ്റുന്ന ജയമോന്റെ വിഡ്ഢിത്തങ്ങളെ തമിഴര്‍ക്കും മലയാളികള്‍ക്കും മനസിലാക്കാന്‍ പ്രയാസമില്ലെന്നും സതീഷ് പൊതുവാള്‍ കുറിച്ചു. ജയമോഹന്‍ ആര്‍.എസ്സ്.എസ്സുകാരനാണെന്നും അദ്ദേഹത്തെ പ്രകോപിച്ചതിന് ചിദംബത്തിന് ഒരു ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും സതീഷ് പൊതുവാള്‍ കൂട്ടിച്ചേര്‍ത്തു. രണ്ടു കുറിപ്പുകളാണ് വിഷയത്തില്‍ സതീഷ് പൊതുവാള്‍ പങ്കുവച്ചിരിക്കുന്നത്.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ ആര്‍.എസ്സ്.എസ്സ് കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതില്‍ അത്ഭുതപ്പെടേണ്ടെന്ന് പറഞ്ഞത് പ്രിയ സുഹൃത്ത് ഓ.കെ. ജോണിയാണ്. കാരണം, ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിന്റ് പണിക്കാരോ മീന്‍ വെട്ടുകാരോ ആയ സാധാരണക്കാരാണ്. ആറാം തമ്പുരാന്റെ വംശപരമ്പരയില്‍ നിന്ന് ആരുമില്ല! കയ്യില്‍ ചരടുകെട്ടിയവരുമില്ല! പണിയെടുക്കുന്നവര്‍ക്കിടയിലെ ആത്മ ബന്ധമാണ് ചിദം കാണിച്ചത്. അത് പരിവാരത്തിന് ദഹിക്കാത്തതില്‍ അത്ഭുതമില്ല. അല്ലാതെ പുളിശ്ശേരി കുടിച്ച് നടക്കുന്ന ആറാം തമ്പുരാന് വേണ്ടി വീണു ചാവുന്നവരല്ല. ചങ്ങാത്തമാണ് അതിന്റെ സത്ത. ജയമോഹനേപ്പോലെ ഒരു ആര്‍.എസ്സ്.എസ്സുകാരനെ പ്രകോപിച്ചതിന് ചിദത്തിന് ഒരു ബിഗ് സല്യൂട്ട്.

തിരുക്കുറലും ഭാരതീയാരും; അത്ഭുതപ്പെടുത്തിയ പുതുമൈപ്പിത്തനും തൊട്ട് കനിമൊഴി വരെ വായിച്ചിട്ടുണ്ട്. അതിനിടയില്‍ ഈ ജയമോഹന്‍ ‘ഗാന്ധി ” യുടെ നാലാംകിടകള്‍ക്കിടയിലൂടെയും കടന്നു പോകേണ്ട ഗതികേടുമുണ്ടായിട്ടുണ്ട്. ! തമിഴ് ഫിലിം ഇന്റസ്ട്രി ഒന്നു വിരണ്ടു. അത് ഒരു നഗ്‌ന സത്യമാണ്! അതിന്റെ നേര്‍സാക്ഷ്യമാണിത്.

മി: ജയമോഹന്‍ , താങ്കള്‍ക്കു മലയാളികളെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് എഴുത്തിലൂടെ മുന്നേ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. ഇപ്പോഴിതാ തമിഴ് ഇദയവുമറിയില്ലെന്ന് തെര്യപ്പെടുത്തിയിരിക്കുന്നു!
തമിഴ് മക്കള്‍ക്കു് ഒരു പ്രത്യേകതയുണ്ട് . ഒന്ന് ഏറ്റെടുത്താല്‍ അവര്‍ അതിന്റെ ഏതറ്റം വരെയും പോകും ! മഞ്ഞുമ്മല്‍ ബോയ്‌സിലെ ബോയ്‌സിനെപ്പോലെ ! അതുകൊണ്ട് തന്നെയാണ് തമിഴ്മക്കള്‍ അത് ഏറ്റെടുത്തതും.

അതെ; അക്ഷരാര്‍ത്ഥത്തില്‍ അവര്‍ ഏറ്റെടുത്തിരിക്കുന്നു. അതു തന്നെയാണ് ദക്ഷിണേന്ത്യയിലും സിംഗപ്പൂരും മലേഷ്യയിലും മറ്റും വ്യാപിച്ചുകിടക്കുന്ന തമിഴ് ഫിലിം ഇന്റ സ്ട്രിയുടെ ഉത്ക്കണ്ഢയും. മലയാളത്താന്മാര്‍ അവിടെ കടന്നു കയറുമോ എന്ന ആശങ്ക . ഇൻഡസ്ട്രിയില്‍നിന്ന് ചില്ലറ പറ്റുന്ന ജയമോന്റെ വിഡ്ഢിത്തങ്ങളെ തമിഴര്‍ക്കും മലയാളികള്‍ക്കും മനസിലാക്കാന്‍ പ്രയാസമില്ല.

ജയമോഹന്റെ വിവാദമായ കുറിപ്പ്

‘‘തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മലയാളികളുടെ യഥാർഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മാത്രമല്ല കാടുകളിലേക്കും അവർ എത്താറുണ്ട്. അത് മദ്യപിക്കാനും ഓക്കാനിക്കാനും ഛർദ്ദിക്കാനും കടന്നുകയറാനും വീഴാനും വേണ്ടി മാത്രമാണ്. മറ്റൊന്നിലും അവർക്ക് താൽപര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവർക്ക് തൊട്ടുതീണ്ടിയിട്ടില്ല. ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികൾ പൊതുനിരത്തിൽ മോശമായി പെരുമാറുന്നത് ഞാൻ ചുരുങ്ങിയത് പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ട്.

സിനിമയിലുള്ളതുപോലെ കുടിച്ചശേഷം മദ്യക്കുപ്പികൾ റോഡിലെറിഞ്ഞ് പൊട്ടിക്കും. സംശയമുണ്ടെങ്കിൽ ചെങ്കോട്ട – കുറ്റാലം റോഡോ കൂടല്ലൂർ–ഊട്ടി റോഡോ പരിശോധിച്ചാൽ മതി. വഴിനീളെ പൊട്ടിയതും പൊട്ടാത്തതുമായ കുപ്പികൾ കാണാം. ഇത്തരം കാര്യങ്ങൾ അവർ അഭിമാനത്തോടെ സിനിമയിൽ കാണിക്കുകയും ചെയ്യുന്നു. അവരുമായി ഞങ്ങൾ പലതവണ സംഘർഷത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഒരിക്കൽ വാഗമൺ പുൽമേട്ടിൽ ഞങ്ങളോടൊപ്പം വന്ന മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായ സെന്തിൽകുമാർ അവർ എറിഞ്ഞ കുപ്പികൾ പെറുക്കി നീക്കിയിരുന്നു. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛർദ്ദിൽ ആയിരിക്കും. ഇവർക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. എല്ലാ ചോദ്യങ്ങൾക്കും മലയാളത്തിലാവും ഉത്തരം. എന്നാൽ മറ്റുള്ളവർ അവരുടെ ഭാഷ അറിഞ്ഞിരിക്കണമെന്ന് പറയുകയുംചെയ്യും.

ഓരോ വർഷവും കുറഞ്ഞത് ഇരുപത് ആനകളെങ്കിലും കാലിൽ കുപ്പിച്ചില്ല് തറച്ചുകയറി വൃണംവന്ന് ചരിയുന്നുണ്ട്. അതിനെ അപലപിച്ചാണ് ഞാൻ ആന ഡോക്ടർ എന്ന നോവലെഴുതിയത്. എന്നാൽ ഈ സിനിമയുടെ സംവിധായകൻ ഇത് വായിച്ചിരിക്കാൻ സാധ്യതയില്ല. ഈ സിനിമയിൽ തമിഴ്‌നാട് പൊലീസ് അവരോട് പെരുമാറുന്ന രീതിയും യഥാർഥമാണ്. കേരളത്തിലെ വിവാഹങ്ങൾക്ക് പോവുക എന്നത് ഒരു പരീക്ഷണമാണ്. ഏത് കല്യാണത്തിനും മദ്യപർ പ്രശ്നമുണ്ടാക്കുന്നു. രണ്ട് തരം മലയാളികളാണ് ഉള്ളത്. ഒന്ന് വിദേശത്ത് ചോര വിയർപ്പാക്കുന്നവർ. രണ്ട് നാട്ടിൽ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികൾ. തമിഴ്നാടും ഇപ്പോൾ കേരളത്തിൻറെ പാതയിലേക്ക് സഞ്ചരിക്കുകയാണെന്ന് തോന്നുന്നു. ലഹരി ആസക്തിയെ സാമാന്യവൽക്കരിക്കുന്നവരാണ് മലയാളികൾ. കേരളത്തിലെ ബീച്ചുകളിലേക്ക് ഏഴ് മണിക്ക് ശേഷം പോകരുതെന്ന് സ്ത്രീകളോട് മാത്രമല്ല, സാധാരണ മനുഷ്യരോടും പൊലീസ് പറയാറുണ്ട്.

മലയാള സിനിമയിൽ സാധാരണക്കാർ മദ്യമില്ലാതെ സന്തോഷത്തോടെ സംസാരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇന്നത്തെ മലയാള സിനിമ നിയന്ത്രിക്കുന്നത് എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്ക് അടിമകളായ ഒരു ചെറുകൂട്ടമാണ്. കിളി പോയി, ഒഴിവുദിവസത്തെ കളി, വെടിവഴിപാട്, ജല്ലിക്കട്ട് തുടങ്ങി ആസക്തിയെയും വ്യഭിചാരത്തെയും സാമാന്യവൽക്കരിക്കുന്ന സിനിമകൾ മുൻപും അവിടെ ഉണ്ടായിട്ടുണ്ട്. കേരളത്തിൻറെ ക്ഷേമം കാംക്ഷിക്കുന്ന ഒരു സർക്കാർ അവിടെയുണ്ടെങ്കിൽ ഇത്തരം സംവിധായകർക്കെതിരെ നടപടി എടുക്കണം. അത്തരം സിനിമകൾ ആഘോഷിക്കുന്ന തമിഴ്നാട്ടുകാരെ ഞാൻ നികൃഷ്ടരായാണ് കാണുന്നത്.

സാധാരണക്കാരെ ആഘോഷിക്കുന്നുവെന്ന തരത്തിൽ ‘പെറുക്കികളെ’ സാമാന്യവൽക്കരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ. അവരെ രക്തസാക്ഷികളായും സൗഹൃദത്തിൻറെ പതാകാവാഹകരായും ചിത്രീകരിക്കുന്നു. ക്രിമിനൽ ഗ്യാങ്ങുകൾക്കുള്ളിൽ പരിത്യാഗത്തിൻറേതായ ഒരു തലമുണ്ട്. സിനിമയുടെ അവസാനം അതിലൊരാൾക്ക് അവാർഡ് ലഭിച്ചുവെന്ന് പറയുന്നുണ്ട്. അയാളെ ജയിലിലിടുകയാണ് വേണ്ടിയിരുന്നത്. സാധാരണക്കാരനെ രക്ഷിക്കുന്ന ഒരു തമിഴ് നായകനാണ് ഇന്നത്തെ മലയാള സിനിമയുടെ ഹീറോ.’’–ജയമോഹന്റെ വാക്കുകൾ.

ജയമോഹന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ വാദപ്രതിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ ജനിച്ച ജയമോഹൻ മലയാളത്തിൽ നിരവധി പുസ്തകങ്ങൾ രചിക്കുകയും മൂന്ന് മലയാള സിനിമകളുടെ തിരക്കഥ ഒരുക്കിയിട്ടുമുണ്ട്. ഒഴിമുറി, കാഞ്ചി, വൺ ബൈ റ്റു എന്നിവയാണ് ജയമോഹൻ തിരക്കഥയൊരുക്കിയ മലയാള സിനിമകൾ. അങ്ങാടി തെരു, കടൽ, നാൻ കടവുൾ, കാവ്യ തലൈവൻ, പൊന്നിയിൻ സെൽവൻ 1,2, വിടുതലൈ-1 സർക്കാർ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ജയമോഹൻ പ്രവർത്തിച്ചിട്ടുണ്ട്. നെടുംപാതയോരം, ഉറവിടങ്ങൾ, നൂറ് സിംഹാസനങ്ങൾ, ആന ഡോക്ടർ എന്നിവയാണ് അദ്ദേഹം മലയാളത്തിൽ എഴുതിയ കൃതികൾ.


Read Previous

ലോ കോളേജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസ്, ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി

Read Next

പെന്‍ഷന്‍കുടിശ്ശിക കൊടുത്തില്ലെങ്കില്‍ കേരളത്തില്‍ പട്ടിണി മരണങ്ങള്‍; വി.ഡി.സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular