‘ഓപ്പറേഷൻ ബേലൂർ മഖ്‌ന’ നാലാംദിവസത്തിലേക്ക്; ആന ഇരുമ്പുപാലം ഭാഗത്ത്, മയക്കുവെടി സംഘവും വനത്തിൽ



മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ‘ബേലൂര്‍ മഖ്‌ന’യെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം നാലാംദിവസത്തിലേക്ക്. ചൊവ്വാഴ്ച രാവിലെ ആന ഇരുമ്പുപാലത്തിന് സമീപമുള്ളതായി സിഗ്നല്‍ ലഭിച്ചു. ഇതോടെ അതിരാവിലെ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും മയക്കുവെടി സംഘവും വനത്തിനുള്ളിലേക്ക് കടന്നു. ഇരുമ്പുപാലത്തിന് സമീപം രണ്ടുകിലോമീറ്റര്‍ അകലെയുള്ള വനമേഖലയിലാണ് നിലവില്‍ ആനയുള്ളതെന്നാണ് വിവരം. കാട്ടിക്കുളത്തുനിന്ന് കര്‍ണാടകയിലെ കുടക് ഭാഗത്തേക്കുള്ള റോഡിലുള്ള സ്ഥലമാണ് ഇരുമ്പുപാലം.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇരുമ്പുപാലത്തെ വനമേഖലയില്‍ ആനയുള്ളതായി റേഡിയോ കോളറില്‍നിന്ന് സിഗ്നല്‍ കിട്ടിയത്. പിന്നാലെ ഡി.എഫ്.ഒ. അടക്കമുള്ളവര്‍ വനത്തിലേക്ക് പ്രവേശിച്ചു. തൊട്ടുപിന്നാലെ മയക്കുവെടി സംഘവും കാട്ടിലേക്ക് പോയി. മേഖലയില്‍ ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാല്‍ ചൊവ്വാഴ്ച രാവിലെ ഇരുമ്പുപാലത്ത് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മൈക്ക് അനൗണ്‍സ്‌മെന്റും നടത്തി.

മാനന്തവാടിയിലെ കൊലയാളി ആന ബേലൂര്‍ മഖ്നയെ തളയ്ക്കാനുള്ള കൂട് മുത്തങ്ങ ആനപ്പന്തിയിലൊരുങ്ങുന്നു. മയക്കുവെടിവെച്ച് പിടികൂടിയാലുടനെ മുത്തങ്ങ ആനപ്പന്തിയിലെത്തിക്കുന്ന ആനയെ പാര്‍പ്പിക്കാനാണ് 25 അടി വിസ്തൃതിയില്‍ പുതിയ ആനക്കൊട്ടിലൊരുക്കുന്നത്. അക്രമകാരിയായ ആനയെ മെരുക്കിയെടുക്കാനാണ് പുതിയ കൂടുതന്നെ വനംവകുപ്പ് നിര്‍മിക്കുന്നത്. 65 യൂക്കാലിപ്സ് മരത്തടികളുപയോഗിച്ചാണ് നിര്‍മാണം പുരോഗമിക്കുന്നത്. ഞായറാഴ്ചയാണ് കൂടിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ തുടങ്ങിയത്. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിലുള്ള വനത്തില്‍നിന്നാണ് കൂടിനാവശ്യമായ മരത്തടികളെത്തിച്ചത്.

ഒന്ന് പരാജയപ്പെട്ടാല്‍ മറ്റൊന്ന് എന്നരീതിയില്‍ നാലുപ്ലാനുകളുമായാണ് വനംവകുപ്പ് തിങ്കളാഴ്ച കാട്ടിക്കുളത്ത് മോഴയാനയെ മയക്കുവെടിവെക്കാനുള്ള ദൗത്യത്തിനിറങ്ങിയത്. നാല് വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സിറിഞ്ചില്‍ മരുന്നുനിറച്ച് നാലു ടീമുകള്‍. ഒരുസംഘം തോക്കുമായി കുങ്കിയാനകളുടെ പുറത്ത്. മറ്റുരണ്ട് സംഘങ്ങള്‍ കാല്‍നടയായും ഏറുമാടത്തിന് മുകളിലും.

കാട്ടാന കാട്ടിക്കുളം ബാവലി-മൈസൂരു റോഡിലേക്ക് നീങ്ങിയാല്‍ അവിടെവെച്ച് മയക്കുവെടിവെച്ച് തളയ്ക്കാന്‍ കുങ്കിയുമായി നാലാമത്തെ സംഘം. ഞായറാഴ്ച വൈകീട്ട് മുതല്‍ ഒരേപ്രദേശത്തുതന്നെ കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഏറെ പ്രതീക്ഷയുമായാണ് പുതിയപ്ലാന്‍ തയ്യാറാക്കി ദൗത്യസംഘം ഇറങ്ങിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ 3.30 മുതല്‍ മണ്ണുണ്ടി കോളനിക്കും പരിസരത്തുമായി ആനയുടെ സാന്നിധ്യം ഉറപ്പിക്കുന്ന റേഡിയോകോളര്‍ സിഗ്‌നലുകള്‍ ലഭിച്ചിരുന്നു. പിന്നീട് രാവിലെ 5.30-നും 8.30-നുമെല്ലാം ഒരേപരിധിയില്‍ സിഗ്‌നല്‍ ലഭിച്ചു. 9.30-ന് മുന്നൂറുമീറ്റര്‍ അകലെ സിഗ്‌നല്‍ ലഭിച്ചപ്പോള്‍ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. മാര്‍ട്ടിന്‍ ലോവല്‍ ആനയെ ട്രാക്ക് ചെയ്തു, മയക്കുവെടിവെച്ച് പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ചു. ഇതോടെ ആശ്വാസമായി. പക്ഷേ, പിന്നീട് ആന തിങ്ങിനിറഞ്ഞ കുറ്റിക്കാടുകളുള്ള സ്ഥലങ്ങളില്‍മാത്രം നിലകൊണ്ടു.

കോളനിക്ക് രണ്ടുകിലോമീറ്റര്‍ അകലെയുള്ള ചെമ്പകപ്പാറയ്ക്കടുത്ത് പുഴയുടെ ഭാഗത്ത് എത്തിയപ്പോള്‍ വെടിവെക്കാമെന്ന പ്രതീക്ഷയുണ്ടാക്കിയെങ്കിലും കുങ്കിയുടെ സാന്നിധ്യം മനസ്സിലാക്കിയ ആന പിന്നീട് കുറ്റിക്കാട്ടിലേക്ക് പതുങ്ങി.

ഉച്ചയ്ക്ക് 12.30-ന് സിഗ്‌നല്‍ ലഭിച്ചതോടെ ദൗത്യസംഘം വീണ്ടും മുന്നേറ്റം നടത്തി. രണ്ടുതവണ ആനയെ കണ്ടു. മണ്ണുണ്ടി കോളനിയുടെ അകലെയുള്ള വനത്തില്‍വെച്ച് വൈകീട്ട് നാലേകാലിന് ആനയ്ക്കുനേരെ മയക്കുവെടിയുതിര്‍ത്തെങ്കിലും കുറ്റിക്കാട്ടിനുള്ളില്‍ ലക്ഷ്യംകാണാതെപോയി. വെടിവെച്ചതോടെ കാട്ടാന ദേശീയപാതയുടെ ഭാഗത്തേക്ക് കുതിച്ചു. ഈ വിവരം ലഭിച്ചതോടെ സി.സി.എഫ്. ദീപയുടെ നേതൃത്വത്തില്‍ അഞ്ച് ഡി.എഫ്.ഒ.മാരും പുറത്തുണ്ടായിരുന്ന ദൗത്യസംഘവുമെല്ലാം ദേശീയപാതയില്‍ നിലയുറപ്പിച്ചു. പക്ഷേ, കാട്ടാന അവിടേക്കെത്താതെ പിന്നീട് വീണ്ടും വഴിമാറിപ്പോയി. എവിടേക്ക് നീങ്ങിയെന്നറിയാതെ പ്രതിസന്ധിയായി. 4.48-ന് അവസാന സിഗ്‌നല്‍ ലഭിക്കുമ്പോള്‍ ആന മണ്ണുണ്ടി കോളനിയുടെ മുകള്‍ഭാഗത്തെ വനത്തില്‍ എത്തിയിരുന്നു. നേരം വൈകിയാല്‍ ദുര്‍ഘടമാണെങ്കിലും വൈകീട്ട് ആറുമണിവരെ തുടരാന്‍ ദൗത്യസംഘത്തോട് ആവശ്യപ്പെട്ടു. പക്ഷേ, അവര്‍ക്ക് വിജയം കാണാതെ കാടിറങ്ങേണ്ടിവന്നു.

കര്‍ഷകനായ പയ്യമ്പള്ളി പടമല ചാലിഗദ്ദയിലെ പനച്ചിയില്‍ അജിയെ കാട്ടാന കൊന്നതില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് ചൊവ്വാഴ്ച ഹര്‍ത്താല്‍ ആചരിക്കും. ജില്ലയിലെ വന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം കാണുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, കാട്ടാനയെ ഉടന്‍ മയക്കുവെടിവെച്ച് ജനങ്ങളുടെ ഭീതിയകറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ല. വ്യാപാരസ്ഥാപനങ്ങളും ഓഫീസും അടച്ചിട്ട് ജനം ഹര്‍ത്താലുമായി സഹകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയന്‍ ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി എന്നിവര്‍ ആവശ്യപ്പെട്ടു.


Read Previous

സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിച്ചേക്കും: റിപ്പോർട്ട്; സ്ഥാനാർഥിത്വം ചർച്ച ചെയ്യുന്നതിനായി മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം ചേർന്നു.

Read Next

നിയമം ലംഘിച്ചത് 350 തവണ; 30,000 രൂപയുടെ സ്‌കൂട്ടറിന്, 3.2 ലക്ഷം പിഴ

Leave a Reply

Your email address will not be published. Required fields are marked *

Most Popular