വയനാട് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്താൻ സ്‌പെഷ്യൽ ടീം


വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ യുവാവിനെ ആക്രമിച്ച് കൊന്ന നരഭോജി കടുവയെ(Tiger) കണ്ടെത്താനായി വനം വകുപ്പ് 80 പേരടങ്ങിയ സ്‌പെഷ്യൽ ടീമിനെ നിയോഗിച്ചു. ഡോക്ടർ, ഷൂട്ടേഴ്‌സ്, പട്രോളിംഗ് ടീം എന്നിവർ ഉൾപ്പെടുന്നതാണ് ടീം. ലൈവ് ട്രാപ്പ് ക്യാമറ ഉൾപ്പെടെ 25 ക്യാമറകൾ, കൂടുകൾ, തോക്ക് എന്നിവയും ടീമിന്റെ ആവശ്യത്തിനായി അനുവദിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. വനം വകുപ്പ് പ്രദേശത്ത് സദാ ജാഗരൂകരായി പ്രവർത്തിക്കുകയാണെന്നും പ്രദേശവാസികൾ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

കടുവയ്ക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്. പരിശോധനയിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, കടുവ എങ്ങോട്ട് മാറിയെന്ന് ഉറപ്പിക്കാനായിട്ടില്ല. 22 ക്യാമറ ട്രാപ്പുകൾ പലയിടത്തായി സ്ഥാപിച്ച് കടുവയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. 20 അംഗ പ്രത്യേക ടീം ഉൾപ്പെടെ കാട്ടിലേക്ക് കയറി തിരച്ചിൽ നടത്തിയിരുന്നു. മാരമല, ഒമ്പതേക്കർ, ഗാന്ധിനഗർ മേഖലയിൽ ആണ് ഇന്നലെ തിരച്ചിൽ നടത്തിയത്. നാട്ടുകാരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ വനംവകുപ്പ് അറിയിപ്പ് നൽകിയിരുന്നു.

പ്രജീഷ് എന്ന യുവ ക്ഷീരകർഷകനെയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പശുവിന് പുല്ലരിയാൻ പോയതായിരുന്ന പ്രജീഷിനെ വൈകുന്നേര മായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹ ഭാഗങ്ങൾ പലയിടത്തായാണ് കണ്ടെത്തിയത്. കടുവയെ തിരിച്ചറിയാനും ഏത് സ്ഥലത്താണ് കടുവയുടെ സാന്നിധ്യമുള്ളതെന്നും കണ്ടെത്തുന്നതിനുമായി 11 ക്യാമറകളാണ് പലയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ഇതിലെ ദൃശ്യങ്ങളും കാൽപ്പാടുകളും അടിസ്ഥാനമാക്കി തിരച്ചിൽ നടത്താനാണ് ശ്രമം. കടുവയെ പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടാനാണ് നിർദ്ദേശം.

അതേസമയം നരഭോജി കടുവയെ വെടിവെക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവൻ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന് ചോദിച്ചുകൊണ്ടാണ് ഹൈക്കോടതി ഹ‍ർജി തളളിയത്. പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തിൽ ഹർജി സമ‍ർപ്പിച്ചതെന്ന് ചോദിച്ച കോടതി ഹർജിക്കാരന് 25,000 പിഴയും ചുമത്തി. മാ‍ർഗരേഖ പാലിക്കാതെ യാണ് വെടിവെക്കാൻ ഉത്തരവിട്ടതെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹർജി സമർപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സുൽത്താൻ ബത്തേരി വാകേരിയിൽ പ്രജീഷ് എന്ന യുവാവിനെ കടുവ കടിച്ചു കൊന്നത്.


Read Previous

സുരക്ഷാ വീഴ്ചയില്‍ പ്രധാനമന്ത്രിക്ക് കടുത്ത അമര്‍ഷം; ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം; അമിത് ഷാ വിശദീകരണം നല്‍കണമെന്ന ആവശ്യം തള്ളി സ്പീക്കര്‍

Read Next

സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകും’: ശമ്പളത്തോടുകൂടിയ ആർത്തവ അവധിയ്ക്കെതിരെ സ്മൃതി ഇറാനി

Leave a Reply

Your email address will not be published. Required fields are marked *

Most Popular