ചെന്നൈ : രാസവസ്‌തുക്കൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 12-ാം ക്ലാസ് വിദ്യാർഥിയ്‌ക്ക് ദാരുണാന്ത്യം. കൊളത്തൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. അക്കാദമിക പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പരീക്ഷണം നടത്തുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു.
വിദ്യാർഥി നടത്തിയ പരീക്ഷണം പരാജയപ്പെടുകയും രാസവസ്‌തുക്കൾ പൊട്ടിത്തെറിച്ച് മുറിയിൽ വീഴാൻ ഇടയായെന്നുമാണ് പൊലീസ് പറയുന്നത്. സ്‌ഫോടനത്തിൽ ആസ്‌ബറ്റോസ് ഷീറ്റുകളും ഭിത്തികളും തെറിച്ചു വീണ് വിദ്യാർഥി സംഭവസ്ഥലത്തു വച്ച് തന്നെ മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷിച്ച് വരികയാണ്.
ഫോറൻസിക് വിദഗ്‌ധർ മരിച്ച വിദ്യാർഥി ഉപയോഗിച്ച രാസവസ്‌തുക്കൾ പരിശോധിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തില്‍ സിആർപിസി സെക്ഷൻ 174 പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഈ ദാരുണ സംഭവം, രാസവസ്‌തുക്കൾ അതീവ ശ്രദ്ധയോടെയും വിദഗ്‌ധ മേൽനോട്ടത്തിലും കൈകാര്യം ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തിൻ്റെ ഓർമ്മപ്പെടുത്തുന്നുവെന്നും അധികൃതർ പറഞ്ഞു.