യുഎഇ എല്ലാം സാധ്യമെന്ന് തെളിയിച്ച രാജ്യമെന്ന് സുനിത വില്യംസ്; ബഹിരാകാശ വാസം ദുഷ്‌കരമെന്ന് ഹസ്സ അൽ മൻസൂരി


ഷാർജ: എല്ലാം സാധ്യമെന്ന് തെളിയിച്ച രാജ്യമാണ് യുഎഇയെന്നും പല മേഖലകളിലും, വിശേഷിച്ച് ബഹിരാകാശ രംഗത്ത് ഈ രാഷ്ട്രം അതുല്യമായ ഉയരങ്ങളാണ് നേടിയെടുത്തതെന്നും അമേരിക്കൻ ബഹിരാകാശ യാത്രികയും യുഎസ് നേവി ഓഫീസറുമായ സുനിത വില്യംസ്. നാൽപത്തി രണ്ടാം ഷാർജ രാജ്യാന്തര പുസ്തക മേളയിലെ ബാൾ റൂമിൽ യുഎഇ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂരി യോടൊപ്പം വിശിഷ്ടാതിഥിയായി പങ്കെടുത്ത് സദസ്സുമായി സംവദിക്കുകയായിരുന്നു അവർ.

”യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ എത്താനായതിൽ വളരെയേറെ സന്തോഷിക്കുന്നു. അതിൽ അഭിമാനം തോന്നുന്നു. എന്റെ സുഹൃത്ത് ഹസ്സയുമായി ചേരാനായ സന്ദർഭ ത്തെ അങ്ങേയറ്റം വിലമതിക്കുന്നു. അനേകം കുട്ടികളെ പ്രത്യേകമായി ഈ സദസ്സിൽ കാണാനാകുന്നത് എന്റെ ആഹ്‌ളാദം ഇരട്ടിപ്പിക്കുന്നു” -സുനിത ഇങ്ങനെ പറഞ്ഞു കൊണ്ടാണ് തന്റെ സംസാരം ആരംഭിച്ചത്.

നാസയിൽ നിർവഹിച്ച ദൗത്യമെന്തെന്ന് പറയാനാണ് ഇപ്പോൾ താനും ഹസ്സയും ഇവിടെയുള്ളതെന്ന് പറഞ്ഞ അവർ, നാസയ്ക്ക് പല രാജ്യാന്തര പങ്കാളികളുമുണ്ടെന്നും ഈയിടെ യുഎഇയും അതിൽ ചേർന്നുവെന്നും ബഹിരാകാശ യാത്രയിൽ താൽപര്യമുള്ളവരെ നാസ അവിടെ എത്തിക്കുന്നുവെന്നും വിശദീകരിച്ചു. ”മനുഷ്യ സമൂഹത്തിനായി ഞങ്ങൾക്ക് വലിയ പ്‌ളാനുകളുണ്ട്. ഭൂമിയിൽ ജീവിക്കുക എന്നതിനതിപ്പുറം, അതിന്റെ ഏറ്റവുമടുത്തുള്ള ഇടങ്ങളിലേക്ക് കൂടി എത്താൻ ശ്രമിക്കുക എന്നതാണ് ആ പ്‌ളാനുകളിൽ ചിലത്.

അതു പോലെ തന്നെയാണ് ചൊവ്വാ ദൗത്യവും. എന്നാൽ, അതൽപം പ്രയാസം പിടിച്ച കാര്യമാണ്. ബഹിരാകാശ യാത്രയ്ക്ക് സ്‌പേസ് ക്രാഫ്റ്റുകൾ ഉപയോഗിക്കുന്നു. നാസയുടെ ഇന്റർനാഷണൽ സ്‌പേസ് സ്‌റ്റേഷൻ റഷ്യൻ പങ്കാളികളുമായി ചേർന്ന് നിർമിച്ചതാണ്. അവിടേയ്ക്ക് സ്‌പേസ് ഷട്ടിൽ പ്രോഗ്രാമുകൾ നടക്കുന്നു. കാനഡ, ജപ്പാൻ രാജ്യങ്ങളുമായും യൂറോപ്പുമായും ചേർന്ന് ഞങ്ങൾ പ്രവർത്തിക്കുന്നു. ഹസ്സയെ പോലുള്ളവരെ ഐഎസ്എസിൽ ചേരാൻ ഞങ്ങൾ ക്ഷണിക്കുന്നു” -സുനിത പറഞ്ഞു.

ഭൂമി, ചൊവ്വ, ചന്ദ്രൻ എന്നിവയുടെ ഡയഗ്രം സ്‌ക്രീനിൽ പ്രദർശിച്ചു കൊണ്ടായിരുന്നു സുനിതയുടെ പ്രാരംഭ സംഭാഷണം. ഭൂമിയ്ക്ക് പുറമെ, നാം ചന്ദ്രനിലേയ്ക്കും ചൊവ്വയി ലേക്കും കൂടി ധാരാളമായി സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട അവർ, ചൊവ്വാ യാത്ര കൂടുതൽ കാര്യങ്ങളെ ലോകത്തിന് മനസ്സിലാക്കാൻ ഉപകരിക്കുമെന്നും പ്രത്യാശിച്ചു. ഏതാനും സ്‌പേസ് ക്രാഫ്റ്റുകളിലൂടെയാണ് നാമത് നിർവഹിക്കുകയെന്ന് വെളിപ്പെടുത്തിയ സുനിത, അതിലൊന്നാണ് ബോയിംഗ് സ്റ്റാർ ലൈനറെന്നും, മറ്റൊന്ന് സ്‌പേസ് എക്‌സ് ഡ്രാഗൺ ആണെന്നും പറഞ്ഞു. യുഎഇയുടെ സ്‌പേസ് ക്രാഫ്റ്റുമുണ്ട്.

ബോയിംഗ് സ്റ്റാർ ലൈനറിൽ ആളുകൾ അടുത്ത വർഷാദ്യം സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ മിഷനിൽ അംഗമാവാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവതിയാണ്. ചന്ദ്രന്റെയടുത്തായി സ്‌പേസ് സ്‌റ്റേഷൻ നിർമിക്കാൻ നാസയ്ക്ക് പദ്ധതിയുണ്ട്. അങ്ങനെ, ചന്ദ്രനിലേയ്ക്കും കൂടുതൽ പറക്കലുകൾ നടത്താനാകും. ഡ്രാഗൺ ടെസ്റ്റിംഗിന് തയാറാണ്. പാരച്യൂട്ടിന്റെ അവസാന ടെസ്റ്റ് ജനുവരിയിൽ നടക്കും. 2024 ഏപ്രിലിലാണ് അതിന് സമയം കണ്ടിരിക്കുന്നത്.

നിരവധി രാജ്യങ്ങളും വാണിജ്യ കമ്പനികളും സ്‌പേസിൽ പോകാൻ താൽപര്യമറിയിച്ചി ട്ടുണ്ടെന്ന് പറഞ്ഞ സുനിത, നാസയിലേക്ക് താൻ എത്തിയതെങ്ങനെയെന്നും മറ്റുമുള്ള കാര്യങ്ങൾ വിശദീകരിച്ചു. തന്റെ നാസ ഔദ്യോഗിക കാലയളവിനെ ഭർത്താവും കുടുംബവും വളരെയധികം പ്രോൽസാഹിപ്പിച്ചുവെന്നും താൻ ഇന്നീ നിലയിലെത്താൻ കാരണം മാതാപിതാക്കളാണെന്നും തന്റെ പിതാവ് ദീപക് പാണ്ഡ്യ ജീനിയസായിരുന്നു വെന്നും സുനിത പറഞ്ഞു.

പത്തോ പതിനഞ്ചോ വർഷത്തിനകം മനുഷ്യർക്ക് ചന്ദ്രനിൽ ജീവിക്കാനാകുന്ന കാലം വരുമെന്ന് അവർ പറഞ്ഞു. കാരണം, സാങ്കേതിക വിദ്യ അത്രയേറെ വികസിച്ചിരി ക്കുന്നു. കഴിഞ്ഞ 3 ദശകത്തിനുള്ളിൽ ബഹിരാകാശ രംഗത്ത് വമ്പിച്ച കുതിച്ചു ചാട്ടമാണുണ്ടായിട്ടുള്ളത്. 20 വർഷം മുൻപ് താൻ നാസയിലെത്തുമ്പോൾ ഇത്രയും കാര്യങ്ങൾ തനിക്ക് ചെയ്യാനാകുമോയെന്ന് സംശയമുണ്ടായിരുന്നു. പക്ഷേ, അതൊരു വലിയ വിജയമായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയാനാകുന്നു.

103 ബില്യൺ ഡോളർ ചെലവഴിച്ചാണ് ബഹിരാകാശ യാത്രകൾ നടത്തുന്നത്. എന്തിനാണ് ഇത്രയധികം പണം ചെലവഴിക്കുന്നതെന്ന് അവതാരക ചോദിച്ചപ്പോൾ, പല രീതികളിൽ മനുഷ്യ വികസനത്തെ സഹായിക്കുന്നതാണീ ബഹിരാകാശ യാത്രക ളെന്നും അതിൽ ചെലവഴിക്കുന്ന പണത്തിന്റെ അളവ് പ്രധാനമല്ലെന്നും അവർ മറുപടി പറഞ്ഞു. ബഹിരാകാശ സഞ്ചാരികളാവാൻ ആഗ്രഹിക്കുന്ന പുതിയ തലമുറയോട് എന്താണ് പറയാനാഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ, ‘എവ്‌രിതിംങ് ഈസ് പോസ്സിബ്ൾ’ എന്നായിരുന്നു പ്രതികരണം.

അതോടൊപ്പം തന്നെ, റിസർച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അവർ വ്യക്ത മാക്കി. എവിടെയെങ്കിലും കാലുറപ്പിച്ചു നിർത്തിയാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ശരിയായ ഗവേഷണം ആവശ്യമാണ്. അങ്ങനെ ഗവേഷണം ചെയ്യുന്ന യാളുകളെ സംബന്ധിച്ചിടത്തോളം ഒന്നും അസാധ്യമല്ലെന്നും അവർ ആവർത്തിച്ചു വ്യക്തമാക്കി.

ഇതേ ചോദ്യത്തിന് യുഎഇ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂരി ‘ഗോസ് എറൗണ്ട്, കംസ് എറൗണ്ട്’ എന്നാണ് മറുപടി നൽകിയത്. ഇഷ്ടപ്പെട്ട പുസ്തകം ഏതാണെന്ന ചോദ്യത്തിന് സുനിത നൽകിയ മറുപടി, ‘ലൈഫ് ഓഫ് പൈ’ എന്നായിരുന്നു. അത് മഹത്തായ കൃതിയാണെന്ന് പറഞ്ഞ അവർ, താനൊരു മൃഗ സ്‌നേഹിയാണെന്നും ഇഷ്ടപ്പെട്ട സിനിമകളിലൊന്ന് ‘അപ്പോളോ 8’ ആണെന്നും കൂട്ടിച്ചേർത്തു.

അന്യഗ്രഹ ജീവികളെന്നത് യഥാർത്ഥത്തിൽ ഉള്ളതു തന്നെയാണോയെന്ന സദസ്സിൽ നിന്നുള്ള ചോദ്യത്തിന്, അനേകം നക്ഷത്രങ്ങളിലൊന്നാണ് സൂര്യനെന്നും സൂര്യനെ കേന്ദ്രമാക്കി രൂപം കൊണ്ട ഭൂമി എന്നൊരു സംവിധാനത്തിനകത്ത് നമുക്കിങ്ങനെ ജീവിക്കാനാകുമെങ്കിൽ, മറ്റനേകം സംവിധാനങ്ങളുള്ളതിനാൽ അവയെ കേന്ദ്രീകരിച്ച് രാസിക രൂപങ്ങളുണ്ടാവാമെന്നും, അവിടങ്ങളിൽ ജീവികളുണ്ടെന്ന് തന്നെയാണ് തന്റെ ശക്തമായ അഭിപ്രായമെന്നും സുനിത വ്യക്തമാക്കി.

ബഹിരാകാശ വാസം എളുപ്പമല്ലെന്നും, ഗുരുത്വാകർഷണ ബലം ഇല്ലാത്തതിനാൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമാണെന്നും മൻസൂരി പറഞ്ഞു. കടുത്ത മർദം താഴെ നിന്നുണ്ടാകുന്നതിനാൽ ആദ്യമൊക്കെ ഇരിക്കുന്നത് പോലും വേദനാജ നകവും അത്യന്തം പ്രയാസകരവുമായിരുന്നുവെന്നും പിന്നീടതിനോട് പൊരുത്ത പ്പെടുകയായിരുന്നുവെന്നും മൻസൂരി തന്റെ അനുഭവം വിവരിച്ചു. സ്‌പേസിലെ സാധാരണ ജീവിതം ആദ്യ സമയത്ത് അത്യന്തം ദുഷ്‌കരമെന്ന് സുനിതയും പറഞ്ഞു. ശരീരത്തിന്റെ ഓരോ ഭാഗത്തെയും അത് ബാധിക്കും. ദൗത്യം കഴിഞ്ഞ് ഭൂമിയിൽ തിരിച്ചിറങ്ങുന്ന ആദ്യ സമയത്തും ബുദ്ധിമുട്ടുകളുണ്ടാകും. നടക്കുമ്പോൾ വീഴുമെന്ന തോന്നലുണ്ടാകുമെന്നും സുനിത പറഞ്ഞു.

ഷാർജ തന്നെ വിസ്മയിപ്പിക്കുന്നുവെന്ന് പറഞ്ഞ സുനിത, യുഎഇ തനിക്കേറെ ഇഷ്ടമുള്ള രാജ്യമാണെന്നും ശാസ്ത്ര കാര്യങ്ങളിൽ ഈ രാജ്യം നടത്തുന്ന മുന്നേറ്റത്തിൽ ഭരണാധികാരികളെ അനുമോദിക്കുന്നുവെന്നും പറഞ്ഞു. അനേകം കുരുന്നുകളാണ് ചോദ്യങ്ങളുമായി സദസ്സിൽ നിന്നെഴുന്നേറ്റത്. സുനിതയും ഹസ്സയുമായി സംവദിക്കാൻ സദസ് അത്യധികം താൽപര്യപ്പെട്ടത് പ്രത്യേകം എടുത്തു പറയേണ്ടതായിരുന്നു.

ഒരു അസ്ട്രനോട്ട് ആവലാണ് തന്റെ സ്വപ്നമെന്നും സുനിതയും ഹസ്സയുമെന്ന രണ്ടു മഹാ വ്യക്ത്വങ്ങളുടെ നേട്ടങ്ങളെ താൻ അങ്ങേയറ്റം അഭിമാനപൂർവം കാണുന്നു വെന്നും ഒരു പെൺകുട്ടി നിറകൺചിരിയോടെ അറിയിച്ചത് ഹർഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. ബഹിരാകാശത്ത് നമസ്‌കരിക്കാനാകുമോയെന്ന മറ്റൊരു കുരുന്നിന്റെ ചോദ്യത്തിന് ഹസ്സ പ്രായോഗിക അനുഭവങ്ങളെ മുൻനിർത്തി മറുപടി പറഞ്ഞു. ഐഎസ്എസ് എത്ര അകലെയാണെന്ന വിദ്യയെന്ന പെൺകുട്ടിയുടെ ചോദ്യത്തിന് നമുക്ക് 400 കിലോമീറ്റർ ഉയരത്തിൽ എന്ന് സുനിത വില്യംസ് മറുപടി നൽകി.

വികാരനിർഭരമായാണ് സദസ് സംവാദത്തിന് സാക്ഷ്യം വഹിച്ചത്. നിശ്ചയിച്ചതിലു മധികം സമയമെടുത്ത പരിപാടി അത്യധികം പ്രയോജനകരമായിരുന്നു. ഏറ്റവുമധികം ബഹിരാകാശ യാത്ര നടത്തിയ മുൻ റെക്കോർഡ് ഉടമയാണ് 58 വയസുള്ള സുനിത ലിൻ വില്യംസ്. അമേരിക്കയിൽ സുനി എന്നും സ്‌ളോവേനിയയിൽ സോങ്ക എന്നും വിളിപ്പേരുള്ള സുനിതയെ എക്‌സ്‌പെഡിഷൻ 14, എക്‌സ്‌പെഡിഷൻ 15 എന്നിവയിലെ അംഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തി(ഐഎസ്എസ്)ൽ നിയമിച്ചു. 2012ൽ അവർ എക്‌സ്‌പെഡിഷൻ 32ൽ ഫ്‌ളൈറ്റ് എഞ്ചിനീയറായും പിന്നീട് എക്‌സ്‌ പെഡിഷൻ 33ന്റെ കമാൻഡറായും സേവനമനുഷ്ഠിച്ചു.

ഏറ്റവും കൂടുതൽ കാലം (322 ദിവസം) ബഹിരാകാശത്ത് കഴിഞ്ഞ ബഹിരാകാശ സഞ്ചാരികളിൽ ഒരാൾ കൂടിയാണ് സുനിതാ വില്യംസ്. മസാച്യുസെറ്റ്‌സിലെ നീധാം സ്വദേശിയായ സുനിത ഒഹായോയിലെ യൂക്‌ളിഡിൽ ഇന്ത്യക്കാരനായ അമേരിക്കൻ ന്യൂറോ അനാട്ടമിസ്റ്റ് ദീപക് പാണ്ഡ്യയുടെയും മസാച്യുസെറ്റ്‌സിലെ ഫാൽമൗത്തിൽ താമസിക്കുന്ന സ്‌ളോവേനിയൻ-അമേരിക്കക്കാരിയായ ഉർസുലിൻ ബോണി (സലോകർ) പാണ്ഡ്യയുടെയും മൂന്ന് മക്കളിൽ ഇളയവളായി ജനിച്ചു. സഹോദരൻ ജെയ് തോമസ്. സഹോദരി ദിന അന്നാദ്.

സുനിതയുടെ പിതൃകുടുംബം ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ജുലാസനിൽ നിന്നുള്ളതാണ്. മാതൃകുടുംബം സ്‌ളേവനിയയിൽ നിന്നും. സുനിത തന്റെ ഇന്ത്യൻ, സ്‌ളോവേനിയൻ പൈതൃകത്തെ ആഘോഷിക്കുന്നതിനായി സ്‌ളോവേനിയൻ പതാകയും സമൂസയും കാർണിയോലൻ സോസേജും ബഹിരാകാശത്തേക്ക് കൊണ്ടുപോയിരുന്നു.

ഭർത്താവ് ടെക്‌സസിലെ ഫെഡറൽ പൊലീസ് ഓഫീസർ മൈക്കിൾ ജെ.വില്യംസ്. 1983ൽ നീധാം ഹൈസ്‌കൂളിൽ നിന്ന് സുനിത വില്യംസ് ബിരുദം നേടി. 1987ൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവൽ അക്കാദമിയിൽ നിന്ന് ഫിസിക്കൽ സയൻസിൽ ബിരുദവും 1995ൽ ഫ്‌ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എഞ്ചിനീയറിംഗ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടി.

2007 സെപ്തംബറിൽ ഗുജറാത്തിലെ സബർമതി ആശ്രമവും തന്റെ പൂർവിക ഗ്രാമമായ ജുലാസനും അവർ സന്ദർശിച്ചു. വേൾഡ് ഗുജറാത്തി സൊസൈറ്റിയുടെ സർദാർ വല്ലഭായ് പട്ടേൽ വിശ്വപ്രതിഭ പുരസ്‌കാരം അവർ സ്വീകരിച്ചു. ഈ പുരസ്‌കാരം ലഭിച്ച ഇന്ത്യൻ പൗരത്വമില്ലാത്ത ആദ്യ ഇന്ത്യൻ വംശജ കൂടിയാണ് സുനിത വില്യംസ്. 2007 ഒക്ടോബർ 4ന് അമേരിക്കൻ എംബസി സ്‌കൂളിൽ പ്രഭാഷണം നടത്തിയ സുനിത അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ സന്ദർശിച്ചിരുന്നു.


Read Previous

കോഴിക്കോട് ലോഡ്ജില്‍ സ്വയം വെടിയുതിര്‍ത്ത യുവാവ് മരിച്ചു

Read Next

ആർ എസ് സി ഗ്ലോബൽ ബുക്ടെസ്റ്റ്; വിജയികളെ പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular