ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകൻ | പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി തുടക്കം| റാംജിറാവു സ്പീക്കിങ് | ഇന്‍ ഹരിഹര്‍ നഗര്‍| ഗോഡ്ഫാദര്‍| വിയറ്റ്‌നാം കോളനി| കാബൂളിവാല|സിദ്ധീഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്നത് ചിരി വസന്തം


മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകൻ… സിദ്ദിഖിന്റെ വിയോഗം മലയാള സിനിമയ്ക്ക് എന്നും നികത്താനാകാത്ത നഷ്ടം തന്നെയാണ്.. 1954 ഓഗസ്റ്റ് 1 ന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖിന്റെ ജനനം. സെന്റ് പോൾസ് കോളേജിൽ നിന്ന് ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കി. പഠനത്തേക്കാളേറെ കലയോടായിരുന്നു സിദ്ദിഖിന് താൽപര്യം. തുടർന്ന് കൊച്ചിൻ കലാഭവൻ ട്രൂപ്പിലൂടെ വിനോദരംഗത്ത് എത്തി. കലാഭവനിൽ അദ്ദേഹം എഴുതിയ സ്‌കിറ്റുകൾ വളരെ ശ്രദ്ധേയമായിരുന്നു. മിമിക്രിയും സ്‌കിറ്റുമായി വേദികളിൽ തിളങ്ങിയിരുന്ന കാലത്താണ് സിനിമയിലേക്കുള്ള പ്രവേശനവും. ഫാസിലിന്റെ സിനിമകളിൽ സഹസംവിധായകനായി സിദ്ദിഖും ലാലും ഏറെക്കാലം പ്രവർത്തിച്ചു.

1986 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചു. മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് കോംബോയ്ക്ക് അവിടെ തുടക്കമാവുകയായി രുന്നു. മോഹൻലാൽ-ശ്രീനിവാസൻ ടീം വേഷമിട്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആയിരുന്നു അടുത്ത ചിത്രം. നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ്-ലാലിന്റേതായിരുന്നു. പിന്നീട് കമലിനൊപ്പം കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിൽ അസോസിയേറ്റ് സംവിധായകരായി.

1989 ൽ പുറത്തിറങ്ങിയ റാംജിറാവും സ്പീക്കിങ് ആയിരുന്നു സിദ്ദിഖ്-ലാൽ ജോഡിയുടെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഇവരുടേത് തന്നെയായിരുന്നു. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മലയാളത്തില്‍ ലഭിച്ചത്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷ കർക്ക് മുൻപിൽ എത്തി. ആദ്യ ചിത്രം തന്നെ ഇവരുടെതായി തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയ ചിത്രങ്ങളാണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ കൂടുതലായും പുറത്തിറങ്ങിയത്.

റാംജിറാവു സ്പീക്കിംഗിന് പിന്നാലെ ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സിനിമകളെല്ലാം ഈ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും മികച്ച സിനിമകളാണ്.. ഇതില്‍ 1991ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദറാണ് തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയ സിനിമ. മികച്ച പ്രതികരണത്തോടൊപ്പം കൂടുതല്‍ കാലം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ കൂടിയായിരുന്നു ഗോഡ്ഫാദര്‍. എന്‍എന്‍ പിളള, തിലകന്‍, മുകേഷ്, ഇന്നസെന്റ്, ഭീമന്‍ രഘു, സിദ്ധിഖ്, ജനാര്‍ദ്ധനന്‍, ശങ്കരാടി, കനിക, ഫിലോമിന തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി തന്നെയായിരുന്നു സിദ്ദിഖ് ലാല്‍ ടീം ഗോഡ് ഫാദറും അണിയിച്ചൊരുക്കിയത്. ചിത്രത്തിലെ പാട്ടുകളെല്ലാം ഒരുകാലത്ത് തരംഗമായി മാറി.

മാന്നാർ മത്തായിയ്ക്ക് ശേഷം സിദ്ദിഖ്- ലാൽ കൂട്ടുകെട്ട് വേർപിരിഞ്ഞു. ഇരുവരുടെയും സിനിമകളുടെ വൻ വിജയത്തിന് പിന്നിലെ കാരണവും ഒരിക്കൽ സിദ്ദിഖ് തുറന്നുപറഞ്ഞിരുന്നു. ഈഗോ ഇല്ലാതെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് അത്. സംവിധാനത്തിന് പുറമെ സിനിമയ്ക്കായി കഥ, തിരക്കഥ എന്നിവ എഴുതിയും സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് ഒരുകാലത്ത് സജീവമായിരുന്നു. ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ദിഖ് പിന്നീട് സ്വതന്ത്ര സംവിധായകനായത്. മമ്മൂട്ടി നായകനായ ഈ ചിത്രം വൻവിജയമായി. പിന്നീട് ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഫ്രണ്ടസ് എന്ന ചിത്രവും ബോക്‌സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ചു. അന്യഭാഷകളിലും വലിയ ചർച്ചയായ ഫ്രണ്ട്‌സ് 2001 ൽ തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. മമ്മൂട്ടിയെ നായകനാക്കി 2003 ൽ സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലർ എന്ന ചിത്രവും ഗംഭീര വിജയം നേടി. അതിന് ശേഷം എങ്കൾ അണ്ണാ, സാധു മിരണ്ടാ തുടങ്ങി തമിഴിൽ രണ്ട് ചിത്രങ്ങൾ ഒരുക്കി.

സിദ്ദിഖിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് 2010 ൽ പുറത്തിറങ്ങിയ ബോഡിഗാർഡ്. ദിലീപ്, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തിൽ വൻ ഹിറ്റായതോടെ തമിഴിൽ 2011 ൽ കാവലൻ എന്ന പേരിൽ റീമേക്ക് ചെയ്തു. അതേ വർഷം തന്നെ ചിത്രം ഹിന്ദിയിലും റീമേക്ക് ചെയ്തു. സൽമാൻ ഖാനും കരീന കപൂറുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്ര ങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലുമെല്ലാം ചിത്രം ബ്ലോക് ബസ്റ്ററായി. ഹിന്ദിയിലും തമിഴിലും ഈ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ചതും സിദ്ദിഖായിരുന്നു.

ലേഡീസ് ആന്റ് ജന്റിൽ മാൻ, കിം​ഗ് ലയർ, ഫുക്രി, ഭാസ്‌കർ ദ റാസ്‌കൽ (തമിഴ്) തുടങ്ങിയവയാണ് പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങൾ. 2020 ൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദർ ആയിരുന്നു അവസാന ചിത്രം. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, പൂവിന് പുതിയ പൂന്തെന്നൽ, വർഷം 16, മാനത്തെ കൊട്ടാരം, സിനിമാ കമ്പനി, മാസ്റ്റർ പീസ്, ഇന്നലെ വരെ തുടങ്ങി ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങളിൽ സിദ്ദിഖ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .

സജിതയാണ് ഭാര്യ. സുമയ്യ, സാറാ, സുകൂൻ എന്നിവർ മക്കളാണ്.


Read Previous

അപ്പ മരിച്ചിട്ട് 22 ദിവസം കഴിഞ്ഞതേയുള്ളു, എന്നാലും പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം നിറവേറ്റും’; ആദ്യ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍

Read Next

ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം വരുന്നു; ലക്ഷ്യം ഗുജറാത്ത് മുതല്‍ മേഘാലയ വരെ| യാത്ര ആരംഭിക്കാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചുവെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വം

Leave a Reply

Your email address will not be published. Required fields are marked *

Most Popular