നഷ്ടപ്പെട്ട മകന്റെ കൈകളില്‍ ഫുട്‌ബോള്‍ സമ്മാനിച്ച് അച്ഛന്‍, ചേര്‍ത്ത് പിടിച്ച് അമ്മയും സഹോദരനും, വികാര നിര്‍ഭര നിമിഷങ്ങള്‍, കണ്ടുനിന്ന സ്പീക്കറും വികാരാധീനരായി.


കൊച്ചി: വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മകന്റെ കൈകളില്‍ അവന് പ്രിയപ്പെട്ട ഫുട്‌ബോള്‍ വെച്ചുകൊടുത്തത് അച്ഛന്‍ ബിനേഷ്, കൈകള്‍ ചേര്‍ത്ത് പിടിച്ചു അമ്മ രജനിയും സഹോദരന്‍ യശ്വന്തും . കൊച്ചി അമൃത ആശുപത്രിയില്‍ ഇന്നലെ വികാര നിര്‍ഭര നിമിഷങ്ങളായിരുന്നു നടന്നത്.

വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സാരംഗിന്റെ കൈകള്‍ മരണാനന്തര അവയവ ദാനത്തിലൂടെ സ്വീകരിച്ച പറവൂര്‍ ഗോതുരുത്ത് സ്വദേശി ഷിഫിനെ ആദ്യമായി കാണാനെത്തിയതായിരുന്നു സാംരംഗിന്റെ കുടുംബം.

ദാനമായി കിട്ടിയ സാരംഗിന്റെ കൈകള്‍ കൂപ്പിയാണു ഷിഫിന്‍ കുടുംബത്തിന് നന്ദി പറഞ്ഞത്. അമൃത ആശുപത്രിയില്‍ നടന്ന സംഗമത്തില്‍ ഷിഫിന്‍ സാരംഗിന്റെ പിറന്നാള്‍ കേക്ക് മുറിച്ച് സാരംഗിന്റെ മാതാപിതാക്കള്‍ക്കു നല്‍കി. തനിക്കു പുതു ജീവിതം സമ്മാനിച്ച സാരംഗിന്റെ ചിത്രം പിടിച്ചു നില്‍ക്കുന്ന ഒരു ചിത്രമാണു ഷിഫിന്‍ സമ്മാനമായി നല്‍കിയത്. ഇത് കണ്ട് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉള്‍പ്പെടെയുള്ളവരും വികാരാധീനരായി.

കഴിഞ്ഞ മേയ് 17ന് ആണ് ബി ആര്‍ സാരംഗ് വാഹനാപകടത്തില്‍ മരിച്ചത്. സാരംഗിന്റെ അവയവങ്ങള്‍ 6 പേര്‍ക്കാണു പുതുജീവിതം നല്‍കിയത്. കൊച്ചി അമൃത ആശുപത്രിയില്‍ ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള 60 അംഗ സംഘമാണു സാരംഗിന്റെ കൈകള്‍ ഷിഫിന്റെ ശരീരത്തില്‍ തുന്നിച്ചേര്‍ത്തത്. പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് ജീവനക്കാരനായ ഷിഫിന് 2020 ഫെബ്രുവരിയില്‍ കമ്പനിയിലുണ്ടായ അപകടത്തില്‍ കൈകള്‍ നഷ്ടമായിരുന്നു.


Read Previous

ജയ അരി 29 രൂപ; മട്ടയും കുറവയും 30; കെ റൈസ് വിതരണം 12 മുതല്‍, റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ല; മസ്റ്ററിങ് നിര്‍ത്തിവെച്ചതായി ഭക്ഷ്യമന്ത്രി

Read Next

സ്ഥാനാർത്ഥി നിർണയത്തിനൊന്നും കാത്തില്ല; കണ്ണൂരിൽ സുധാകരന് വേണ്ടി പ്രചാരണം തുടങ്ങി അണികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular