മകൾക്ക് നീതി ലഭിച്ച് ദിവസങ്ങൾക്ക് ശേഷം ആ അച്ഛൻ യാത്രയായി


മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലയാളികൾ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, പിതാവ് എം കെ വിശ്വനാഥൻ (82) യാത്രയായി. നീതിതേടിയുള്ള നെട്ടോട്ടത്തിനൊടുവിൽ മകളുടെ കൊലയാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്ത ശേഷമാണ് ആ അച്ഛൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് വിശ്വനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിനഞ്ച് വർഷമായി നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് മകളുടെ കൊലയാളി കൾക്ക് ശിക്ഷ ലഭിച്ചത്.

തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) നിന്നാണ് അദ്ദേഹം ശിക്ഷാവിധി കണ്ടത്. അദ്ദേഹത്തിന് ക്ഷീണമുണ്ടെന്നും എന്നാൽ ശിക്ഷാവിധി കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും കുടുംബം കോടതിയെ അറിയിച്ചിരുന്നു. കൊലപാതക ത്തിന് 15 വർഷത്തിന് ശേഷമാണ് ശിക്ഷാവിധി വന്നത്. രവി കപൂർ, അമിത് ശുക്ല, അജയ് കുമാർ, ബൽജീത് മാലിക് എന്നിവരെയാണ് ഡൽഹി സാകേത് സെഷൻസ് കോടതി ശിക്ഷിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമായി കാണാനാകില്ലെന്നും അതിനാൽ വധശിക്ഷ നൽകാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യാ ടുഡേ ഗ്രൂപ്പിലെ പത്രപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥൻ 2008 സെപ്തംബർ 30ന് പുലർച്ചെ തെക്കൻ ഡൽഹിയിലെ നെൽസൺ മണ്ടേല മാർഗിൽ വെച്ചാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ വെടിയേറ്റ് മരിക്കുകയായിരുന്നു.

ഒക്ടോബർ 18ന്, കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആദ്യ നാല് പ്രതികൾക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരുന്നത്. ശിക്ഷ വിധിക്കും മുമ്പ് പ്രതികളുടെ പശ്ചാത്തലവും ജയിലിലെ പെരുമാറ്റവും ഉൾപ്പെടെ വ്യക്തമാക്കുന്ന പ്രീ സെന്റൻസ് റിപ്പോർട്ട് (പിഎസ്ആർ) സമർപ്പിക്കാനും കോടതി നിർദേശം നൽകിയിരുന്നു

മരണത്തിന് കാരണമായ സംഘടിത കുറ്റകൃത്യം നടത്തിയതിന് മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (എംസിഒസിഎ) വകുപ്പുകൾ പ്രകാരം കുറ്റവാളികൾ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയത്. ഈ വകുപ്പുകളിൽ പരമാവധി ശിക്ഷയായി വധശിക്ഷ ലഭിക്കുമായിരുന്നു. അഞ്ചാമനായ അജയ് സേത്തിയെ സെക്ഷൻ 411 (മോഷ്ടിച്ച സ്വത്ത് സ്വീകരിക്കുക), സംഘടിത കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതിനും സഹായിക്കുന്നതിനും ബോധപൂർവം സഹായിക്കുന്നതിനും സംഘടിത കുറ്റകൃത്യങ്ങളുടെ വരുമാനം കൈപ്പറ്റുന്നതിനും ഗൂഢാലോചന നടത്തിയതിനും MCOCA വകുപ്പുകൾ പ്രകാരവും കോടതി ശിക്ഷിച്ചു.

യുവതിയുടെ കാറിനെ പിന്തുടരുന്നതിനിടെ നെൽസൺ മണ്ടേല മാർഗിൽ വെച്ച് രവി കപൂർ നാടൻ പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചുവെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. അമിത് ശുക്ല, അജയ് കുമാർ, ബൽജീത് മാലിക് എന്നിവരും കപൂറിനൊപ്പമുണ്ടായി രുന്നു. ഫൊറൻസിക് റിപ്പോർട്ടുകൾ മരണകാരണം തലയിൽ വെടിയേറ്റതാണെന്ന് കണ്ടെത്തുന്നത് വരെ ഇത് അപകടമരണമാണെന്ന വിശ്വാസത്തിലായിരുന്നു പൊലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ പരിശോധിച്ചതിൽ സൗമ്യയുടെ കാറിനെ മറ്റൊരു കാർ പിന്തുടരുന്നതായി കണ്ടെത്തി. തുടർന്ന് മുംബൈ ആസ്ഥാനമായുള്ള ക്രൈംബ്രാഞ്ച് സംഘത്തെ വിളിച്ചുവരുത്തി, കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതി നായി പ്രദേശത്ത് സമഗ്രമായ തിരച്ചിൽ നടത്തി.

2009 മാർച്ചിൽ നടന്ന കോൾ സെന്റർ എക്സിക്യൂട്ടീവ് ജിഗിഷ ഘോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രവി കപൂർ, അമിത് ശുക്ല എന്നീ രണ്ട് പ്രതികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ സൗമ്യയെ പിന്തുടർന്ന അതേ കാറിന്റെ സാന്നിധ്യം ജിഗിഷ ഘോഷിന്റെ കേസിലും കണ്ടെത്തി. ഇതാണ് കേസിൽ വഴിതിരിവായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയിരുന്നു


Read Previous

നൂറാം വയസിൽ കന്നിമല ചവിട്ടി അയ്യനെ തൊഴുത് പാറുക്കുട്ടിയമ്മ

Read Next

കാനം രാജേന്ദ്രന് വിട ചൊല്ലി രാഷ്ട്രീയ കേരളം; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കരിച്ചു, കാനം ഇനി കനലോര്‍മ്മ

Leave a Reply

Your email address will not be published. Required fields are marked *

Most Popular