തിരുവനന്തപുരം: ഐസിയു പീഡന കേസിൽ അതിജീവിതയ്ക്കൊപ്പം നിന്ന ഹെഡ് നഴ്‌സ് പിബി അനിതയ്ക്ക് പുനർനിയമനം. അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. മെഡിക്കല്‍ കോളജില്‍ വിരമിക്കല്‍ മൂലമുണ്ടായ ഒഴിവിലേക്കാണ് നിയമനമെന്ന് ഉത്തരവില്‍ പറയുന്നു. റിവ്യൂ ഹരജിയിലെ ഉത്തരവിന് വിധേയമായിരിക്കും നിയമനം.
മെഡിക്കല്‍ കോളജില്‍ പീഡനത്തിനിരയായ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച തിനു പിന്നാലെയാണ് പിബി അനിതയെ സ്ഥലം മാറ്റിയത്. അനിതയുടെ സ്ഥലംമാറ്റവും അതേ തുടര്‍ന്നുണ്ടായ പ്രതിഷേധവും വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ ഇടപെടല്‍. അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുനര്‍ നിയമനം നല്‍കാൻ മാര്‍ച്ച് ഒന്നിന് ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു. ആ ഉത്തരവ് ഏപ്രില്‍ ഒന്നിന് നടപ്പിലാകേണ്ടതായിരുന്നു. എന്നാൽ ഉത്തരവ് നടപ്പാക്കിയില്ല. തുടർന്ന് മെഡിക്കൽ കോളജിൽ അനിത സമരം ചെയ്തുവരികയായിരുന്നു.